വേരുകളിപ്പോഴും


















നാളുകളിത്ര കഴിഞ്ഞിട്ടും
നീ മുറിഞ്ഞു പോയതറിയാതെ
വേരുകളിപ്പോഴും...
നിന്റെയോർമ്മകളാൽ,
സ്നേഹത്താലെന്നെയൂട്ടുന്നു.



നവമ്പറിലെ നക്ഷത്രങ്ങൾ

നമ്മളു മറന്നാലും,
തലയ്ക്കു മുകളിൽ
ചിരിച്ചുദിച്ചു നിന്ന്
ഓർമ്മകളിലേക്ക്‌ വഴി കാട്ടുന്നു
നവമ്പറിലെ നക്ഷത്രങ്ങൾ..


നിന്റെ പേര്‌

എഴുതി തീരാനായ പുസ്തകത്തിലെ
ഏറ്റവും ഒടുവിലത്തെ പേജിലായിരുന്നു നിന്റെ പേര്‌
ഇറങ്ങിപ്പോയാലും ഇനിയൊരു പ്രണയത്തെ എഴുതി ചേർക്കാൻ വേറെയിടമില്ല

മുറിവുണക്കം 

ഓർക്കാപ്പുറത്ത്‌
വാക്കേറു കൊണ്ടേറ്റ മുറിവിനെ
ചുംബനങ്ങൾ കൊണ്ടല്ലാതെ എങ്ങനെയുണക്കാൻ


വാക്കറ്റം :

"എന്നിട്ട്‌ ?"
"എന്നിട്ടെന്താ ?"
"എന്തോ പറയാനില്ലേ?"
" ഞാനത്‌ പറഞ്ഞ്‌ തീർന്നല്ലോ..!"

നിഘണ്ടു


#പട്ടം





 














ചരടിൽ കൊണ്ട്‌ നടന്നപ്പോഴൊന്നുമായിരുന്നില്ല,
പൊട്ടിപ്പോയപ്പോഴാണ്‌
ഓർമ്മകൾ കൊണ്ട്‌ കെട്ടിയിടപ്പെട്ടത്‌



നിഘണ്ടു

ജീവിതത്തിലേക്കൊരിക്കലും ചേർത്തു വെക്കാനാകാതെ,
അലമാരയലങ്കരിക്കുന്ന പുസ്തകങ്ങൾ പോലെ
ചില ജീവിതങ്ങൾ
എത്ര വാക്കുകൾ കൊണ്ടും ശരികൾ കൊണ്ടും നിറഞ്ഞിരുന്നാലും
എന്നും വായിക്കാനെടുക്കാത്ത
നിഘണ്ടുവല്ലോ
നിനക്ക്‌ ഞാൻ.. 



 നീ.

ഇല്ലാതായപ്പോൾ നീ നിറഞ്ഞിരുന്ന
ഇടങ്ങൾ കണ്ട്‌ അമ്പരന്നു പോകുന്നു
ആകാശം, ഭൂമി, ചന്ദ്രൻ, നക്ഷത്രങ്ങൾ,
ഇരുൾ, വെയിൽ, മഴ, സമുദ്രം , വഴികൾ, പുസ്തകങ്ങൾ.....
കൂടെയുണ്ടായിരുന്നപ്പോൾ
ഒരു ഫോൺ കോളോ മെസേജോ
മാത്രമായിരുന്നില്ലേ നീ..  



കവിത

ഏകാന്തത സംഗീതം പൊഴിക്കുന്ന
നിശബ്ദ പൗർണ്ണമിയിൽ
നിന്റെയോർമ്മകളല്ലാതെ
മറ്റെന്താണിന്നെന്റെ കവിത !!



സ്വപ്‌നങ്ങൾ

ഈ സ്വപ്നങ്ങളെ കുറിച്ച്‌ പറയുമ്പോൾ
ആകാശത്തെ ഓർമ്മ വരുന്നതെന്തു കൊണ്ടായിരിക്കും ?
ചിറകുകളില്ലെങ്കിലും അകാശത്തിലുയരുന്ന
സ്വപ്നങ്ങളുടെ കാലം,
അതേയാകാശത്തിൽ നിന്നും
നൂലു കെട്ടിയിറക്കേണ്ടി വരുന്ന
സന്തോഷങ്ങളുടെയും..!!



ഓർമ്മ  

തടിയെരിഞ്ഞു തീർന്നിട്ടും
വേരുകൾ കരിച്ചിട്ടും
ഒരോ രാവിലൊറ്റയാകുമ്പോഴിപ്പോഴും
മുളച്ചു പൊന്തുന്നു
നിന്റെയോർമ്മകൾ


 വാക്കറ്റം :

മഴയായ്‌
പെയ്തു നനയ്ക്കുമെന്ന് കരുതി,
മഴവില്ലിലൊതുങ്ങി
മാഞ്ഞു പോയെന്ന്

മഷിത്തണ്ടിന്റെ കൂട്ടുകാര്‍