കടൽത്തരികൾ
















തീരത്തേക്ക്‌ കാലു നീട്ടി ഇരുന്നു.
കടൽ ശാന്തമായിരുന്നു.
ഇടയ്ക്കിടെ വന്നു തൊട്ടു പോകുന്ന തുറിച്ച്‌ നോട്ടങ്ങളുടെ തിരമാലകൾ മാത്രം ...
മുകൾ നെറ്റിയിൽ
ഇനിയും ചാർത്തികൊടുക്കാനാകാത്ത സിന്ദൂരത്തെ ഓർമ്മിപ്പിച്ച്‌ സൂര്യൻ ചക്രവാളത്തിനപ്പുറത്തു നിന്നും കടലിലേക്ക്‌ മുങ്ങാങ്കുഴിയിട്ടു.
മുട്ടിയിരുന്ന ചുമലുകളിൽ നിന്നും ചൂട്‌ പകരവെ
അവൾ ചോദിച്ചു,
" പിന്നെന്താ.. ?"
" പിന്നെന്താ, ഒന്നൂല്ല..!
"ഒന്നൂല്ലേ ?!"
"ഇല്ല..!"
...
" ഹും.... എന്നെ എത്ര ഇഷ്ടം ? ഈ കടലോളം ഉണ്ടോ ?"
" അറിയില്ല"
" എന്നാലും പറ , എത്രാന്ന്"
കൈവെള്ളയിൽ നിറയെ പൂഴി മണൽ വാരിയേടുത്ത്‌ അവളോട്‌ ചോദിച്ചു
"ഈ കടൽത്തരികളെ കണ്ടോ? തീരം മൊത്തം നിറഞ്ഞു കിടക്കുന്നവ."
" ആ കണ്ടു"
" അതെല്ലാം എണ്ണിയാൽ എത്ര ഉണ്ടാകുമോ അത്രേം ഇഷ്ടം"
കൈ ചേർത്തു പിടിക്കുമ്പോൾ മണലൂർന്നു വീഴുന്നു.
" ഇരുട്ടു വീഴുന്നു പോണ്ടേ നമുക്ക്‌..?!!"
" വേണ്ട" അവൾ പറഞ്ഞു, പുലരും വരെ നമുക്കിങ്ങനെ കൈ കോർത്തിരിക്കാം.."



വാക്കറ്റം :
നിനക്കൊപ്പം പിണങ്ങിയിരിപ്പാണ്‌ വാക്കുകൾ, 
ഒരു വരി പോലും പൂർത്തിയാകുന്നില്ല.
രാവ്‌ പുലരുന്നുമില്ല..!!

സയൻസ്‌














എത്രയോ കാലം പഴകി തുരുമ്പെടുത്തിട്ടും ദ്രവിച്ചു തീരാത്ത വലക്കണ്ണികൾ..
മുറുകുകയാണ്‌
ഒരോ മുറിവും ഉണങ്ങാതെ പഴുത്ത്‌ നീറും..
ചെറുത്ത്‌ നിൽക്കാൻ ഒരുമിച്ചില്ലെങ്കിൽ
ഞെരിഞ്ഞു തീരാം ഒറ്റയ്ക്കൊറ്റയ്ക്ക്‌.. 
മടി മാറ്റി ഉണർന്നെണീക്കണം
ഒന്നു തിരിഞ്ഞെങ്കിലും കിടക്കണം


സയൻസ്‌ 

അമ്പലത്തിൽ ശത്രു സംഹാര പൂജ 
കഴിച്ചു വരുന്ന് മാഷിനെ 
കവലയിൽ വെച്ച്‌ കണ്ടുമുട്ടി.
ഏറെയിഷ്ടപ്പെട്ട്‌ സയൻസ്‌ 
പഠിപ്പിച്ചിരുന്ന ആളായിരുന്നു..
.
.
.
.
. മാഷിനു വയസ്സായി.. പാവം..!!



വാക്കറ്റം :

തിന്നു തീരാത്താവരും കൊന്ന് തീർക്കുന്നവരും.. !!

കയ്യുകളുയരുക തന്നെ ചെയ്യും

ഉറുമ്പുകൾ















പ്രണയത്തിലെങ്കിലും 
ഉറുമ്പുകളാകണം 
കണ്ടുമുട്ടുമ്പോഴൊക്കെ 
കൈകൾ  ചേർക്കണം
 ഉമ്മ വെക്കണം. 
ഒരോ രുചിയിലും ഒരുമിക്കണം. !




വാക്കറ്റം : 

ഏറെ അടുത്തതിനാലാകണം 
ഇപ്പൊഴൊട്ടും കാണാനാകാത്തത്..!!




പരിഭവം

പരിഭവം













അന്നൊക്കെ എന്നും കാണാത്തതിനാലയിരുന്നു
പരിഭവം,
പിന്നെ പിന്നെ അടുത്തു കാണാത്തതിലായി.
ഇന്നലെ 
കണ്ണിനടുത്തായതു കൊണ്ട്‌ വ്യ്ക്തമാകുന്നില്ലെന്നായിരുന്നു.
ഇന്ന് കണ്ണിലെ കരടായി ഞാനെന്ന് ..!!


വേലിയിറക്കം 

വേലിയിറക്കമാണ്‌, 
നിരന്തരം കിന്നാരം ചൊല്ലിവന്നിരുന്ന തിരകളെയും വലിച്ച്‌ അവളിറങ്ങിപ്പോയിരിക്കുന്നു. 
പോയ സന്തോഷത്തിന്റെ ഓർമ്മകളുടേതാവണം 
ആ പലവർണ കക്കകൾ..

വാക്കറ്റം :
മിണ്ടാതിരുന്ന് തുരുമ്പെടുത്ത വാക്കുകൾ...
ഒറ്റ വെട്ടിനു രണ്ട്‌ കഷണമാകുന്നുമില്ല 
എത്രയാഴ്ച കഴിഞ്ഞിട്ടും മുറിവു കൂടുന്നുമില്ല

പ്രണയനീരാളി

വീണ്ടും 











വാക്കുകൾ കൈചേർത്തു നടക്കുന്ന കാട്ടു വഴികളിൽ
നമ്മളിനി കണ്ടുമുട്ടുമോ ?!
പുഴയിൽ നിന്നും കടലിലേക്ക്‌ കുതിച്ചിട്ടുണ്ട്‌

ദാഹിച്ചു വലഞ്ഞ ഒരു മീൻ..!!!



പ്രണയനീരാളി

എട്ടു കൈകൾ കൊണ്ടും 
ചേർത്ത്‌ പിടിച്ച്‌ 
കവിളിലൊരുമ്മ..

വാക്കറ്റം :
പാഞ്ഞു പോകുന്ന കാറ്റിന്റെ പിന്നിൽ ചേർന്നിരിക്കുന്ന മഴക്കുഞ്ഞ്‌..

പച്ച





















എത്രയും പ്രിയപ്പെട്ട,
പരിഭവങ്ങളുടെ കഥാകാരീ.. 
ഉണങ്ങി പൊടിഞ്ഞു വീണ 
എന്നെയിന്നലെ കണ്ടെടുത്തെന്ന 
മെസ്സേജ്‌ കിട്ടി.
ഇവിടെയിപ്പോഴും പച്ചയുടെ
ഒറ്റ നീ മാത്രമാണെന്നു മറുപടി


വേരുകളെ ഗൗനിക്കണം 
























വേരുകളെ ഗൗനിക്കണം 
സ്നേഹമൊഴിച്ചു തന്നെ നനച്ചു വളർത്തുകയും വേണം .. 
ഇലകളെല്ലാം കൊഴിച്ചിട്ട്‌ നഗ്നനായി നിന്നാലും 
പ്രണയ വസന്തത്തിൽ പൂക്കളുടെ മേലാട തുന്നിക്കുവാൻ..



വാക്കറ്റം :
മഴ മേഘ ക്കുഞ്ഞ്‌ 
ഉറങ്ങിയെഴുന്നേൽക്കും മുന്നേ
 കുട പെയ്തു തീർന്നതിന്റെ 
മരം പെയ്യുന്നു..

വഴിയോരത്ത്‌ ഉടലു വിൽക്കാൻ നിൽക്കുന്നവളോട്‌...
























വഴിയോരത്ത്‌ ഉടലു വിൽക്കാൻ നിൽക്കുന്നവളോട്‌... 
മേലിലിങ്ങനെ കവിതകളിൽ 
കയറി വന്നേക്കരുത്‌..
മുറിഞ്ഞു പോയ സ്വപ്നങ്ങളെ
കുറിച്ചോ ജീവിതത്തെ കുറിച്ചോ 
ഒന്നും പറഞ്ഞേക്കരുത്‌..
തലച്ചോറിൽ ഉടൽചിത്രങ്ങൾ മാത്രം
സൂക്ഷിക്കുന്നവരെ പറ്റിയോ
സെൽഫി അല്ലാത്ത സ്കാൻ ഡൽ വീ ഡിയോകളെ പറ്റിയോ മിണ്ടാൻ വരരുത്‌.

മറു നാട്ടിൽ താമസിച്ചു പഠിക്കുന്ന
പെങ്ങളെ പറ്റി ചോദിച്ചു പോകരുത്‌

തലകളോഴിവാക്കി ഉടലിനു വിലയിടുന്നവരുടെ
പ്രത്യയ ശാസ്ത്രത്തെ പറ്റിയും പറഞ്ഞു പോകരുത്‌..
മേലിലിങ്ങനെ കുറേ ചോദ്യങ്ങളുമായി വന്നു
ഉറക്കം കെടുത്തരുത്  പ്ലീസ്‌...


മരയുരി 






















മരവുരി
ഉരിയരുതെന്നൊരു 
മരയുരി ..!!


വാക്കറ്റം :

കാത്തു നിന്നിട്ടും
വഴി മാറിപ്പോയ വസന്തത്തോടു
പിണങ്ങി നിൽപ്പുണ്ടൊരു കാശിത്തുമ്പ
 


മൂടില്ലാത്താളികൾ..



ദ്വന്ദം 




















സുരക്ഷിതത്വമോ 
സ്വാതന്ത്ര്യമോ

എത്ര നാളാണിങ്ങനെ 
പരസ്പരം കണ്ണിൽ നോക്കിയിരിക്കുക..



 മൂടില്ലാത്താളികൾ.. 



വേരില്ലാതെ ഇലകളില്ലാതെ 
കൂടിനു ചുറ്റും 
നമ്മെ പടർന്നു കൊണ്ടിരിക്കുന്ന കഥകളുടെ മൂടില്ലാത്താളികൾ.. 

വാക്കറ്റം :

അളന്നു തീർന്നിട്ടില്ലാത്ത ഉടലളവുകളിൽ 
ഉമ്മ മൊട്ടുകൾ വിടരുന്നുണ്ട്‌..
ഓരത്ത്‌, ചെവിക്കു പിറകിൽ ഇപ്പൊഴും വീശുന്നുണ്ട്‌ 
നിന്റെ നിശ്വാസ കാറ്റ്‌..

സ്വപ്‌നങ്ങൾ
























"ഈ ചിത്രമെങ്ങനെയുണ്ട്‌ "

"കൊള്ളാം, നീയൊരുമ്മ തരുമോ.."

"ഡീ ഒരു കവിത തോന്നുണ്ടോ ?
അസ്തമയ സൂര്യൻ
കറുത്ത മനുഷ്യൻ വിശന്ന വായ മെലിഞ്ഞ കയ്യുകൾ.."

"നിന്നോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല ഡാ ഗുഡ്‌ നൈറ്റ്‌.."





സ്വപ്‌നങ്ങൾ 























മുൻപൊരിക്കൽ 
വന്നു വീണപ്പോൾ പൊള്ളി നീറിയതിന്റെ ഓർമ്മയിൽ 
ജീവിതത്തിലേക്ക്‌ 

എത്തി നോക്കാൻ പോലും മടിക്കുന്ന 
സ്വപ്നങ്ങളുണ്ടെനിക്ക്‌..



വാക്കറ്റം :
നമുക്കിടയിൽ ഇനി അവശേഷിക്കുന്നത്‌ 
വാശിയുടെ ഒരു വാക്കകലം മാത്രം..
 മൗനമിറ്റുവീണു വീതി കൂടിപ്പോകുന്ന അകലം

ധ്രുവ നക്ഷത്രങ്ങൾ






















ആകാശത്തിനു 
നിറം കൊടുക്കുന്നവരോട്‌,
കളർ പെൻസിലുകൾ 
കടം വാങ്ങിയവയാണ്‌...!!


ഉത്തരം താങ്ങികൾ..






















ഉത്തരം താങ്ങികൾ... 
എത്ര തവണ 
മുറിച്ചു മാറ്റിയാലും 
വീണ്ടും കിളിർക്കുന്ന
(ജാതി) വാലുള്ളവർ...!!


വാക്കറ്റം :

ഇരു ദിശകളിലേക്ക്‌ വഴി കാട്ടുന്ന ധ്രുവ നക്ഷത്രങ്ങൾക്ക്‌ നമ്മുടെ പേരായിരിക്കുമോ ?


ഉഭയ ജീവിതം !


















നിന്നിൽ 
നിന്നും താഴേക്ക്‌, 
ആഴത്തിലേക്ക്‌..
ചിറകുകളൊക്കെ കൊഴിഞ്ഞു പോയിരിക്കുന്നു..
തീർത്തും 
രണ്ട്‌ ലോകങ്ങൾ...
ഉഭയ ജീവിതം !



വാക്കറ്റം :

സോറിയെന്ന 
ഒറ്റ വാക്കുകൊണ്ടത്രയെളുപ്പത്തിൽ 
മാഞ്ഞു പോകുമോ 
നീ 
കോറിയിട്ട 
മുറിവുകൾ..!!



മഷിത്തണ്ടിന്റെ കൂട്ടുകാര്‍