മഞ്ഞു തുള്ളിയും സൂര്യനും
നക്ഷത്രങ്ങളില്ലാത്ത രാത്രിയിൽ നിനക്കൊപ്പം നിലാവ് നനയണം..
മഞ്ഞു പെയ്യുമ്പൊ പരസ്പരം കനലുകളാകണം..
പുലരിയിൽ മഞ്ഞുതുള്ളിയും സൂര്യനുമാകണം...
പ്രണയം
ചേമ്പിലക്കുമ്പിളിലെ
വെള്ളത്തിലെ പരൽമീൻ..
വജ്ര ത്തിളക്കമാണ് വെയിലു തട്ടുമ്പോൾ..
ഒരനക്കത്തിൽ
അങ്ങനൊന്നുണ്ടായതിന്റെ ഓർമ്മ പോലുമില്ല
കറുത്ത പശു..!
കമ്പിവേലിക്കകത്ത്,
തൊഴുത്തിൻ നിഴലിൽ നിന്നു പോലും
പുറത്താക്കപ്പെട്ട
ഒരു
കറുത്ത പശു..!
വാക്കറ്റം :
വഴി നിറയെ പൂവുതിർന്നു കിടക്കുന്നു
നീ ഇറങ്ങിപ്പോയെന്ന്
ഇലയനക്കമില്ലാത്ത മരങ്ങൾ പിറുപിറുക്കുന്നു... !!