സ്വപ്നം
മഴയായ മഴയൊക്കെ നനഞ്ഞു കുളിർത്തിട്ടും
ആഴത്തിൽ വേരുകളാണ്ടു പോയിട്ടും
ഒരില പോലും തളിക്കാത്ത വിത്ത്
പൂക്കളെ സ്വപ്നം കണ്ട് ഞെട്ടിയെണീക്കുന്നു
ആഴത്തിലെവിടെയോ ഒഴുകുന്നൊരു നീരുറവയെ
വേരുകളാൽ തൊട്ടു നോക്കുന്നു
താലോലിക്കുന്നു..
പിൻ വിളി
പിൻ വിളിക്കരുത്,
കാലമേറുന്തോറും മണമേറി വരുന്ന
ഓർമ്മകളുടെ പൂന്തോട്ടമാണ് ചുറ്റിലും
ഏതു വേനലിൽ വാടിയാലും ഒരിറ്റ് നനവിൽ പൂത്തുലയുന്ന
ഓർമ്മകളിൽ മാത്രം സ്വയമലിയുക--
ഭദ്രം
മഴ നിലച്ചപ്പോൾ
നട്ടുച്ച വെയിലിൽ എന്നെ ഉണങ്ങാനിടുന്നു
ഓർമ്മകളിറ്റുവീഴുന്നു
മേലേക്ക് പറന്നിരിക്കുന്ന കാക്കകളെ
ആട്ടിയോടിക്കുന്നു..
ഇനിയുമെത്രകാലം മടക്കിസൂക്ഷിക്കുമെന്നെ നീ
പാതി
ഞാൻ പുറത്താക്കപ്പെട്ടിരിക്കുന്നു
നിന്റെ വാതിലിപ്പോഴും പാതി തുറന്ന് കിടപ്പാണ്
മുഴുവൻ തുറന്ന് ഇറങ്ങി വരാം,
ഒരുമിച്ച് നനയാം
അല്ലേൽ കൊട്ടിയടക്കാം
വാക്കറ്റം :
പാടിക്കൊണ്ടിരിക്കെ
മറുകൂവൽ നിലച്ചു
ഒറ്റയായിപ്പോയൊരു
കുയിൽ...