സ്കൂൾ വിട്ട മഴ നേരങ്ങളിൽ

 












പത്ത് ഡി യിൽ നിന്ന്

എട്ട് എ യിലേക്ക്

ജനൽക്കമ്പി കടത്തി

പറത്തി വിടാറുള്ള

കടലാസ് വിമാനങ്ങളിലായിരുന്നു

നിനക്കൊപ്പം

ചിറകു വിടർത്തി പറക്കാൻ

കൊതിച്ചെഴുതിയ

പ്രണയ ലേഖനങ്ങൾ.

സ്കൂൾ വിട്ട മഴ നേരങ്ങളിൽ

ഒറ്റ നോട്ടത്തിൽ കാണാം

ഓട്ടിൻപുറത്തു നിന്നുറ്റി വീണു

കടല് തീർത്ത ക്ലാസ് മുറ്റത്ത്

ആദ്യ യാത്രയിൽ മുങ്ങിപ്പോയ

ടൈറ്റാനിക് ആയി

രൂപാന്തരപ്പെട്ട ആകാശ ചിറകുകൾ




ഒറ്റയ്ക്കൊരു കടൽ കൊണ്ട് നടക്കുന്നവരുണ്ട്


























ഒറ്റയ്ക്കൊരു കടൽ കൊണ്ട് നടക്കുന്നവരുണ്ട്
നാളിതുവരെ തീരത്തെ
രേഖപ്പെടുത്തലുകളെല്ലാം
മായ്ച്ചുകളയും
നുരകളുടെ അടയാളങ്ങൾ മാത്രം
സൂക്ഷിച്ചു നോക്കിയാൽ കാണും വിധം
ബാക്കിയാകും





എന്നത്തെയും പോലെ























എന്നത്തെയും പോലെ
രണ്ടു പേരുണ്ടാകും.
കഥകൾ തീർന്നു,
തിരിച്ച് രണ്ടു വഴിക്ക്
നടന്നു പിരിയും.
രണ്ടിടങ്ങളിലും
ഓർമ്മകളിൽ
ഒരേ ആഴത്തിൽ
നനവ് തട്ടും.



വാക്കറ്റം 






















ഒറ്റയ്ക്ക് ജീവിക്കുമ്പോൾ
ഫ്രിഡ്ജിൽ സൂക്ഷിച്ച പലഹാരം
ചൂടാക്കി കഴിക്കുന്നത് പോലെ
ഏകാന്തതയിൽ
പണ്ടെപ്പോഴോ പൂട്ടി വെച്ച
ഒരുകാലത്തെ കയ്യിലെടുത്ത്
താലോലിക്കുന്നു





ഓരോ തവണയും ഒറ്റയ്ക്കിരിക്കുമ്പോൾ

 













ഓരോ തവണയും

ഒറ്റയ്ക്കിരിക്കുമ്പോൾ, നടക്കുമ്പോൾ

ഒരു കാരമുള്ളായി കുത്തി നോവിക്കുന്നത്

പ്രതീക്ഷിക്കും

എന്നിട്ട്,

പലർക്കൊപ്പവും ജീവിച്ചും മരിച്ചും

കഥകളത്രയും മറന്നെന്ന്

പലകാലങ്ങളിൽ പലവട്ടം

സ്വയം ബോധ്യപ്പെടും.

അങ്ങനെയിരിക്കെ

ആൾക്കൂട്ടത്തിൽ അവരറിയാതെ

ഒരു മുന്നറിയിപ്പുമില്ലാതെ

പഴയ വളർത്തു പൂച്ചയെന്നോണം

ചുറ്റുമുരുമ്മുന്നു

നിന്റെയോർമ്മകൾ




മഴ തോർന്ന നേരം തിരികെ നടക്കുമ്പോൾ















മഴ തോർന്ന നേരം തിരികെ നടക്കുമ്പോൾ

വെച്ചു മറന്ന കുടയെ പോലെ

ആരെയെങ്കിലുമൊക്കെ

വെച്ച് മറക്കും പലരും

ചുറ്റിലും പൊതിയുന്ന ആൾക്കൂട്ടത്തിലും

ഒരാളും തൊട്ടു നോക്കില്ല ചിലരെ

വിജന പാതയിൽ ബാക്കിയാവും

മറ്റു ചിലർ

ഇറങ്ങിച്ചെല്ലാൻ പറ്റാത്ത ബസ് യാത്രയിൽ

ജനാലയിലൂടെ അവരെ കാണും

ഓർമ്മകൾ ചാറി തുടങ്ങുമ്പോൾ ജനൽ കർട്ടനിട്ടു കണ്ണടയ്ക്കും.

കാത്തിരിപ്പുകൾക്ക് ശേഷം

ഒരു മഴ നേരത്തേക്ക് മാത്രമെങ്കിലും

മറ്റാരെങ്കിലും കൈപിടിച്ച് നടത്തുക തന്നെ ചെയ്യും



വസന്തം














മുറിഞ്ഞത്

ചേർത്ത് കെട്ടാനാകാത്ത വിധം

മണ്ണുരച്ചത്

പുറന്തോടത്രയും ഉണങ്ങിപ്പൊടിയും

വിധം പൊരിവെയിലിൽ

മണ്ണ് പുതച്ചു കിടന്നത്

ഒക്കെ പോയ വേനലെന്ന്

ചിരിക്കും

പുതു വസന്തം നാമ്പുകൾ

കൊണ്ട് കെട്ടിപ്പിടിക്കും




വാക്കറ്റം 
















ആ വൈകുന്നേരത്തിനു ശേഷം

വെളിച്ചം കെട്ടു പോയല്ലോയെന്ന്

സങ്കടപ്പെടും.

ഏറെ വൈകാതെ,

മുന്നിലുണ്ടായിട്ടും

തിരിച്ചറിയപ്പെടാതെ പോയ

ചെറു വഴികൾ കണ്ടമ്പരയ്ക്കും




മൊട്ടു സൂചിയോളം കരുതലുള്ള ചിലർ

 













ചിലരുണ്ട്,

കീറി മുറിഞ്ഞിരിക്കുമ്പോഴും

തകർന്ന് പോകാൻ വിടാതെ

ചേർത്ത് പിടിക്കുന്നവർ

മുനയൊടിഞ്ഞാലും

വേദനിപ്പിക്കാതെ

ചോര പൊടിക്കാതെ

ചേർന്ന് നിൽക്കുന്നവർ.


തീർച്ചയായും

മൊട്ടു സൂചിയോളം കരുതലുള്ള

പലരുള്ളത് കൊണ്ടാണ്

ലോകമിപ്പോഴും ഉടു തുണിയഴിയാതെ

ഞെളിഞ്ഞു നിൽക്കുന്നത്




ചിലർ 















നിർത്താതെ കലപില പറയുന്ന ചിലരുണ്ട്

നാമൊന്നുമറിയാതെ

ഉള്ളിലൊരു കടലൊളിപ്പിച്ചു വെച്ചവർ.

അല്ലെങ്കിലും തീരത്ത്

തലതല്ലി ചിരിക്കുന്ന തിരകൾ

ആഴത്തെ വെളിപ്പെടുത്താറേയില്ലല്ലോ!


ഐ മിസ് യു















വൈകുന്നേരങ്ങളിൽ

കടപ്പുറത്ത്

കണ്ടു മുട്ടി പിരിഞ്ഞു പോയ

നമ്മളെ പോലെ,

ഓരോ വേലിയിറക്കത്തിലും

ഒരു നീണ്ട തിര വന്നു

ഐ മിസ് യു എന്നെഴുതി

തിരിച്ചു പോകും








എന്നെ പറ്റിയെഴുതാമോ

























എന്നെ പറ്റിയെഴുതാമോ
എന്നൊരാൾ ചോദിക്കുന്നു
ഇത്രയും നാളെഴുതിയതൊക്കെ
ആരും കാണാതെ
കീറിയെറിഞ്ഞു
നടക്കാൻ പോകുന്നു.
തിര മായ്ക്കാൻ പാകത്തിൽ പേരെഴുതി
അവൾക്കൊപ്പം തിരിച്ചു നടക്കുന്നു




വാക്കറ്റം :























ഇലമുളച്ചിയെ പോലെ,
മുറിഞ്ഞു വീണിടത്തുനിന്നും
വാക്കുകൾ
പുതിയ ജീവിതത്തിലേക്കുള്ള
വഴി നോക്കുന്നതിനെ
നിങ്ങൾ
കവിതയെന്ന്
തെറ്റിദ്ധരിക്കുന്നതാണ്




വീട്ടിലേക്കുള്ള ദൂരം












 ബസിറങ്ങിയാൽ

വീട്ടിലേക്ക്

അച്ഛനൊരു ദിനേശ് ബീഡിയുടെ

ദൂരമായിരുന്നത്രെ.

ഓരോരുത്തർക്കും ഓരോ ദൂരമാണല്ലോ

പണ്ടെനിക്കൊരു പൊതി

നിലക്കടലയുടെതായിരുന്ന ദൂരമാണ്

ഇപ്പോൾ നിന്റെ ഫോൺ വിളിയുടെ

ദൈർഘ്യം


ഇലരേഖകൾ














ഓരോ കയ്യും

ഓരോ ഇലകൾ.

ഒട്ടുമാവർത്തിക്കാത്ത

കൈരേഖകൾ പോലെ

ഇല ഞരമ്പുകൾ!

ഭാവിയിൽ ഉണങ്ങി വീണാലും

കൂടെയുള്ളിടത്തോളം കാലം

പട്ടിണിയില്ലെന്ന് മാത്രം

പറയുന്ന

ഇലരേഖകൾ!



ഒറ്റയ്ക്കൊറ്റക്ക്















ഒറ്റയ്ക്കൊറ്റക്ക് യാത്ര പോയപ്പോൾ

നീണ്ടു നീണ്ടു പോയ പാതകൾ

ഒരുമിച്ചു തിരിച്ചു വരുമ്പോൾ

ചെറുതായി പോയതായി ഓർക്കുന്നുണ്ടോ

പെട്ടെന്ന് വീടെത്തിയത് കൊണ്ട് മാത്രം

അവസാനിപ്പിക്കേണ്ടി വന്ന കഥകളെത്രയാണ്

സത്യമെന്ന് തോന്നിക്കുന്ന

പല ചിന്തകളുടെയും

ആകെ തുകയാണ് പ്രണയം




മനുഷ്യർ














ഉണങ്ങിയ ഇല

മരം പോലുമറിയാതെയാണ്

അവസാനമായി

ചുംബിച്ചു പിരിയുന്നത്

അത്രമേൽ പൂർണതയോടെ

കണ്ടുമുട്ടി പിരിഞ്ഞു പോകുന്നു

പോയ പ്രണയകാലത്തിലെ

മനുഷ്യർ.



വാക്കറ്റം 















ആർക്കും സ്വന്തമാകാത്ത

കണ്മുന്നിലെ ആകാശം.

ഇപ്പോഴെത്ര നോക്കിയിട്ടും

കാണുന്നില്ല,

നിന്നെ കണ്ടുമുട്ടില്ലെന്ന്

കണ്ണു ചിമ്മി ചിരിച്ച

നക്ഷത്രങ്ങളെ!



ആണി

 













ചെറുത്, മൂർച്ചയേറിയത്

വേദനിപ്പിക്കാൻ പ്രാപ്തിയുള്ളത്

ഇളകിയാടാതിരിക്കാൻ,

വീണു പോകാതിരിക്കാൻ

അടിച്ചുറപ്പിക്കുന്നത്


സ്നേഹത്തിനും ആണിക്കും

ഒത്തു ചേരുന്ന വിശേഷങ്ങൾ

എത്രയെണ്ണമാണ്!




ജീവിതമെന്ന്















കൂടെയുള്ളവർ,

കണ്ടുമുട്ടുന്നവർ

മായ്ച്ചെഴുതാൻ പ്രേരിപ്പിക്കും.

എത്ര മായ്ച്ചാലും മായാത്ത

അടയാളങ്ങൾ വീണ്ടുമുണ്ടാക്കി

ഓരോരുത്തരും

അതിനെ ജീവിതമെന്ന്

വിളിക്കും.



പ്രണയം











വേലിക്കലെ ചെമ്പരത്തി ചെടി പോലെ,

പ്രണയം.

എത്ര തവണ കൊത്തിയരിഞ്ഞാലും

ഒരു വേനൽമഴക്കിപ്പുറം

ചിരിക്കുന്നു, തളിർക്കുന്നു

പ്രണയത്തിന്റെ

ചെമ്പരത്തിപ്പൂ ജീവിതം


വാക്കറ്റം :

ഉള്ളിലെ വേലിയേറ്റങ്ങളെ

ചുംബനം കൊണ്ടൊളിച്ചു പിടിക്കുന്നു.

തിരകൾ വിരലുകളെ

നനച്ച് തിരിച്ചു പോകുന്നു.






രണ്ടിടങ്ങളിലെ ഒറ്റയൊറ്റ ചിറകുകൾ.


 












രണ്ടിടങ്ങളിലെ

ഒറ്റയൊറ്റ ചിറകുകൾ.

ആകാശത്തെ സ്വപ്നം കണ്ടിരുന്നവർ

തേടികിട്ടിയ കൂട്ടിനൊപ്പം

ആകാശം തൊടാൻ ശ്രമിച്ചപ്പോഴൊക്കെ

ആയവും ആവൃത്തിയും

മാറി പലതവണ പരാജയപ്പെട്ടവർ.

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്

പരസ്പരം കണ്ടു മുട്ടി

ആകാശം തൊട്ടിറങ്ങി

ഇണച്ചിറകുകളെന്നു

പ്രഖ്യാപിക്കുന്നു.

ഒരു പോലെ പറക്കുന്ന

ചിറകുകൾ എന്നാൽ

ആത്മവിശ്വാസം എന്നാണർത്ഥമെന്ന്

ചില്ലകൾ ചിരിക്കുന്നു



സന്തോഷങ്ങൾ
















പകലസ്തമിച്ചാലും

നിഴലുകളില്ലാത്ത നിലാവിൽ

നിനക്കൊരുക്കി വെക്കുന്നു

സന്തോഷങ്ങൾ.



കൈചൂട്‌ പകർന്നു മുത്തി കുടിക്കുന്ന  ലഹരി























നിന്റെ ചുണ്ടോ

ചായയോ?

ഓരോ കാഴ്ചയിലും

കൈചൂട്‌ പകർന്നു

മുത്തി കുടിക്കുന്ന

ലഹരി!




ദൂരം 
















ഒരു നിമിഷത്തിന്റെ ദൂരമേയുള്ളൂ

നിന്നിലേക്ക്


കൂടെയുള്ളപ്പോഴുള്ളതിന്റെയാവില്ല

കാത്തിരിക്കുമ്പോളുള്ളത്!



അസാധ്യം 
















പെയ്യാൻ പോകുന്നതോ

പെയ്തു തീർന്നതോ ആയ

മഴയെ ഒളിപ്പിക്കാനുള്ള

ആകാശത്തിന്റെ ശ്രമത്തെ

മഴവില്ല് പൊളിച്ചു കളയുന്ന പോലെ

കണ്ടുമുട്ടുന്നതിനു മുൻപോ ശേഷമോ

നിന്റെ സാനിധ്യത്തെ ഒളിപ്പിക്കാൻ

കഴിയുന്നില്ലെനിക്കും



സ്വപ്നങ്ങളെ















സ്വപ്നങ്ങളെ

ഊതിവീർപ്പിക്കുകയാണ്.

പൊട്ടിപ്പോകുമെന്നറിഞ്ഞാലും

ചിലപ്പോഴെങ്കിലും

നമ്മെളെയും കൊണ്ടുയരത്തിൽ

പറന്നാകാശത്തെ

തൊടുമെന്നോർത്ത്!




വാക്കറ്റം : 















ദൂരെ നിന്ന് നോക്കുമ്പോൾ

ഇലയുണങ്ങിയ മരങ്ങൾക്കിടയിൽ

വേനലിൽ, തീപ്പിടിച്ചതെന്ന് കരുതും

വേരുകൾ പ്രണയത്തെ തൊടുമ്പോൾ

ചുവന്നു പൂക്കുന്നതാണ്

ഉടലു പൊള്ളിക്കാതെ ഉയർന്നു കത്തുന്നു

പ്രണയത്തിന്റെ പൂ ജ്വാലകൾ



രണ്ടുടൽ മരങ്ങളുടെ ഒറ്റ വേര്!




















 


പ്രണയത്തിന്റെ

വേരുകളത്രേ

ചുംബനങ്ങൾ...

പരന്നു പടരുന്ന

ചെറു ചുംബനങ്ങൾ...

ആഴത്തിലേക്ക്

നീണ്ടു പോകുന്ന

ദീർഘ ചുംബനങ്ങൾ...

പൂക്കാൻ കൊതിക്കുന്ന

രണ്ടുടൽ മരങ്ങളുടെ

ഒറ്റ വേര്!



ഇലമുളച്ചികൾ















മണ്ണിൻ നനവിൽ,

ചെയ്തു തീർന്നിട്ടും

മതി വരാത്തഏതോ

ചെയ്തിയുടെ ഓർമ്മകൾ

ഓരോ അണുവിലും

തികട്ടുമ്പോഴകണം

പറിച്ചെടുത്തിട്ടും

പുതു വേരുകൾ

വിടർത്തി ഇലമുളച്ചികൾ

മണ്ണിലേക്കൂർന്നിറങ്ങാൻ

ശ്രമിക്കുന്നത്


വിരഹം :



















പഴയ കാൽപാടുകൾ മായ്ച്ചു കളഞ്ഞെങ്കിലും

ചിര പരിചിതനെപ്പോലെ

തിര വന്നു കുശലം ചോദിക്കുന്നു.

വേനലിനെ അതിജീവിക്കാനാവാതെ

വയലറ്റ് പൂക്കളത്രയും

വാടിക്കരിഞ്ഞിരിക്കുന്നു.

പൊള്ളുന്ന വെയിലിൽ

കാറ്റാടി മരങ്ങൾ മാത്രം

ചില്ല കുലുക്കി നിന്നെയന്വേഷിക്കുന്നു.


ക്രമരഹിത സന്ദേശങ്ങളല്ല















ക്രമരഹിത സന്ദേശങ്ങളല്ല,

ഉണർവ്വിൽ നഷ്ടപ്പെട്ടു പോകുന്നതാണ്.

ചിറകുകളിൽ കവിതകൾ നിറച്ച,

ഉറക്കത്തിൽ

ഇടിച്ചു കയറുന്ന

സ്വപ്നങ്ങളുടെ കടലാസ് വിമാനങ്ങൾ




ഉത്തരമില്ലാതിരുന്ന
















ഉത്തരമില്ലാതിരുന്ന

ഒരു ചോദ്യമുനയിൽ

തകർന്നു പോയതെന്ന് നടിക്കും.

പറയാതെ വെച്ച

ഉത്തരങ്ങളാണ്

ആ മൗനത്തിൽ

ഒഴുക്കി കളഞ്ഞതെന്ന്

പിന്നീട് പറയും





വാക്കറ്റം :












ഓരോ ആൾക്കൂട്ടത്തിൽ നിന്നും

ആരെങ്കിലുമൊക്കെ അടുത്തേക്ക്

നടന്നടുക്കുമ്പോൾ

നിന്നെ പറ്റി ചോദിക്കാനെന്ന് കരുതി

ഹൃദയമിടിപ്പ് കൂടുന്നു.

നീയുണ്ടാവില്ലെന്നറിഞ്ഞിട്ടും

യാത്രയ്ക്കിടെ ഓരോ കവലയിലും

നിന്നെ പരതുന്നു കണ്ണുകൾ..!



പ്രണയച്ചിറകിലെ അപ്പൂപ്പൻ താടി












 അതിരുകളെ പറ്റി

ആലോചിക്കുന്നേയില്ല

കാറ്റിൽ

പ്രണയച്ചിറകിലെ

അപ്പൂപ്പൻ താടി


മുതിർന്നതിനു ശേഷമുള്ള പ്രണയം













അളന്നു തയ്പ്പിച്ച

കുപ്പായം പോലെ

വടിവിനൊത്തു

ചേർന്ന് നിൽക്കുന്നു

മുതിർന്നതിനു ശേഷമുള്ള

പ്രണയം



ഒറ്റ വാക്കേറ്














കരുതി വച്ചതൊക്കെയും

ചോർത്തിക്കളയുന്ന

ഒറ്റ വാക്കേറ്.

തുളുമ്പി

കൂവിയാർത്തതൊക്കെയും

ഊർന്നിറങ്ങി

നിശബ്ദമാകുന്നു.


ചേർന്നിരിക്കുമ്പോഴും















ചേർന്നിരിക്കുമ്പോഴും

ആഞ്ഞു പതിക്കുന്ന

ഒറ്റ വാക്ക് മതി

മുറിച്ചു വേർപെടുത്താൻ.

പിന്നീടെത്ര തവണ

വിളക്കി ചേർത്ത്

ദൃഢപ്പെടുത്തണം

നാം..


ഒരു നിഷേധത്താൽ














ഒരു നിഷേധത്താൽ

ചീട്ട് കൊട്ടാരം തകരുന്ന പോലെ

ഓരോന്നും ഒന്നിന് പിന്നാലെ

അടഞ്ഞു പോകുന്നത്

കാണാം,

നീണ്ട നേരമെടുത്ത്

പല താക്കോലിട്ട് തുറന്നിട്ട

സന്തോഷത്തിന്റെ പൂട്ടുകൾ


വാക്കറ്റം :














മുറിഞ്ഞു പോയ

നമ്മുടെ സംസാരങ്ങളെ പറ്റി,

അടുത്ത് വരാതെ

ദൂരെ നിന്ന് പിറുപിറുക്കുന്നുണ്ട് ഉറക്കം.

മഴ നിലച്ചിട്ടും ബാക്കിയാകുന്ന,

തണുപ്പിനൊപ്പം

അരിച്ചു കയറുന്ന ഓർമകൾ!

വിണ്ടു കീറിയ പാടത്തിൽ നിന്നും













വിണ്ടു കീറിയ പാടത്തിൽ

നിന്നും കണ്ടെടുത്തിട്ടും

അവസാനിക്കാത്ത

വേനലില്ലെന്ന് ഇടയ്ക്കിടെ

ഓർമ്മിപ്പിച്ചിട്ടും

ഇന്നും

പകർത്തിയയക്കാൻ

മറന്നിട്ടുണ്ടാകും നീ

വേനലറിയാത്ത

നീരുറവ.




ലഹരി













 കാത്തിരുന്നു

പഴകിയതിന്റേതാകണം

ഇത്ര ലഹരി,

ഇരുൾക്കാട്ടിൽ

ഒളിച്ചു വെച്ചിരിക്കുന്ന

പാതി നിറച്ച

വൈൻ ഗ്ലാസ്സുകൾ..





നമ്മളായി പകർത്തി വരയ്ക്കുന്നു മറ്റൊരാൾ!














ഇണ ചേരുന്ന പാമ്പുകൾക്ക്

ഏതോ ഒരു കുസൃതി

കൈകൾ വരയ്ക്കുന്നു.

കാറ്റാടി മരത്തണലിൽ

കെട്ടിപ്പിടിച്ചിരിക്കുന്ന

നമ്മളായി പകർത്തി

വരയ്ക്കുന്നു മറ്റൊരാൾ!



വാക്കറ്റം :














തിര നനയ്ക്കാത്ത

അകലത്തിൽ

കൈകോർത്തിരുന്നൊരുവൾ

ചോദിക്കുന്നു

"എത്രയിഷ്ടം?"

"കടലോളം "

കടൽ ചിരിക്കുന്നു,

കണ്ണിലൊരു കടലൊളിപ്പിച്ചവളും..


അടച്ചു വെക്കാൻ ഒന്നുമില്ലാത്തവന്റെ വീട്ടിൽ













വാതിൽക്കൽ തന്നെയുള്ള

ഈ കാത്തു നിൽപ്പിനെ

കയറി വരാൻ മടിച്ചിട്ടെന്ന്

കരുതും

ഇറങ്ങിപ്പോകാൻ

എളുപ്പത്തിനെന്ന്

തിരുത്തും


അടച്ചു വെക്കാൻ ഒന്നുമില്ലാത്തവന്റെ

വീട്ടിൽ



കള്ളങ്ങൾ 


ജനൽചില്ലിനപ്പുറം

ആർത്തലച്ചു പെയ്യുന്ന

മഴയെന്ന പോലെ

നിന്റെ കള്ളങ്ങളെ

കേൾക്കുന്നു.

തണുപ്പേറ്റു വാങ്ങി

പുതച്ചുറങ്ങുന്നു




തടവറ


ആഴത്തിലൊന്നുമേൽക്കാതെ

അസ്ഥികളൊടിയാതെ

തൊലിപ്പുറം പോറിയാലും

ഓരോ അനക്കത്തിലും

മുറിവ് മുറിവെന്നുറക്കെ

വിളിച്ചോർമ്മപ്പെടുത്തുന്ന

മഞ്ഞുകാലത്തിന്റെ തടവറയിലാണിന്ന്.



ഏകാന്തതയുടെ നടുക്കടലിൽ തുഴയുമ്പോൾ..



എഴുതിയിടുന്നതൊന്നും

കവിതയല്ലെന്ന് ഉറപ്പുണ്ട്.

ഉൾക്കടലിൽ,

ചങ്ങാടത്തിൽപ്പെട്ടു പോയവൻ

കൂവി വിളിക്കുന്നത് പോലെ

ചെയ്തു പോകുന്നതാണ്‌.

ഏകാന്തതയുടെ

നടുക്കടലിൽ തുഴയുമ്പോൾ..


വാക്കറ്റം :


ഇടയിലെത്ര വസന്തം വിടർന്നാലും

കണ്ടുമുട്ടും വരെ അപരിചിതരായി

തുടരുന്ന നമ്മൾ


നിന്നിലെത്താനുള്ള ജീവിതം

 














കടലെത്തും മുമ്പേ

പുഴ നനച്ചെത്തിയ

വഴികളത്രെ പ്രണയം


ഏതു വഴി താണ്ടി

എത്ര കണ്ണീരൊപ്പി

എത്ര വട്ടം

മണൽപ്പാടെന്നുരുകിയാണ്

ഓരോ തവണയും

കടലിലെത്തുന്നത്


പുറപ്പെട്ടിട്ടുണ്ട്

നിന്നിലെത്താനുള്ള

ജീവിതം



പതിയെ പതിയെ മാഞ്ഞു പോകും


പതിയെ പതിയെ മാഞ്ഞു പോകും

ഓരോ പേരും മുറിവും

കൊഴിഞ്ഞ ഇലകളാൽ

നഗ്നമാക്കപ്പെട്ട ഉടലുകളെ

തളിരിലകൾ നാണം മറക്കും

ഒഴിഞ്ഞ ഇടങ്ങളിൽ

പേരറിയാത്ത കിളികൾ

ചേക്കേറും

നിലച്ചുപോയെന്നു കരുതിയ

സ്നേഹമാണ്

ഉറവകളിൽ നിറഞ്ഞൊഴുകുന്നത്.


വെയിൽ വെള്ളം കുടിക്കാൻ പോകുന്ന പോലെയെന്ന്


ഒറ്റയിലും കൂട്ടത്തിലും

മുന്നറിയിപ്പില്ലാതെ

കയറി വരുന്ന

ഏകാന്തതയെ

സ്നൂസ് ചെയ്യാൻ ശ്രമിക്കും


വെയിൽ വെള്ളം കുടിക്കാൻ

പോകുന്ന പോലെയെന്ന്

കവിതയിലെഴുതി വെക്കും


വാക്കറ്റം :

കണ്മുന്നിലൂടെ ഓടിപ്പോയിട്ടും

കണ്ടുമുട്ടുന്നില്ലല്ലോ എന്ന്

ലെവൽ ക്രോസിലെത്തുമ്പോൾ

ഓരോ വണ്ടിയും കൂകി ഓർമിപ്പിക്കും





നടന്നു നീങ്ങിയവർ
























 നടന്നു നീങ്ങിയവർ

എങ്ങനെയറിയാനാണ്,
പുലരിയിൽ കുടഞ്ഞെറിയുന്ന
മഞ്ഞുകണങ്ങൾ
ഓർമ്മകളെ അതിജീവിച്ച
രാത്രിയുടെ തുടർച്ചയാണെന്ന്.




മഞ്ഞു കാലത്തെ മരം പെയ്ത്തു നനയുന്നു


മഞ്ഞു കാലത്തെ
മരം പെയ്ത്തു നനയുന്നു
കൊഴിഞ്ഞു വീണാലും
കാറ്റിലെ ഇലയനക്കങ്ങൾ
നിന്റെ പേരോർത്തു വിളിക്കും
ചൂട് കായാൻ തീ പിടിപ്പിക്കുമ്പോൾ
ഓർമകളിങ്ങനെ ജ്വലിച്ചു നിൽക്കും



വെ / തെളിച്ചം മായ്ച്ചു കളയുന്നു ഭീതികൾ


ബാലകഥകളിലെ ഇരുട്ടിൽ നിന്നും
ഇറങ്ങിവരുന്ന ഭൂത പ്രേതങ്ങളെ പോലെ
കണ്ണടച്ചിരുട്ടാക്കി ചിലർ വരും
വെളിച്ചത്തിൽ കോമാളിത്തരങ്ങൾ
കണ്ടു പൊട്ടിച്ചിരിക്കും കുട്ടികൾ
വെ / തെളിച്ചം മായ്ച്ചു കളയുന്നു ഭീതികൾ



നീ മിണ്ടാതിരിക്കുമ്പോൾ

നീ മിണ്ടാതിരിക്കുമ്പോൾ
ശബ്ദമുഖരിതമായ നഗരത്തിരക്ക്
ചെവിയിലെത്തുന്നതേയില്ല.
എന്നാശ്ചര്യപ്പെടുന്നു.
ചെവിയോർത്താൽ കേൾക്കാം
ചുവരിലെ ക്ലോക്കിലെ
സെക്കൻഡ് സൂചിയുടെ അനക്കം
നിലച്ചുപോയ ക്ലോക്കോ
ബ്രേക്ക് പോയൊരു വാഹനമോ
ആയിരിക്കണം ഞാനപ്പോൾ.



വാക്കറ്റം :

കൊരുത്തെറിഞ്ഞ സ്നേഹം
തെറിച്ചു പോയിട്ടും
ഓരോ കാഴ്ചയിലും
ഒന്നുമാലോചിക്കാതെ കൊത്തുന്നു 
ചൂണ്ടക്കൊളുത്ത് പോലെ
വളഞ്ഞ ജീവിതത്തെ


മഷിത്തണ്ടിന്റെ കൂട്ടുകാര്‍