ചില മനുഷ്യരെങ്കിലും

ചില മനുഷ്യരെങ്കിലും
















ചില മനുഷ്യരെങ്കിലും മരങ്ങളെ പോലെയാണ്‌
നിന്ന നിൽപിൽ അവരങ്ങനെ സമാധിയായെന്ന് വരെ തോന്നും..
ഉപരിപ്ലവമായ വികാരങ്ങളിലൊന്നും അവർ കടന്നു വരികയേ ഇല്ല
എങ്കിലും ജീവിത വേനലിൽ കുളിർത്തണലായി പടരുന്നവർ
സങ്കടമഴയിൽ കുടയായി ചൂടുന്നവർ
കൊടും വിരഹത്തിന്റെ മഞ്ഞുവീഴ്ചയിൽ
അവസാനത്തെ ഇലകളും നമുക്ക്‌ തീ കായാൻ
പൊഴിച്ചിടുന്നവർ
വസന്തത്തിൽ നമുക്കായി വിരുന്നൊരുക്കുന്നവർ
അതെ
ചില മനുഷ്യ്‌രെങ്കിലും തീർച്ചയായും മരങ്ങളാണ്‌.





വന്‍കരകള്‍ രൂപം കൊള്ളുന്ന വിധം 
















സൂക്ഷിച്ചു നോക്കിയാൽ
ഓരോരുത്തരും ഓരോ വൻ കരകളാണെന്ന് കാണാം
കടലുകൾ പോലെ ചിന്തകൾ കൊണ്ട്‌ വേർ തിരിക്കപ്പെട്ടവർ..
പൊതുവേ ആരും എത്തിനോക്കാത്തതും തണുത്തുറഞ്ഞ്‌ രണ്ടറ്റത്തും കിടക്കുന്നവർ
പോലീസ്‌ ചമയുന്നവർ
പട്ടിണിയിൽ അരവയർ മുറുക്കി ഉടുക്കുന്നവർ
സൗഹൃദങ്ങളുടെ ജനസംഖ്യ കൂട്ടുന്നവർ
ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാൽ കാണാം
ഓരോ വീട്ടിനുള്ളിലും വൻ കരകൾ രൂപം കൊള്ളുന്നത്‌..


വാക്കറ്റം:

മുറിഞ്ഞു വേര്‍പെട്ടിട്ടും 
വേദനക്കുന്നിന്റെ പകുതിപോലും 
പുറത്തു കാട്ടാതെ 
സങ്കട കടലില്‍ സ്വയമലിഞ്ഞു  തീരുന്ന 
മഞ്ഞുമലകളാണ് നാം 

കാത്തിരിപ്പ്

കാത്തിരിപ്പ് 






















വലിച്ചു കെട്ടിയ ഓലകളിൽ 
കാറ്റു തട്ടുമ്പോൾ 
ഇപ്പൊഴും കേൾക്കാം 
യേശുദാസിനെയും ചിത്രയെയും മധുസൂദനൻ നായരെയുമെല്ലാം.. 
പാട്ടു തീരാൻ കാത്തു നിൽപുണ്ട്‌ 
ഒരു കാതിനപ്പുറം
വിത്തു കൊത്താനെത്തിയ
തത്തകളും പ്രാവുകളും മൈനകളും...



ദേശാടനക്കിളി 





















ദേശാടനക്കിളി 
വഴിമാറിയെത്തിയതായിരിക്കണം 
പൂത്തുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ
ഇലകൾക്കിടയിലും പൂവിനു ചുറ്റും 
പരതിയിട്ടും വിശപ്പടക്കാനൊന്നും കിട്ടാതെ
തിരിച്ചു പറക്കേണ്ടി വന്നിട്ടും
ബാക്കി വെച്ചു പോയ വേവലാതിയും
പായ്യാരവും
കാതിൽ മുഴുങ്ങിക്കൊണ്ടിരിക്കുന്നു.


വാക്കറ്റം :

എന്നെക്കാൾ വളർന്നു പോയ എന്റെ തന്നെ നിഴലാണ്‌ ഞാൻ..

മഷിത്തണ്ടിന്റെ കൂട്ടുകാര്‍