മഴ – മരം , കാട് – കുട












ഇപ്രാവശ്യം പതിവ് തെറ്റി ;
കണ്ണും കരളും നിറച്ചു മഴ പെയ്തിട്ടും
ഒരു മഴക്കവിത പോലും എഴുതിയില്ല,
  പുറത്തേക്കുള്ള വാതില്‍ കൊട്ടിയടച്ചു
  ജനല്‍ ചില്ലിലൂടെ മഴയെ നോക്കി
  മനോഹരം എന്ന് പറഞ്ഞില്ല !!


മഴ വരും മുന്‍പേ ഞാന്‍ നട്ട
വിത്തുകള്‍ക്കൊപ്പം മഴയെ മുഴുവനായും നനയുകയായിരുന്നു..

  അകവും പുറവും ആകെ കുതിര്‍ന്നു പോയിരിക്കുന്നു..
  വരും വേനലില്‍ തണുപ്പും കുളിരും നല്‍കേണ്ട
  ആര്‍ദ്രതയുടെ വിത്തുകള്‍ മുള പൊട്ടുന്നത്
  ഇവിടെ നിന്നായിരിക്കാം…!


മുമ്പ് ആവേശത്തോടെ നനഞ്ഞവരെല്ലാം
കാടായി കുട പിടിച്ചു നില്‍ക്കുന്നുണ്ട് ചുറ്റിലും … !!

  പന്തലിച്ചു വന്മരമായില്ലെങ്കിലും,
  വലിചെറിഞ്ഞവയും കുഴിച്ചിട്ടവയും ഉറപ്പായും മുളക്കും
  ഒരു കുളിരും കുടയും സമ്മാനിക്കും ..!

ഇറങ്ങി വാടോ, മഴ നിലച്ചിട്ടില്ല
നമുക്കൊരുമിച്ചു നനയാം..
പടു മുളയായെങ്കിലും നമ്മളും മുളച്ചാലോ..?!!


പിന്കുറിപ്പ് :
വെയിലത്ത്‌ കുറുകി കിടന്നതൊക്കെ
മഴയത്ത് ഒലിച്ചു പോകുമെന്ന് കരുതി,
കൈ വഴികളിലൂടെ പല വഴി
കുത്തിയൊലിച്ചിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ നീ...



ബുഫല്ലോ സോള്‍ജ്യര്‍  പരിസ്ഥിതി പതിപ്പില്‍ വന്നത്

മഷിത്തണ്ടിന്റെ കൂട്ടുകാര്‍