കടലെത്തും മുമ്പേ
പുഴ നനച്ചെത്തിയ
വഴികളത്രെ പ്രണയം
ഏതു വഴി താണ്ടി
എത്ര കണ്ണീരൊപ്പി
എത്ര വട്ടം
മണൽപ്പാടെന്നുരുകിയാണ്
ഓരോ തവണയും
കടലിലെത്തുന്നത്
പുറപ്പെട്ടിട്ടുണ്ട്
നിന്നിലെത്താനുള്ള
ജീവിതം
പതിയെ പതിയെ മാഞ്ഞു പോകും
പതിയെ പതിയെ മാഞ്ഞു പോകും
ഓരോ പേരും മുറിവും
കൊഴിഞ്ഞ ഇലകളാൽ
നഗ്നമാക്കപ്പെട്ട ഉടലുകളെ
തളിരിലകൾ നാണം മറക്കും
ഒഴിഞ്ഞ ഇടങ്ങളിൽ
പേരറിയാത്ത കിളികൾ
ചേക്കേറും
നിലച്ചുപോയെന്നു കരുതിയ
സ്നേഹമാണ്
ഉറവകളിൽ നിറഞ്ഞൊഴുകുന്നത്.
വെയിൽ വെള്ളം കുടിക്കാൻ പോകുന്ന പോലെയെന്ന്
ഒറ്റയിലും കൂട്ടത്തിലും
മുന്നറിയിപ്പില്ലാതെ
കയറി വരുന്ന
ഏകാന്തതയെ
സ്നൂസ് ചെയ്യാൻ ശ്രമിക്കും
വെയിൽ വെള്ളം കുടിക്കാൻ
പോകുന്ന പോലെയെന്ന്
കവിതയിലെഴുതി വെക്കും
വാക്കറ്റം :
കണ്മുന്നിലൂടെ ഓടിപ്പോയിട്ടും
കണ്ടുമുട്ടുന്നില്ലല്ലോ എന്ന്
ലെവൽ ക്രോസിലെത്തുമ്പോൾ
ഓരോ വണ്ടിയും കൂകി ഓർമിപ്പിക്കും