പെണ്‍കുട്ടി




















ഗ്രാമോത്സവം കവിതാ രചന
വിഷയം പെണ്‍കുട്ടി

സബ്ജെക്റ്റ് തന്നെ തലക്കെട്ട്‌  കൊടുത്തു

മഷി പതിപ്പിക്കാതെ
ഒറ്റ വാക്ക് കൊണ്ട് പോലും കുത്തി നോവിക്കാതെ
അരികു ചുളിക്കാതെ, ഒന്ന് തൊടാതെ
ആ പേപ്പര്‍ അത് പോലെ
തിരികെ കൊടുത്തിട്ടുണ്ട് ...

ഇതിലധികം ഈ കാലത്ത്
വിഷയത്തോട്
എങ്ങനെ പ്രതികരിക്കാന്‍... ?



പിന്കുറിപ്പ് :

ആദ്യമയക്കുന്ന രണ്ടു മെസ്സെജിലാണത്രെ
പ്രണയത്തിന്റെ മൂല്യം ...
ബാക്കിയൊക്കെ ഫ്രീ ആണ് പോലും...
എത്ര നാളുകളായി നിന്റെ കണ്ണില്‍ എനിക്ക്  മൂല്യമില്ലാതായിട്ട് .. ?!!  :(

ജീവിതം

 
















രാഷ്ട്രീയം 

എനിക്കൊരു രാഷ്ട്രീയമുണ്ടെന്ന്
ഉറക്കെ വിളിച്ചു പറയാന്‍ കെല്പുളളതാണെന്റെ
രാഷ്ട്രീയം ...

മുദ്രാവാക്യം 

ഉറക്കെ വിളിച്ചും ഏറ്റു വിളിച്ചും
നടന്നു പോയ
പാട വരമ്പും ഇട വഴിയും
രൂപാന്തരപ്പെട്ടുവെങ്കിലും
അതെ താളത്തില്‍ ചൂളമിട്ടു കൊണ്ട്
ഓര്‍മ്മ കാറ്റ് വീശിയടിക്കാറുണ്ട് ...


സമരം 

ഒറ്റയ്ക്ക് കൊത്തി മാറ്റാന്‍ കഴിയാത്തപ്പോഴൊക്കെ
കാക്കയെ പോലെ മുറവിളി കൂട്ടി
എല്ലാവരെയും അറിയിക്കാരുണ്ടിപ്പോഴും ...

നവോത്ഥാനം 

മൊബൈല്‍ വെട്ടത്തിലൂടെ
പാലത്തിനടിയിലെ ഇരുട്ടിലേക്ക്
പോയവരെ , പൊതു  ഇടത്തിന്റെ
വെളിച്ചത്തിലേക്ക് ...



പിന്‍ കുറിപ്പ് :

ഒരു കൈയ്യകലത്തില്‍
നഷ്ടപ്പെട്ടു പോയ കുറെയേറെ ഇഷ്ടങ്ങളില്‍
ഏറ്റവും പ്രിയപ്പെട്ടതും , ഒടുവിലെത്തെതുമാണ് നീ ...




മഴ - ആശ , നിരാശ

 നിരാശ















പുതുമഴയ്ക്ക്
 നാമൊരുമിച്ചു  ഒഴുക്കി  വിട്ട
കടലാസു തോണിയെ
രാമേട്ടന്റെ പറമ്പിലെ പൊട്ട കിണറ്റില്‍
 കുളയട്ടകള്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നു.
വല്ലാതെ പഴകി പോയതിനാല്‍ സ്വപ്നങ്ങളെ
തിരിച്ചറിയാന്‍ പറ്റുന്നില്ലത്രേ...!!




ആശ















മഴ തുടങ്ങി നാളിത്രയായിട്ടും
മെലിയാനുള്ള ബെല്‍റ്റിന്റെ പരസ്യം തന്നെ
ഇപ്പോഴും ...
മരുന്ന് കഞ്ഞിയുടെ പരസ്യം കണ്ടിട്ട് വേണം
തടിയൊന്നുഷാറാക്കാന്‍...



പിന്‍കുറിപ്പ്‌ :


നിന്റെ കണ്ണീരിന്റെ മഴ പെയ്ത്തിന്റെ
ഇടയില്‍ ചിരിച്ചു നില്‍ക്കുന്ന വെയില്‍ത്തുള്ളി ..!!

മറവി ഓര്‍മ്മപ്പെടുത്തുന്നത്‌ !!

പവര്‍ കട്ട്



















വരാന്തയില്‍ മലര്‍ന്നു കിടന്നു
ഓട് പൊട്ടിയ ദ്വാരത്തിലൂടെ
മുകളിലേക്ക് നോക്കി
കുട്ടന്‍ വിളിച്ചു പറഞ്ഞു
അച്ഛാ, ദേ മിന്നാമിനുങ്ങ് ...!!




 
 
 
 
 
 
 
 
 








ചട്ടിയും കത്തിയും എടുത്ത് മുറ്റത്തേക്ക്‌ ഇറങ്ങുമ്പോഴേ
പൂച്ചകള്‍ ചുറ്റും കൂടും..!!

ചെതുമ്പലിനും വാലിനും തലയ്ക്കും വേണ്ടി  തല്ലു കൂടും ..,

പാകത്തിന് വെച്ചാല്‍ ഒരുരുള ചോറ് അധികമുണ്ണാ

പഴകുന്തോറും സ്വാദ്‌ കൂടുന്നത് കൊണ്ട്
എന്റെ ഓര്‍മ്മകളിലെ കുളുത്തിനു മീന്‍ കറി തന്നെ എന്നും കൂട്ട് ..!!





പിന്കുറിപ്പ്  :

ചാണകത്തില്‍ പൊതിഞ്ഞു
ചുമരില്‍ ഒട്ടിച്ചു വെച്ചിട്ടുണ്ട്
പ്രണയത്തിന്റെ വെള്ളരി വിത്തുകള്‍ ....

ഉത്തരാധുനികം


 പല്ലി 














ഒരൊറ്റ നിമിഷത്തില്‍  
എല്ലാ ചോദ്യങ്ങളുടെയും വാല്‍ മുറിച്ചു കളഞ്ഞു 
ഒറ്റയാവുക എന്നത് എളുപ്പമായിരിക്കാം,
നൂറു സ്വപ്നങ്ങളുടെ കനമുള്ള പുതിയവ 
വീണ്ടും കിളിര്‍ക്കുന്നത്  വരെ എങ്കിലും  
ഉത്തരം താങ്ങുക എന്നത്... 


പഠനം 



 ഞാനിട്ടു തന്ന കുത്തുകളിലോരിടത്തും,
നീ അവസാനിപ്പിച്ച റെയില്‍ പാത വരച്ചു ചേര്‍ത്തിട്ടില്ല.
എനിക്ക് മുകളിലൂടെ വരഞ്ഞു കയറിയ നിനക്ക്
എവിടുന്നാണ് ആള്‍ക്കനം മാത്രം ബാക്കിയാക്കുന്ന 
സമാന്തരങ്ങളെ  കൂട്ടു കിട്ടിയത് ....


പിന്‍കുറിപ്പ്‌ : 
വേലിക്കല്‍ നിറഞ്ഞു പൂത്തിരിക്കുന്ന 
ചെമ്പരത്തിയെയും, നിന്നേം തലയിലേറ്റുന്നത് 
ഭ്രാന്ത്‌ തന്നെയാണെന്നു
ഇന്നലേം അവര് പറഞ്ഞിരുന്നു.

ഒന്ന് .. രണ്ട്.. മൂന്നു...!!












പുഞ്ചിരി പോലും സമ്മാനിക്കാത്ത
ആ തിരിഞ്ഞു നോട്ടത്തില്‍ അവസാനിച്ചത്രെ;
അവളുടെ പ്രണയ മഴ ,
ഹൃദയമേ നമുക്കിനി ഒറ്റയുടെ വെയില് കായാം ...!!



കുളക്കരയിലെ അരയാല്‍
കവിതയ്ക്ക് പറ്റിയ ബിംബമേ അല്ലെന്നു
ആദ്യം പറഞ്ഞത് അവളാണ്.
വായടക്കാനാവാത്ത ഇലകള്‍ക്കും
ബുദ്ധി ജീവി ചമയുന്ന വേരുകള്‍ക്കും
കണ്ടു മടുത്ത, (ഒരു ദേശത്തിന്റെ )
നഗ്നതയുടെ വിവരണമേ
നല്‍കാനാവൂ പോലും.. :(
























കടല്‍ത്തിരയിലെക്ക് കാലുനീട്ടി അവളുടെ മടിയില്‍ തലവെച്ചു കിടന്നു കൊണ്ട് ചോദിച്ചു :
'ഈ കടലോളം സ്നേഹമുണ്ടോ നിനക്കെന്നോട്.. ?'

നീല മിഴികളില്‍ വിഷാദം നിറച്ചു കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു:

' ഇന്നലത്തെ ഫ്രീ എസ് എം എസ് എല്ലാം നിനക്ക് തന്നെയല്ലെടാ അയച്ചു തന്നത് എന്നിട്ടും നീ...'



 പിന്കുറിപ്പ് : 

വഴിയരികില്‍,
ഇലകളെല്ലാം കൊഴിഞ്ഞ്
നഗ്നനാക്കപ്പെട്ട ഒരു ആണ്‍ മരം..
 
ഇത് പ്രണയത്തിന്റെ ഇലപൊഴിയും കാലം ...

ബ്ലൂ ടൂത്തിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍






















ഇവിടെ നമുക്ക് ചുറ്റും തന്നെ ഉണ്ട് ,
തിരക്കില്‍ പാഞ്ഞു പോകുന്നതിനിടെ
ഒന്ന് ശ്രദ്ധിച്ചാല്‍  മതി

തുണി ക്കടയിലും, മെഡിക്കല്‍ സ്റ്റോറിലും
ബസിനുള്ളിലും, എന്തിനു
തെരുവിലേക്ക് തുറക്കാത്ത ജനാലകളുള്ള
ചില വീടുകളിലടക്കം ..

പിന്‍കഴുത്തിലെ കാക്കപുള്ളി , മാറിലെ മുറിഞ്ഞ പാട്
വയറിനു താഴോട്ടു പോകുന്ന മറുക് , അങ്ങനെ
താനറിഞ്ഞതും അറിയാത്തതുമായ രഹസ്യങ്ങളെല്ലാം
പരസ്യമായവര്‍

ഒരു തിരിഞ്ഞു നോട്ടത്തില്‍ ചൂളി പ്പോകുന്നവരാണ്
ഏറെയും
ആരെങ്കിലും തിരിച്ചറിഞ്ഞാല്‍
മൌനിയായി കണ്ണുകളില്‍ നീല വിഷാദം നിറച്ച്
തല കുനിച്ചു മാറി നില്‍ക്കുന്നവരോട്
എന്ത് പറയാന്‍ ?!!
എങ്കിലും
നാക്ക് ചൊറിഞ്ഞു വരാറുണ്ട്
കണ്ടതൊന്നും എന്നെയല്ല എന്നാ മട്ടില്‍
ദഹിപ്പിക്കുന്ന നോട്ടവുമായി നില്‍ക്കുന്നവരോട് ..!!


പിന്കുറിപ്പ് : 
പുതുവര്ഷ പ്രതീജ്ഞയിലെ , ഒഴിവാക്കപ്പെടേണ്ട
ദുശ്ശീലങ്ങളില്
എത്രാമത്തെയാണു നിനക്ക്
ഞാന്..


മഷിത്തണ്ടിന്റെ കൂട്ടുകാര്‍