അവനവന്റെ ആകാശത്തിലേക്കുള്ള വാതിലുകൾ














 തട്ടി നോക്കാത്തത് കൊണ്ട്

തുറക്കാതിരിക്കുന്ന

അവനവന്റെ 

ആകാശത്തിലേക്കുള്ള

വാതിലുകൾ

ഉത്തരത്തിലോ കക്ഷത്തിലോ

ഒന്നുമില്ലാതിരുന്നിട്ടും

ഓരോ തവണയും 

വന്നു തിരിച്ചു നടക്കുന്നു



മഴ.

വലിപ്പ ചെറുപ്പമില്ലാതെ

മുഖത്തെഴുത്തുകളെ

മായ്ച്ചു കളയുന്നു, മഴ. 

ചിരി വരച്ചു ചേർത്തവർ

കരഞ്ഞു തീരാത്തവർ

ചമയങ്ങളില്ലാതെ

നനഞ്ഞൊട്ടി വെളിപ്പെടുന്നു.

നീണ്ടകാലം എന്നത് എല്ലാ കാലത്തേക്കും എന്നല്ലല്ലോ



അധികമാർക്കും മനസ്സിലാകാനിടയില്ല.


ഓരോ അനക്കത്തെയും,

നിന്റേതെന്ന് നിനയ്ക്കും. 

ഉടനെ തന്നെ, 

നേരമായില്ലെന്ന് തിരുത്തും. 

കണ്ടുമുട്ടിയിട്ടേയില്ലാത്തൊരാളെ 

കൂടെ കൊണ്ട് നടക്കുന്നതിനെ 

അധികമാർക്കും മനസ്സിലാകാനിടയില്ല.



വേരുകളോട് ചോദിക്കണം


സ്വന്തം വഴി കണ്ടെത്തുന്നതിനു മുൻപേ

ഒരിടത്തു നിന്നു 

മറ്റൊരിടത്തേക്ക്

പറിച്ചു നടുന്ന മരങ്ങളുടെ

വേരുകളോട് ചോദിക്കണം

പറിച്ചു നടലിന്റെ 

വേദനകളെ പറ്റി.



കാത്തിരിപ്പിനൊടുവിൽ 


കാത്തിരിപ്പിനൊടുവിൽ 

കണ്ടുമുട്ടാതെ പോയാൽ 

അടയാള കല്ല്‌ വെക്കണമെന്നായിരുന്നു നിയമം. 

പല കുറി പെയ്തിട്ടും കുത്തിയൊലിച്ചിട്ടും

മഴ തൊട്ടു നോക്കിയിട്ടില്ല 

പണ്ടെങ്ങോ നീ വച്ചു പോയ അടയാളങ്ങളെ


പക വീട്ടുന്നതാകണം 


മറ്റൊരാൾക്ക് 

തേടി വരാൻ പറ്റാത്ത വിധമാണ് 

വഴികൾ മറഞ്ഞു പോകുന്നത്. 

നീണ്ട കാലം ചവിട്ടി മെതിച്ചതിന്റെ 

പക വീട്ടുന്നതാകണം 

അല്ലെങ്കിൽ ഇത്രപെട്ടെന്ന്‌

എങ്ങനെ വളരാനാണ് 

നാം നടന്ന വഴികളിലേക്കീ 

മുൾക്കാടുകൾ



വാക്കറ്റം  :

ഉണങ്ങാത്ത മുറിവുകളെ
കൂട്ടക്ഷരങ്ങളെന്നു അടയാളപ്പെടുത്തുന്നു.
എപ്പോഴേ പൂർത്തിയായതാണ്
മുറിവുകളുടെ അക്ഷരമാല. !

2 അഭിപ്രായങ്ങൾ:

  1. ഉണങ്ങാത്ത മുറിവുകളെ
    കൂട്ടക്ഷരങ്ങളെന്നു അടയാളപ്പെടുത്തുന്നു.
    എപ്പോഴേ പൂർത്തിയായതാണ്
    മുറിവുകളുടെ അക്ഷരമാല. !

    മറുപടിഇല്ലാതാക്കൂ
  2. സ്വന്തം വഴി കണ്ടെത്തുന്നതിനു മുൻപേ

    ഒരിടത്തു നിന്നു

    മറ്റൊരിടത്തേക്ക്

    പറിച്ചു നടുന്ന മരങ്ങളുടെ

    വേരുകളോട് ചോദിക്കണം

    പറിച്ചു നടലിന്റെ

    വേദനകളെ പറ്റി.



    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍