മുറിവുകളുടെ നിഘണ്ടു














#മുറിവ്/അറിവ്
ഒറ്റയക്ഷരത്തിന്റെ വ്യത്യാസമേയുള്ളൂ,
ഓരോ ദിനവും
പുതുക്കിയെഴുതുന്നുണ്ട്
മുറിവുകളുടെ നിഘണ്ടു.



 ഓർമകൾ
മായ്ച്ചു കളയാൻ അമർത്തിയുരച്ചതാണ്,
മാറ്റു നോക്കാനെന്നു കരുതി
തെളിഞ്ഞു വരുന്നു ഓർമകൾ !  


നിഴലുകൾ
ഉറങ്ങാൻ വിടാതെ
തട്ടിവിളിക്കുന്ന
ഓർമകളാണ്,
ഉണരുമ്പോൾ
നിഴലുകളായി
പിന്തുടരുന്നത്.





 വീട്ടിൽ പൂട്ടിയിടുന്നത്
മണൽക്കാട്, വെയിൽ, വിജനത
അരസികമായ ജീവിതമിങ്ങനെ നീണ്ടു നീണ്ടു പോകുമ്പോൾ
മുന്നറിയിപ്പുകളില്ലാതെ
അവൾ വരും
സംസാരിച്ചിരിക്കുമ്പോൾ
ചുറ്റിനുമായിങ്ങനെ പറന്നു വരും
ജനാലകൾ, വാതിലുകൾ, ചുമരുകൾ...
വിരസമെങ്കിലും നടന്നു പോകുന്ന ഒന്നിനെ
എത്ര എളുപ്പത്തിലാണ്
വീട്ടിൽ പൂട്ടിയിടുന്നത്.  


 

 വീഴ്ച 
മുങ്ങി ചത്ത പാമ്പ്
ഒലിച്ചു പോയി.
ഇഴഞ്ഞു പോയ കാലത്ത്
വഴിയിലത് പൊഴിച്ചിട്ട പടം
കടിച്ചത്രേ
വിഷം തീണ്ടി വീണു പോകുന്നതിടക്കിടെ !


 
 ഒറ്റ നോട്ടത്തിൽ
ഒറ്റ നോട്ടത്തിൽ പരുക്കരായ
കുറെ മനുഷ്യരുണ്ട്.
പ്രണയത്തിൽ, ജീവിതത്തിൽ,
എത്ര ശ്രമിച്ചിട്ടും മുന്നിലെത്താൻ കഴിയാത്തവരാണ്.
ജയിച്ചു മുന്നേറിയവരുടെ കൂട്ടത്തിൽ അവരുടെ പേര് കാണാനിടയില്ല, തോറ്റ് പോയവരുടെ കൂട്ടത്തിലും.
പൂർത്തിയാക്കാൻ ബാക്കിയുള്ള ജീവിതത്തിന്റെ കനമാണ് അവരുടെ പുറന്തോടിന്‌.
നിങ്ങൾക്കിടയിൽ അതുള്ളത് കൊണ്ടാണ്
അവരെ പറ്റി പറയുമ്പോൾ ആമകളെ ഓർത്തുപോകുന്നത്.  



വാക്കറ്റം :

മഴ തോർന്നാലും
ഇളങ്കാറ്റിന്റെ ഒരു തലോടൽ മതി.
നിന്ന നിൽപ്പിൽ,
മരം പെയ്‌ത്തിൽ
ആകെ നനയ്ക്കാൻ !
 

മേശ വലിപ്പിലെ അവസാന വെടിയുണ്ട















തലവേദനയുടെ ഗുളിക കാണുന്നില്ല,
ഈയിടെയായി മറവി കൂടുകയാണ്.
ഗാന്ധിയെ ഗോഡ്‌സെ കൊന്നെന്നാണോ കൊന്നില്ലെന്നാണോ അവർ വിളിച്ചു പറയുന്നുണ്ടായിരുന്നത് ?
മറന്നെങ്കിൽ പോട്ടെ
ഗാന്ധിയെ പണ്ടാരു കൊന്നെങ്കിലെന്താ
ഞാൻ പണിക്ക് പോയാലല്ലേ
എനിക്ക് ജീവിക്കാനാകൂ..
മേശ വലിപ്പിൽ മൂന്നു വെടിയുണ്ടകൾ !
ഒന്നെടുത്തു വിഴുങ്ങി വെളളം കുടിച്ചു.
തല വേദനയുടെ ഗുളിക എവിടെ ഇരിക്കുന്നുവെന്തോ
അഖ്‌ലാക്കിന്റെ വീട്ടിൽ
ആട്ടിറച്ചി ആയിരുന്നു എന്നാണോ
അല്ലെന്നാണോ അവർ പറഞ്ഞത്?
എന്തായാലെന്താ
ഹോട്ടലിൽ പോയാൽ ഇഷ്ടം പോലെ കിട്ടില്ലേ
ഇവിടെ വല്ല പ്രശ്നവും ഉണ്ടോ?
മേശവലിപ്പിൽ രണ്ടു വെടിയുണ്ടകൾ !
ഭക്ഷണത്തിനു മുൻപ് കഴിക്കണം എന്നാണോ ശേഷം എന്നാണോ?
നശിച്ച തലവേദന മാറുന്നില്ലല്ലോ !
നാളെ മുതൽ
പണിക്ക് വരേണ്ടെന്നാണോ
ഓഫീസ് വിറ്റെന്നാണോ അവർ പറഞ്ഞത്?
ഈയിടെയായി മറവി കൂടിയത് ഭാഗ്യമാണ്!
മേശവലിപ്പിൽ ഒറ്റ വെടിയുണ്ട!
അവസാനത്തെ അവസരമാണ്
കൊണ്ടു ചാകാനായാലും തിരിച്ചടിക്കാനായാലും.



വാക്കറ്റം :

ഉള്ളിലടുപ്പമില്ലാത്തത് കൊണ്ടാകും
വാക്കുകൾ കൊണ്ടിത്രയേറെ
സ്നേഹിക്കാനാകുന്നത്...
കൊഴിഞ്ഞ ഇലകളെന്നാൽ
വളർന്ന പടവുകളെന്നു
മരം പഠിപ്പിക്കുന്നു. 



എഴുത്തിലെ വേനൽക്കാലം


















നിന്നെ പറ്റി മാത്രം കുറിക്കുമ്പോൾ
തുടങ്ങുന്നതാണ്
എഴുത്തിലെ വേനൽക്കാലം.
ഇലകൾ കൊഴിച്ചിട്ട
മറ്റ് മരങ്ങൾക്കിടയിൽ
വാക ചുവന്നു പൂക്കുന്ന കാലം..!!



കുഴിയാനക്കുഴി
ചെറുതല്ലേ എളുപ്പത്തിൽ
രക്ഷപ്പെട്ടു കളയാം എന്നൊക്കെ,
നിസ്സാരമായി കരുതും,
എങ്കിലും ഓരോ കാൽവെയ്പ്പിലും
വഴുതി വീഴുന്ന
കുഴിയാനക്കുഴിയാണ്
ചില ഓർമകൾ


 വേനൽമരമാണ് ഞാൻ
ഫുട്‌ബോൾ മൈതാനികളിൽ
പുസ്തകശാലകളിൽ
അതുമല്ലെങ്കിൽ
കൂട്ടുകാരോത്ത് ചായ കുടിക്കുമ്പോൾ
അവരുടെ കൂടെയല്ല ഞാനെന്ന്
അവർക്ക് പോലും മനസ്സിലാകാൻ ഇടയില്ല.

ഒറ്റയ്ക്കിരിക്കുമ്പോളെല്ലാം
മുറിഞ്ഞു പോയ ശിഖിരങ്ങൾ
കിളിർത്തു വരുന്ന, പേരറിയാത്ത
വേനൽമരമാണ് ഞാൻ..



 ഇന്ത്യ
അന്ന്,
വൈകിപ്പോയ
പ്രാർത്ഥനയെ
ഒറ്റ വെടിയുണ്ട കൊണ്ടാണ്
തീർത്തു കളഞ്ഞത്..
ഇന്ന്,
തോക്ക് താഴ്ത്താത്ത
പ്രത്യയശാസ്ത്ര ത്തിന് മുന്നിൽ
ഇട നെഞ്ചു കാട്ടി
നിവർന്നു നിൽക്കുന്നു ഇന്ത്യ !  



 ഗാന്ധി
സാധ്യമായ ഇടങ്ങളിൽ
നിന്നെല്ലാം മായ്ച്ചു കളയു കയാണവർ,
അവർ തന്നെ
മൂന്ന് തുളയിട്ട്‌ അവസാനിപ്പിച്ച
ഗാന്ധിയെ,
ശൈത്യ നിദ്രയിൽ നിന്നും ചരിത്രത്തെ വിളിച്ചുണർത്തി
ഓരോ തവണയും വരച്ച് ചേർക്കുന്നു
വീണ്ടും മറ്റു ചിലർ
 



വാക്കറ്റം 
കവിതയിപ്പോൾ
പഴയ പുഴകളെ പോലെ
നീണ്ടു പരന്നൊഴുകാറില്ല,
കിണറുകുത്തി കുഴിച്ചെടുക്കും പോലെ
ചെറിയ വട്ടത്തിൽ
സ്വന്തമാവശ്യത്തിനു
കോരിയെടുക്കുന്നു 
 

"പിന്നെ ? "





















 "പിന്നെ ? " 

ലൈബ്രറിക്ക് പുറത്തെ
മരത്തണലിൽ
മുഖത്തോട് മുഖം നോക്കിയിരുന്നു.
"പിന്നെ ? "
ഒരേ നേരത്ത് ഇരുവരും നിശ്വസിച്ചു,
വർഷങ്ങൾക്കപ്പുറത്ത് മുറിഞ്ഞു പോയ
സംഭാഷണം തുടർന്നു.
പാഞ്ഞു പോയ കാലം,
എന്തോ ഓർത്തിട്ടെന്ന പോലെ
തിരികെ വന്ന്
നേരത്തെ കുടഞ്ഞിട്ടു പോയ
വാർധക്യത്തിന്റെ അടയാളങ്ങളെ
മായ്ച്ചു തുടങ്ങി.  



 ജീവിതം 
വഴിയരികിലെ
മരം കൊണ്ട വെയിലിനെ
തണലെന്ന് രേഖപ്പെടുത്തിയ
പുസ്തകത്തിൽ
നടന്ന ദൂരത്തെ
വഴിയെന്നും
മരിച്ചു പോയ കാലത്തെ
ജീവിതമെന്നും
അടയാളപ്പെടുത്തുന്നു.. 


സമരം
ഒറ്റയ്ക്കും കൂട്ടമായും
നാം നട്ടു പൊന്ന സ മര ങ്ങളത്രയും
വിത്തോളം ചെറുതത്രെ
അവരിങ്ങനെ നോക്കി നിൽക്കെ
പടർന്നു പന്തലിക്കുന്ന
ആൽമരങ്ങളെ കാട്ടി ക്കൊടുക്കുന്നു
നിവർന്നു നിൽക്കുന്നതത്രയും
നാം നട്ട സമരങ്ങളുടെ തണലിൽ തന്നെയാണ് !





#അതിജീവനം  

എളുപ്പത്തിൽ ഒടിച്ചു കളയാമെന്ന്
തോന്നും
തായ് വേരുകൾ ഇല്ലാത്ത ചില നീണ്ട മരങ്ങളെ,
കൊടുങ്കാറ്റിൽ ഉടയാതെ
ചാഞ്ഞു വീണാലും
അവിടെ നിന്നും മുകളിലേക്ക്
ഉടലിൽ പുതിയ മുകുളങ്ങൾ ഉയർന്നു വരും. 





വന്മരം  
പല ദേശങ്ങളിൽ
പല ഭാഷകളിൽ
പല പേരുകളിൽ
പാഞ്ഞു പോകുന്ന നദി
എവിടെ തുടങ്ങിയെന്ന
ദിശാ സൂചിക മാത്രമാകുന്നു
അനങ്ങാതെ നിൽക്കുന്ന
ആരംഭ സ്ഥാനത്തെ വന്മരം  


 വാക്കറ്റം : 
എത്രയെത്ര
വേവലാതിക്കടല് താണ്ടി വന്നതാണ്,
ഇരുൾ കനക്കു മ്പോൾ
നിന്റെ ഓർമയുടെ ചിറകിന് കീഴിൽ പതുങ്ങുന്നത്.. 
 

ഒരു പേരിലെന്തിരിക്കുന്നു ?

 
ഇടം 
 
ഒന്നുമില്ല
എഴുതാൻ , ചേർത്തുവെക്കാൻ
നീണ്ടു പോകുന്ന
പകൽയാത്രകൾ...
ഒരിടം
ഒത്തുചേർന്നിടം
ഒത്തുചേരുമെന്നോർത്തിടം



ഒരേ തോണിയിൽ
നമ്മുടെ പേരുറക്കെ വിളിക്കുമ്പോൾ
അവസാനിക്കുന്ന അൽഭുതമുണ്ട്,
ഒരേ തോണിയിൽ
ഒരുമിച്ചിരുന്ന്
ഇരുകരകളിലേക്ക്
തുഴഞ്ഞെത്തുന്നത്.. !



ആത്മഹത്യ 
ജനിച്ചിട്ടിന്നേവരെ
കടല് കണ്ടിട്ടില്ലാത്തൊരു മീൻ
കടല് സ്വപ്നം കാണുന്നു
അക്വേറിയത്തിലെ വെള്ളത്തിൽ
കടൽ രുചികളെ പരതുന്നു
അവസാനത്തെ തുള്ളിയും രുചിച്ചു നോക്കി
കരയിലേക്കെടുത്ത് ചാടി
ആത്മഹത്യ വരെ ചെയ്യുന്നു.  


 
 മറവി 
ഉറങ്ങിയെണീറ്റിട്ടും,
മുറിഞ്ഞ സ്വപ്നത്തിൽ
നീ പറഞ്ഞതൊന്നും
മാഞ്ഞ്/ മറന്ന് പോകുന്നേയില്ല. !  



#മഴപ്പാറ്റ
 
ബസിലെ വിൻഡോ സീറ്റിലിരുന്ന്
പ്രിയപ്പെട്ട പാട്ടിനൊപ്പം
ചിറകു നൽകി
പറത്തി വിട്ട എത്രയെത്ര
ചിന്തകൾ


 വാക്കറ്റം : 
ഒരു
പേരിലെന്തിരിക്കുന്നു ?
ഒന്നുമില്ല സാർ,
ഇന്ത്യൻ പൗരത്വം. !

മഷിത്തണ്ടിന്റെ കൂട്ടുകാര്‍