മരുക്കാലം

 












പൂക്കൾ, പുഴകൾ, 

സുഗന്ധം, പച്ചപ്പ്, ചലനം...

ഇറങ്ങിപ്പോകുന്ന 

നിനക്ക് പിറകെ

 ഓടിയെത്തുന്നു 

വസന്തം.

തിരിഞ്ഞു നോക്കിയാലും 

കാണാത്ത അകലത്തിൽ 

ചേർന്നിരുന്ന 

മരുക്കാലം.



എത്രയിഷ്ടം എന്നെ? 














എത്രയിഷ്ടം എന്നെ? 

അരക്കഷണം.  

അത്രേയുള്ളൂ? 

പകലിരവുകൾ 

തുല്യമാകുന്ന 

രണ്ടേ രണ്ടു ദിനങ്ങളത്രെ 

വർഷത്തിൽ!!



ഏകാന്തതയെ 













ഏകാന്തതയെ 

ചൂണ്ടയിൽ കോർത്തെറിയുന്നു. 

മൗനത്തിന്റെ 

ചെറു ഇടവേളകളിൽ 

ചെറുതെങ്കിലും 

കവിതകൾ കൊത്തുന്നു.


അടച്ചിടുമ്പോൾ ചേർന്നിരിക്കുന്ന വാതിലുകൾ














അകന്നിരിക്കുമ്പോൾ 

ഉള്ളിൽ വെളിച്ചവും 

അടുക്കുമ്പോൾ ഇരുട്ടും നിറയ്ക്കുന്ന, 

പ്രണയമേ  പ്രണയമേയെന്ന് 

ഞരങ്ങി വിളിക്കുന്നു 

അടച്ചിടുമ്പോൾ 

ചേർന്നിരിക്കുന്ന വാതിലുകൾ


തോറ്റുപോകാതെ 














തകർന്നിരിക്കുമ്പോൾ 

ചേർന്നിരിപ്പുകൾ കൊണ്ട് 

ജീവിതത്തെ കളറാക്കുന്ന ചിലരുണ്ട് 

വലിച്ചെറിയപ്പെടും മുൻപേ 

ഒരിക്കലും പരിഗണിക്കപ്പെടാത്തവർ 

സ്ഥിരതയില്ലായ്മയെ 

വെളിച്ചമില്ലായ്മയെ 

പരിഹസിച്ചു മാറ്റി നിർത്തിയവർ 

ഭൂതകാലത്തെ പറ്റി 

ചോദ്യങ്ങളേതുമില്ലാതെ 

ചേർത്തു പിടിക്കുന്നവർ 

കെട്ടുപോയാലും വീണ്ടും മിന്നി തുടങ്ങുന്ന അവരുടെ പ്രകൃതം തന്നെയാണ് തോറ്റുപോകാതെ 

ജീവിതത്തെ മുന്നോട്ട് നടത്തുന്നതും 


വാക്കറ്റം :















ആയുസ്സെത്തും മുന്നേ 

ചത്തു പോകുന്ന പൂമ്പാറ്റ കുഞ്ഞുങ്ങളെ പോലെ 

കൗതുകം തീരും മുൻപേ അനക്കമില്ലാതാകുന്നു 

പൂമ്പാറ്റക്കെണി വെച്ചു പിടിച്ച 

പ്രണയ ശലഭങ്ങൾ


മനുഷ്യനെ ഉപകാരണങ്ങളില്ലാതെ ലാമിനേറ്റ് ചെയ്തു വെക്കുന്ന അനുഭവത്തെ

 













ഒരേ വരിയിൽ 

അടുത്തടുത്ത് 

ഒന്നിച്ചിരിക്കുന്നു.

അപരന്റെ 

സന്തോഷം, വിഷാദം, 

കരച്ചിൽ, ചിരി

ഒന്നും സ്പർശിക്കാതെ 

പോകുന്നു 

മനുഷ്യനെ ഉപകാരണങ്ങളില്ലാതെ 

ലാമിനേറ്റ് ചെയ്തു വെക്കുന്ന 

അനുഭവത്തെ 

ഏകാന്തത എന്ന് 

പേരിട്ടു വിളിക്കുന്നു.




കൈ ചേർക്കുമ്പോൾ 























മുൻപെങ്ങോ നടന്ന 
വഴികളിലൂടെ 
രണ്ടു പേർ 
രണ്ടിടങ്ങളിൽ നിന്നെത്തി 
ഒന്നിച്ചു നടക്കുന്നു 
പുതുമഴയ്ക്കു ശേഷം 
മണ്ണിലെന്ന പോലെ 
ഓർമകൾ തല നീട്ടുന്നു 
കൈ ചേർക്കുമ്പോൾ വസന്തം 
പൂക്കുന്നു




വെവ്വേറെ ഇടങ്ങളിൽ നിന്ന്























വെവ്വേറെ ഇടങ്ങളിൽ നിന്ന്
പരസ്പരം മിണ്ടിക്കൊണ്ടിരിക്കുന്നു.
തീരത്തിന് ഏറെയകലെ
ഒന്നു ചേരുമ്പോൾ,
ആർത്തിരമ്പുന്ന കടൽ
ശാന്തമാകുന്ന പോലെ
ജീവിതവും







വാക്കറ്റം :























ജീവിതം
 നിന്നു പോയതോർക്കുന്നു, 
മറ്റനേകം 
ആകാശങ്ങളിൽ 
നിലാവായി 
നിഴൽ നീക്കിയതും







ചെടികളിൽ ബഡിങ് പോലെ

 












ചെടികളിൽ ബഡിങ് പോലെ 

മുറിഞ്ഞ ഇടങ്ങളിലേക്ക് ഏറെ ശ്രദ്ധിച്ചു 

തെരെഞ്ഞെടുത്ത് 

ചേർത്തു വെക്കുന്നു.  

ഒരേ വേരിൽ വലിച്ചെടുത്തിട്ടും ഒരേ തണ്ടിൽ പുലർന്നിട്ടും 

ചേർന്നു പോകാതെ 

ചുവപ്പായ് വെള്ളയായ് 

വെവ്വേറെ പൂക്കുന്നു 

ജീവിതം 




വിഷാദം 
























വിഷാദം 
ഫണമുയർത്തി ചീറ്റുന്നു
 എന്ന് കവിതയിലെഴുതും 
ഉറയൂരിയ 
പാമ്പിനെ പോലെ 
ഏതൊരനക്കവും വേദനിപ്പിക്കുന്നതോർത്ത് 
അനങ്ങാതെ കിടക്കും



ഒന്നു തിരിച്ചു വെക്കുവാൻ 
























ഒന്നു തിരിച്ചു വെക്കുവാൻ ആരുമില്ലാതെ 
കൗതുകം തീർന്നു പോയ 
മണൽ ഘടികാരം പോലെ ജീവിതം, അചേതനം 
ഒഴിഞ്ഞ ഭാഗത്തു 
സൂക്ഷിച്ചു നോക്കിയാൽ കാണാം 
നിറഞ്ഞ് നിന്ന ഭൂതകാലത്തിന്റെ ശേഷിപ്പുകൾ 




നമ്മൾ 






















അടച്ചു വെച്ചാൽ 
പരസ്പരം ചേർന്നിരിക്കുന്ന 
ഒറ്റപ്പുസ്തകം.  
തുറന്നു വെച്ച ജീവിതത്തിന്റെ 
ഇരു പുറങ്ങളിൽ 
മുഖം തിരിച്ചിരിക്കുന്നു 
നമ്മൾ. 


എല്ലാ നേരത്തും 























എല്ലാ നേരത്തും 
ഏതേലും ഒരു കോണിൽ
 തെളിഞ്ഞു നിർത്തുന്ന ആകാശത്തിന്റെ 
വിശാലതയെ ഒഴിവാക്കി, 
ഏതാണ്ടേതോ നേരത്ത് 
സ്വന്തം കിണറിലെ 
പ്രതിഫലനത്തെ 
ജീവിതമെന്നോർത്തു 
കാത്തിരിക്കുന്നു. 






വാക്കറ്റം:



ഉടുത്തു കെട്ടുകൾക്കൊപ്പം 























ഉടുത്തു കെട്ടുകൾക്കൊപ്പം 
നനച്ചെന്നെ ഉണക്കാനിടുന്നു 
തലകീഴായി തൂങ്ങുന്നു 
തന്റേതല്ലാത്ത ലോകം



ഉള്ളിൽ ചിരിക്കുന്നുണ്ടാകും മരങ്ങൾ















 പ്രണയത്തിൽ 

ചേർന്നിരിക്കുമ്പോൾ 

വിരലുകളെന്ന പോലെ 

പുതുമഴ കുളിർപ്പിച്ച 

മണൽ വിടവിലൂടെ 

വേരുകൾ നീട്ടി തൊടുന്നു 

ഒളിക്കാൻ ശ്രമിച്ചു 

നാം പരാജയപ്പെട്ടത് പോലെ 

രണ്ടുടലിൽ പ്രണയം 

ചുവന്നു പൂക്കുന്നു 

വസന്തമെന്ന് 

ആരോ ഉറക്കെ 

പറയുന്നതു കേട്ട് 

ഉള്ളിൽ ചിരിക്കുന്നുണ്ടാകും 

മരങ്ങൾ


വരി തെറ്റിച്ചുപോയ 





വരി തെറ്റിച്ചുപോയ 

ചിലരാണ് 

പുതു വഴികൾ 

കണ്ടെത്തിയത് 

ആ വഴി 

പിറകെയെത്തിയവർ 

കഥകളും 

പുതിയ വഴിയും ആചാരവും

 കനപ്പെട്ട് 

വീതി കൂടുക 

തന്നെ ചെയ്യും




ഒറ്റയ്ക്കൊരാൾ













ഒറ്റയ്ക്കൊരാൾ നടന്നു വഴികളുണ്ടാകുന്നു. 

കൈ രേഖകൾ നോക്കി 

ഭാവി പറയുന്ന പോലെ 

പോയ ദുരിത കാലത്തിന്റെ 

രേഖകളെത്രെ 

നടന്നു തെളിഞ്ഞ വഴികൾ.


എന്റേതെന്ന ലോകത്തെ













എന്റേതെന്ന ലോകത്തെ 

ഊതി വീർപ്പിക്കുന്നു 

ചെറിയ നേരം

 മറ്റേതോ 

ലോകത്തെ 

പ്രതിഫലിപ്പിച്ചു 

സോപ്പ് കുമിള പോലെ 

പൊട്ടി പോകുന്നു




വാക്കറ്റം :


ചില മനുഷ്യർ














ഒരനക്കത്തിനു ചിതറി പോയേക്കാമെങ്കിലും, 

നിലനിൽക്കുന്ന നിമിഷത്തിൽ സ്ഫടികമെന്നു തോന്നിപ്പിക്കുന്നു ;

ചേർന്നിരിക്കുന്ന 

നേരത്തെ 

ചില മനുഷ്യർ. 



മഷിത്തണ്ടിന്റെ കൂട്ടുകാര്‍