പ്രണയം

എല്ലാവർക്കും ഓടിക്കയറാൻ പാകത്തിൽ 
ചാഞ്ഞ ഒറ്റത്തടി മരമെന്നാൽ, 
വെളിച്ചമേ , നിന്നോടുള്ള പ്രണയത്താൽ
ആ ജീവിതമിങ്ങനെ വളഞ്ഞു പോയതാണെന്ന്..



കൊട്ടേഷൻ



























നോക്കുമ്പോൾ എന്നും എന്റെയാകാശത്തിൽ 
ഒരേയകലത്തിൽ നോക്കി ചിരിക്കുന്നൊരു സ്വപ്നം.
പ്രദേശത്തിന്റെയും ദേശത്തിന്റെയും 
അതിർത്തികൾ കഴിഞ്ഞിട്ടും,
കൂടെയിറങ്ങി വരാത്തത്‌ കൊണ്ടാണ്‌ 
ഇറക്കി കൊണ്ട്‌ വരാൻ കൊട്ടേഷൻ കൊടുക്കേണ്ടി വന്നത്‌.




പുതിയ ജീവിതം.


ആർക്കും കയ്യെത്താത്ത 
ഉയരത്തിലാണെന്ന് കരുതി പുതുക്കാറെയില്ലയിരുന്നു.
ആരോ ഇളക്കികൊണ്ട്‌ പോയ വിടവിൽ 
പുതിയ ചായം തേച്ചു തുടങ്ങുന്നു,
ഏറെ നിറങ്ങൾ നിറഞ്ഞ പുതിയ ജീവിതം.








വാക്കറ്റം :

വാക്കുകൾ കൊണ്ട്‌ നീയൂതി വീർപ്പിക്കുന്ന 
കുമിളകൾക്കുള്ളിൽ ഞാനിങ്ങനെ 
വെയിലു തട്ടി തിളങ്ങുന്നു...

പൂച്ചയെ വളർത്തുന്ന വീട്‌.















ഭക്ഷണം കഴിച്ച്‌ മുറ്റത്തേക്കിറങ്ങിയ
പ്രിയപ്പെട്ടതിനെ പട്ടി കൊണ്ട്‌ പോയല്ലോയെന്ന്
സങ്കടപ്പെടാനാലോചിക്കുമ്പോഴാണ്‌
എന്നെത്തെയും പോലെ ,
മൂന്നാം നാൾ ജനാല വഴി
പുതിയൊരെണ്ണം കയറി വരുന്നത്‌.
ശീർഷകമില്ലാത്ത പ്രണയ കവിതകൾക്ക്‌
പൂച്ചയെ വളർത്തുന്ന വീടെന്ന് പേരിടുന്നു.



പച്ചവെള്ളം പോലെ ചിലർ
പച്ചവെള്ളം പോലെ ചിലരെന്ന്
നാമൊഴിക്കുന്ന പാത്രത്തിന്റെ നിറം ആകൃതി
തണുത്തുറപ്പിക്കാം നീരാവിയാക്കാം
കുടിക്കാം കുളിക്കാം അടിച്ചു നനക്കാം
തളിച്ച്‌ ബോധത്തിലേക്കുണർത്താം
വെറുതെ ഒഴുക്കി കളഞ്ഞാലും
വഴിയിൽ പുതു പച്ച ജീവിതങ്ങളെ മുളപ്പിച്ച്‌
ചിരിച്ച്‌ നിൽക്കുന്നവർ...


പിന്‍ കുറിപ്പ് :

കളിയ്ക്കിടെ , 
നീ നുറുക്കിയിട്ട ചിരട്ടകലത്തില്‍ ,
വേവാതെ,
വാടിയുണങ്ങി പറന്നു പോകുന്നെന്റെ 
ചെമ്പരത്തി പൂ ജീവിതം !!



മഷിത്തണ്ടിന്റെ കൂട്ടുകാര്‍