വിരുദ്ധം

ഒറ്റ












ചെറു വിടവിലൂടെ
ഇറങ്ങിപ്പോയാലും
നാലുകാലിൽ നിലം തൊട്ടാലും
'ഒറ്റ' കുരുക്കിൽ തളച്ചിടപ്പെട്ടവൻ



വിരുദ്ധം 

രണ്ട്‌ ധ്രുവങ്ങളിൽ നിന്നും മനസ്സു കൊണ്ട്‌
പരസ്പരം മിണ്ടുന്നു
ഏകാന്തത അസ്വസ്ഥമാക്കിയ ദിനങ്ങളിൽ
ഓടിപ്പോകാനിടമില്ലാതെ കരഞ്ഞു തീർത്ത 
ദിവസങ്ങളെ പങ്കു വെക്കുന്നു
ഒരേ ചരടിൽ പരസ്പരം ബന്ധിക്കുന്നതിന്റെ
 ഉറപ്പിനെ പറ്റി സങ്കടപ്പെടുന്നു
കാത്തിരുന്ന് തുരുമ്പെടുക്കുന്ന വാക്കിന്റെ വിശ്വാസത്തെ ഓർമ്മിപ്പിക്കുന്നു
അസ്തമിക്കാത്ത പകലുകളുടെ ലോകം
ഇരുളിന്റെ മറ്റേ അറ്റം
പ്രണയമലകൾ ഉരുകി പ്രളയത്തിൽ
അപ്രത്യക്ഷമാകുന്നു നാം
കണ്ടു മുട്ടാനാകാതെ
ഇരു കരകളിൽ വീശുന്ന കാറ്റിൽ
നെടുവീർപ്പിന്റെ ഹുങ്കാരം





വാക്കറ്റം: 

പിരിഞ്ഞു നീയിറങ്ങിയ വഴിയാണ്‌ മുന്നിൽ 
സ്വന്തം നിഴലു മാത്രം ബാക്കി വെച്ച്‌ 
പിറകിൽ ഭൂമിയസ്തമിക്കുന്നു

കാത്തിരിപ്പ്





അനങ്ങാതിരുന്നാലും തുള്ളികളുറ്റി കലങ്ങിതന്നെയിരിക്കുന്നു,
വറ്റി തീരും വരെ ജീവിതം..!!
നീരൊഴുക്കു നിലക്കും മുന്നേ ഒഴുക്കിലേക്കെത്തണം
നീ വരുമെന്നെത്ര കാലം തങ്ങി തടഞ്ഞു 
കാത്തിരിക്കും ?

മുറിവുണക്കത്തിന്റെ ഒറ്റമൂലി


വേനലിലെ ഇലകൊഴിച്ചലല്ലായിരുന്നു,
പണ്ടേക്കുപണ്ടേ വേരുണങ്ങിയിരിക്കണം,
അല്ലെങ്കിലിത്ര പെട്ടെന്നെങ്ങനെ
മുറിഞ്ഞു പോകാനാണ്‌..
നിന്റെയോർമ്മകളുടെ
കുഴിയാനക്കുഴിക്ക്‌ പുറത്താണ്‌
മുറിവുണക്കത്തിന്റെ ഒറ്റമൂലി..

നിലച്ചു പോയ ഒഴുക്ക് 

കാത്തിരുന്ന് ശ്വാസം മുട്ടിയപ്പോഴാണ്‌
ജീവിതത്തിലേക്കെടുത്ത്‌ ചാടുന്നത്‌
മെലിഞ്ഞുണങ്ങിയ പുഴയിലെ
നിലച്ചു പോയ ഒഴുക്കിലേക്ക്‌..



വാക്കറ്റം : 
മുറിഞ്ഞു പോയെന്നറിഞ്ഞിട്ടും
നീ നിറഞ്ഞ ഇടങ്ങളിലേക്കെത്തി നോക്കുന്നു ഓർമ്മകൾ
ഞാനിരുന്ന തണലു മാഞ്ഞ്‌ വെയിൽ വെളിച്ചത്തിന്റെ തിളക്കം

നീ തകർത്തെറിഞ്ഞ വാഗ്ദാനങ്ങൾ

നീ തകർത്തെറിഞ്ഞ വാഗ്ദാനങ്ങൾ



























പാലിക്കാമായിരുന്നിട്ടും 
നീ തകർത്തെറിഞ്ഞ വാഗ്ദാനങ്ങൾ, 
വാക്കിന്റെ കണ്ണികൾ ചേർത്തു കെട്ടി
എന്നാണ്‌ നീയിനി തേടി വരിക..!!


വാചാല

സ്നേഹം അതിരുകെട്ടുന്ന 
സന്തോഷങ്ങളുടെ ആകാശത്തെ 
ഓർമ്മിപ്പിക്കുമ്പോൾ
തകർക്കാനാവാത്ത 
കല്ലു കോട്ടയ്ക്കകത്തെ 
വ്യകതി സ്വാതന്ത്ര്യത്തെ പറ്റി
വാചാലയാകുന്നു നീ.




വിരഹവെയിലിൽ 

ഉള്ള്‌ നിറച്ച്‌ നീയൊഴുകിയ
ഓർമ്മയിലുരുകുന്നു
വിരഹവെയിലിൽ
നീണ്ടു പോകുന്ന സ്വന്തം നിഴലാണ്‌ കൂട്ട്‌




ചിലര്‍ 

ചിലരങ്ങനെയാണ്‌
കടൽ ജീവിതത്തിലേക്ക്‌
ചാലു കീറി കൊടുത്തിട്ടും
വറ്റിയ കുളത്തിലേക്ക്‌
ഇഴഞ്ഞെത്തി ആത്മഹത്യ ചെയ്യുന്നവർ..



വാക്കറ്റം :

നീണ്ട കാലം പ്രണയ ചൂടിൽ അടയിരുന്ന്
വിരിഞ്ഞു വരാൻ നിമിഷങ്ങൾ ശേഷിക്കെ,
നീ തകർത്തെറിഞ്ഞു പോയതിന്റെ നിസ്സാരതയിൽ,
ചിറകു മുറിക്കപ്പെട്ടവനാകുന്നു ഞാൻ..!!

പെയ്തു തീർന്നിരിക്കുന്നു


പെയ്തു തീർന്നിരിക്കുന്നു

























പെയ്തു തീർന്നിരിക്കുന്നു
എത്രയോ കാലം നനഞ്ഞ ജീവിതത്തെ
വിടർത്തി ഉണങ്ങാനിട്ടിരിക്കുന്നു
നിലം തൊട്ട ചില്ലകൾ വഴി
നിന്റെയോർമ്മയുറ്റി തീർന്നു പോകുന്നു..



വഴി


ഇലച്ചാറ്‌ കുടിച്ച്‌ ഒളിച്ച്‌ ജീവിച്ച 
നീണ്ട പ്രണയകാലം,
ഇന്നത്തെ സമാധിയിൽ ചിറകുള്ളൊരു ശലഭമാകുന്നത്‌ കാത്തിരിക്കുന്നു, ചെടി. 
ചില്ലയിലിപ്പോഴും വാടാതിരിക്കുന്നൊരു പൂവുണ്ട്‌
അകലെ പൂക്കളുടെ വസന്തവും
ചിറകുകൾക്ക്‌ എങ്ങോട്ടായിരിക്കും നീ വഴികാട്ടുക ?!!



ഞാനെന്ന ഒറ്റ..!!


ഇടനേരങ്ങളിൽ
ആർത്തലച്ചു പെയ്ത്‌
ആകെ നനയ്ക്കുന്ന നിന്റെയോർമ്മകൾ
കുത്തിയൊഴുകി
ബാക്കിയാവുന്നു 
ഞാനെന്ന ഒറ്റ..!!




നീ





















പിണക്കത്തിന്റെ കാർ മേഘങ്ങൾ
കൊണ്ടെത്രയുള്ളിൽ മൂടി വെച്ചാലും
ചെറു കാറ്റിൽ
ചിരിച്ചു പുറത്തു ചാടുന്നു
നീ




വാക്കറ്റം :

നിന്റെയോർമ്മയുടെ പേരുള്ള
കുടക്കീഴിൽ
ഒറ്റയുടെ നിഴൽകൂട്ടിനൊപ്പം
വിരഹ വേനലു നനയുന്നു ഞാൻ

തകർച്ച

തകർച്ച 



















തകർന്നു പോയെങ്കിലും
ആഴത്തിലെ നിശബ്ദതയിൽ
ഇടയ്ക്കൊന്ന് മിടിച്ച്‌ പോകുന്നുണ്ട്‌
നിന്റെയോർമ്മകളിൽ..




മരണം 


























ഞെട്ടിയെണീക്കുകയോ 
കുത്തി പൊട്ടിക്കുകയോ ചെയ്യാമായിരുന്നിട്ടും
ഊതി വീർപ്പിച്ച സ്വപ്നങ്ങളുടെ 
നൂലിലാണ്‌ കെട്ടി തൂങ്ങി ചത്തത്‌.




കാൻവാസ്‌ 


നമ്മുടെ ചിത്രങ്ങൾക്ക്‌ 
നിറം പകരാനുള്ള 
കളർപ്പെൻസിലുകളാണല്ലോ
ആദ്യം മുനയൊടിഞ്ഞു തീർന്നത്‌.. 
എത്ര തഴുകിയിട്ടും മയപ്പെടാത്ത 
 പരുപരുത്ത കാൻവാസാണു നീ





അറിവ് 


നമ്മുടേതായിരുന്നൊരു ആകാശത്തിലെ
ലക്ഷ്യങ്ങളൊക്കെ മാഞ്ഞു തുടങ്ങിയിരികുന്നു,
വെളിച്ചമധികമായതിനാലാകണം
കണ്ടിട്ടും തമ്മിലറിയാതെ പോയത്
ഇരുട്ടാണെങ്കിൽ തൊട്ടറിഞ്ഞേനേ നാം.



ആ വെളുത്ത പൂവ്‌

വെയിലുദിച്ചാൽ മാഞ്ഞു പോകുന്ന
നിലാ വെട്ടം പോലെ 
നിന്റെ വാഗ്ദാനങ്ങൾ..
കാത്തിരുന്ന് പൊഴിഞ്ഞു പോകാനേ തരമുള്ളൂ 
ആ വെളുത്ത പൂവ്‌..



വാക്കറ്റം :


പ്രണയമേ
നിന്നോളം കാലമെടുത്ത്‌ നിറച്ചു വെച്ചിട്ടും
ഒരു വാക്കിൻ ചൂടിൽ
ഉരുകി തീർന്നു പോകുന്നു നീ..


നിറം കെട്ട ജീവിതത്തിൽ എന്നേ തീർന്നുപോയവരാണ്‌ നാം

വര
















വരച്ച്‌ മുഴുമിപ്പിക്കും മുന്നേ
നിറങ്ങൾ തീർന്നു പോയത്‌ കൊണ്ട്‌
മുഴുവനാക്കാൻ കഴിയാതെ പോയ
ചിത്രങ്ങൾ പോലെ ചില ജീവിതങ്ങൾ
നിറം കെട്ട ജീവിതത്തിൽ എന്നേ തീർന്നുപോയവരാണ്‌ നാം..



#Bu(we)dding

ഏറെ ശ്രദ്ധിച്ച്‌ ചേർത്തു വെച്ചത്‌
മുറിഞ്ഞു പോകാതിരിക്കാൻ ചേർത്തൊട്ടിച്ചത്‌
ഒരേ വേരിലൂടെ ജീവിതം വലിച്ചെടുത്തിട്ടും
രണ്ടുടലുകളായി ശിഖിരങ്ങളിൽ
വെ വ്വേ റെ ജീവിതം പൂക്കുന്നു.

 രേഖ

ചേർന്നിരുന്ന്
കൈത്തലം മടിയിൽ വിടർത്തി
കൈ രേഖകളിലൂടെ വിരലോടിക്കുന്നു
മുറിച്ച്‌ മുന്നേറുന്നൊരു രേഖയിൽ
ആകുലപ്പെട്ട്‌ മുഖമുയർത്തുന്നു
കണ്ണുകളിൽ നോക്കി
ചുണ്ടിൽ ചുണ്ടു ചേർക്കുന്നൊരുറപ്പിൽ
 മാഞ്ഞു പോകുന്നു
കൈത്തലത്തിലെ അന്ധ വിശ്വാസ രേഖകൾ


മണം

സ്വപ്നത്തിലായിരുന്നിരിക്കണം, 
ആഴത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ
മുറിയിലാകെ നിന്റെ മണം നിറഞ്ഞിരിക്കുന്നു
ഓർത്തെടുക്കാനാവുന്നേയില്ല
നിന്റെ മുഖം, സ്വരം...
ഓർമ്മയുടെ ഏതു ഉൾഫലകങ്ങളിലാണ്‌
ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത
നിന്റെ മണത്തെ രേഖപ്പെടുത്തിയിരിക്കുന്നത്‌..




വാക്കറ്റം :

എത്ര ശ്രദ്ധിച്ചാലും വരയ്ക്കപ്പുറത്തേക്ക്‌
ചാടുന്ന ദീർഘാക്ഷരങ്ങൾ
കൊണ്ടാകണം,
ജീവിതത്തിന്റെ കോപ്പി ബുക്കിലേക്ക്‌ നിന്റെ പേര്‌ വരച്ചിട്ടത്‌

മഷിത്തണ്ടിന്റെ കൂട്ടുകാര്‍