പാലം












പുഴ വറ്റി മെലിഞ്ഞിട്ടും , പണിതുയർത്തിയ
നമുക്കിടയിലെ പാലത്തിലിരുന്ന്
നഷ്ടമായ ഇരു കരകളെക്കുറിച്ച്‌ വേവലാതിപ്പെടുന്നു..
പുഴയൊലിച്ചു തീർന്ന നീണ്ട മണൽപ്പായ, 
കരകളൊന്നിച്ച മണലിന്റെ മരുഭൂമി.


അപ്പൂപ്പൻ താടി

ഏതകലത്തിൽ നിന്നു തേടിവന്നിട്ടും,
നീയൂതിയകറ്റുന്ന
അപ്പൂപ്പൻ താടിയല്ലോ ഞാൻ...!!


മുറിച്ചു മാറ്റിയ വേരുകൾ 

പണ്ട്‌ പണ്ട്‌ ഏറെ പണിപ്പെട്ട്‌
മുറിച്ച്‌ മാറ്റിയ
വിഷച്ചാലുകളിലേക്ക്‌ നീണ്ട വേരുകളാണ്‌
അവർ തുന്നിച്ചേർക്കുന്നത്‌...
ഇരുട്ടിനൊപ്പം കാറ്റും;
വെളിച്ചം കെട്ടു പോകാനെളുപ്പമാണ്‌..!!

ചുവന്ന പൂക്കൾ

കയ്യാലപ്പുറത്തെ ചെമ്പരത്തി
നൊസ്റ്റാൾജിയയെ ഓർത്തെടുക്കുന്നു
മുറ്റം നിറയെ മഞ്ചാടി ക്കുരു
മുള്ളു മുരിക്കിൻ മുകളിലും
വിരിഞ്ഞു നിൽക്കുന്നു ചുവന്ന പൂക്കൾ.. 



വാക്കറ്റം :

വിഷു വരും മുമ്പേ കണിയൊരുങ്ങും മുമ്പേ
കാലം തെറ്റി പൂത്ത്‌
പൊഴിഞ്ഞു തീരുന്ന കണിക്കൊന്നകൾക്കൊപ്പമോ നീയും ?

മഷിത്തണ്ടിന്റെ കൂട്ടുകാര്‍