വളർച്ചയുടെ കാലസൂചികകൾ























കൊഴിഞ്ഞു വീണ നേരത്തെ
വേദനകളെയല്ല
ഓരോ പൂവും ഇലയും അടയാളപ്പെടുത്തുന്നത്,
വളർച്ചയുടെ കാല സൂചികകളെയാണ്..



അടയാളങ്ങൾ..

അക്ഷരങ്ങൾ അടയാള കല്ലുകളാകുന്നു
നിന്നെ തിരക്കി നടന്നു
താണ്ടിയ ഓർമ സൂചകങ്ങൾ.

നമ്മളെന്നു ചേർത്തെഴുതുമ്പോൾ
മാഞ്ഞു പോകുന്ന അടയാളങ്ങൾ..


ഒളിച്ചു കടത്തൽ 

ഒരുത്തനും കണ്ടുപിടിക്കാനാകില്ല
എഴുത്തിൽ ഒളിച്ചു കടത്തുന്ന നിന്നെ.
ഇനിയും കണ്ടുമുട്ടിയിട്ടില്ലാത്ത നീ
എത്ര സമർത്ഥമായാണ്
വരികളിൽ പതുങ്ങിയിരിക്കുന്നത്..


തോന്നൽ 

ഇടങ്ങളത്രയും
നിറച്ചിരിക്കുന്നു
നിന്റെയിഷ്ടങ്ങളെ കൊണ്ട്.
ഓരോ നിഴലനക്കവും നീയെന്നു കരുതി
തുറന്ന് വെക്കുന്നു വാതിലുകളും..



വാക്കുകൾ.

നീ കാണാനിടയില്ലെങ്കിലും
നിനക്കെഴുതി കുഴിച്ചു മൂടുന്നു വാക്കുകൾ.


വന്നൊന്നു തൊട്ടു നോക്കണം,
നിനക്കു ചുറ്റും വാക്കിൻ കാട് പൂക്കുന്നത് കാണാം..



വാക്കറ്റം :

യാത്ര കഴിഞ്ഞെത്തിയോ എന്നൊരു ആകാംക്ഷ
പരിഭവങ്ങളില്ലാതെ,
കാത്തിരിപ്പിന്റെ പുതപ്പിനുള്ളിൽ
ദീർഘമായി നിശ്വസിച്ചു തീർക്കുന്നുണ്ടാവണം

തീർന്നു പോയിട്ടല്ല, കരുതി വെക്കുന്നതാണ്




















തീർന്നു പോയിട്ടല്ല
കരുതി വെക്കുന്നതാണ്
വരും നാളിലൊന്നിൽ , വൈകാതെ,
വാക്കുകൾ കൊണ്ടൊരു താജ്മഹൽ
തീർക്കുന്നുണ്ട് നിനക്ക്..


വസന്തത്തിന്റെ മാന്ത്രികത

ഇലകൊഴിച്ചിട്ട മരങ്ങളെ
നീയൊന്നു തൊട്ടു നോക്കൂ
വസന്തത്തിന്റെ മാന്ത്രികത കാണാം
വേനലുകളെത്ര താണ്ടിയതാണ്
വേരുകൾ..

 രഹസ്യം
മുകളിൽ നീ മാത്രമാണെന്ന് കരുതി
കൂവിയാർത്തതാണ്
താഴ് വാരമാകെ ഏറ്റു കൂവുന്നു
നമ്മുടെ രഹസ്യം.
അല്ലെങ്കിലും
എത്രനേരം പിടിച്ചു വെക്കാനാകും
കാറ്റിനൊരു സുഗന്ധത്തെ..!

കണ്ടുമുട്ടിയിട്ടേയില്ലെന്ന്..

എത്തിനോക്കിയാൽ അറിയാം
പ്രണയത്തിനുള്ളിൽ കാലത്തെ
ഫ്രീസ് ചെയ്തു വെക്കുന്നതിനെ പറ്റി.
ഓർത്തു നോക്കൂ,
നമ്മളിനിയും കണ്ടുമുട്ടിയിട്ടേയില്ലെന്ന്..

നിന്റെ പേരായിരിക്കും.

ഇലകൾ കൊഴിച്ചിട്ട്, ഉണങ്ങിയ മരങ്ങൾക്കിടയിൽ
ചുവന്നു പൂത്ത ഗുൽമോഹർ
ഓർമകളുടെ കാട്ടിൽ ഏതു വേനലിലും
ചുവന്നു പൂക്കുന്ന മെയ്‌മരത്തിന്റെ 
ചില്ലകൾക്ക് നിന്റെ പേരായിരിക്കും.

വാക്കറ്റം : 

ഓർമകളുടെ കരട് നീങ്ങിയിരിക്കുന്നു.
കണ്ണുകളിലേക്ക്
നിറങ്ങൾ, കാഴ്ചകൾ
തിരിച്ചു കയറുന്നു.
നിലച്ചു പോയിട്ടില്ല ജീവിതം.

മഷിത്തണ്ടിന്റെ കൂട്ടുകാര്‍