ഗുൽമോഹർ


















ഓരോ വേനലോർമയിലും
പൊള്ളുന്ന ഒരു കനലുണ്ടാകും,
കെടാതെ,
എല്ലാ മനസ്സിലും .
വഴികളിലെല്ലാം അതോർമ്മിപ്പിക്കുന്നുണ്ട്, 
വേനലിൽ നിറഞ്ഞു പൂത്ത്
വസന്തത്തിൽ കൊഴിഞ്ഞു പോകുന്ന
ഗുൽമോഹർ 



സ്നേഹം

നിറഞ്ഞൊഴുകി നനച്ചിരുന്ന
കാലം വെയിലെടുത്തു
ഉറവകളിൽ
നിന്റെ പേരെഴുതാൻ പാകത്തിൽ
നേർത്തു നേർത്തൊലിച്ചിറങ്ങുന്നു
സ്നേഹം



താളം

കാത്തിരുന്നു
ഉണങ്ങിപ്പോവുക തന്നെ ചെയ്യും
വേരു പോയ വഴിയേ
ഉറുമ്പുകൾ വീടൊരുക്കുന്നത് കാണും
നീണ്ട നാളുകൾക്കു ശേഷം
നനഞ്ഞ വിരലുകൾ നീട്ടി
നീ തൊടുമ്പോൾ
ഉറക്കത്തിൽ നിന്നുണർന്ന പോലെ
പുതിയ ഇലകൾ താളം പിടിക്കും.. 


ജീവിതം

മുറിഞ്ഞു വീണാൽ
ഉയിർ കൂടുമെന്നോർത്ത്,
വെട്ടിയരിഞ്ഞ് കൂട്ടിയിട്ട് കത്തിച്ചാലും
ആദ്യ മഴയ്ക്കു ശേഷം വന്നു നോക്കണം.
തലയുയർത്തി നില്‌ക്കുന്നവരെ 
മണ്ണിൽ നിറഞ്ഞു നിൽപ്പുണ്ട് വേരുകൾ, ജീവിതം.

ചെമ്പരത്തി

കയ്യാലപ്പുറത്തെ തേങ്ങാ എന്നത് പോലെയേയല്ല
കയ്യാലപ്പുറത്തെ ചെമ്പരത്തി.
ഉണങ്ങിപ്പോയെന്നു തോന്നിയാലും
കാലഭേദങ്ങളില്ലാത്ത ഭ്രാന്തിനൊപ്പം
ചെവിയിൽ കയറിയിരിക്കാൻ
വേനൽ മഴയിൽ വരെ പൂത്തുകളയും..!

വാക്കറ്റം :


ചെറിയ ഭൂമിയിൽ
എത്ര നാള് വരെ കണ്ടുമുട്ടാതിരിക്കാൻ കഴിയും നമുക്ക്?.

വേനലെന്നാൽ
മറ്റൊന്നുമല്ല, നാളിതു വരെയുള്ള
നമ്മുടെ ഒളിച്ചു കളി !

പേരുമാറ്റം



















വേനൽ വിവസ്ത്രമാക്കിയ
മരച്ചില്ലകൾ.
ഒടുവിലത്തെ കിളിയും
പറന്നു പോയിരിക്കുന്നു.
വേനലിൽ ഇട്ടെറിഞ്ഞു 
പോകുന്നതിനെ പറ്റി
ഒരു മരവും ഒരു കൂടും
വേദനിക്കാറില്ല.
അടയിരുന്ന ചൂട്, നഖമുനകളുടെ കോറൽ
ഓർമകൾ വേവലാതിപ്പെടുത്തുമ്പോൾ മരങ്ങളുടെ നിശ്വാസക്കാറ്റിനെ
വേനലിലെ
ചൂട് കാറ്റെന്ന് പെരുമാറി വിളിക്കുന്നു
നമ്മൾ


മഴവില്ല്

കരച്ചിലിനിടെ നീ കണ്ട മഴവില്ല്,
മഴച്ചിറകിൽ ഞാൻ
കൊടുത്തയച്ചതാവില്ല.
നിന്നിലെത്തും മുന്നേ
ആവിയായി പോയ മഴക്കാലം
അതെന്റെയായിരുന്നു..

 വഴികൾ

നടന്നു പരിചിതമായ വഴികൾ,
(അല്ലെങ്കിലും ഇക്കാലത്തു ഇനിയേത് വഴിക്കാണ് അപരിചിതമായി തുടരാൻ പറ്റുക)
വഴികൾ, വഴിയിലെ കല്ലുകൾ, കുഴികൾ കുപ്പിച്ചില്ലുകൾ
കാലു കൊള്ളത്തിടത്തു തളിർത്ത കാട്ടു പുല്ലിന്റെ വളർച്ച.
കണ്ണു ചിമ്മിയാലും നാലു കാൽ ചുവടിനപ്പുറത്തെ വളവുകളും ഇറക്കവും മനസ്സിലെത്തും. 
അത്രമേൽ പരിചിതമായതിനാലാകണം
(അതേ അതു കൊണ്ടു തന്നെയാണ്)
ഉറക്കത്തിലേക്ക് നടക്കുമ്പോഴും
എന്നും ഒരേ വിഷാദത്തിലേക്ക് അടിതെറ്റി വീണു പോകുന്നത്. 

വാക്കറ്റം 
വഴികൾ,
അത്രമേൽ പരിചിതമായതിനാലാകണം
എന്നും
ഒരേ വിഷാദത്തിലേക്ക് അടിതെറ്റി വീണു പോകുന്നത്.

മഷിത്തണ്ടിന്റെ കൂട്ടുകാര്‍