ഇനിയും നമ്മൾ മരിച്ചിട്ടില്ലെന്ന് ചിലരെങ്കിലും കാണിച്ചു തരുന്നത് എങ്ങനെയൊക്കെയാണ്

ഇനിയും നമ്മൾ മരിച്ചിട്ടില്ലെന്ന് ചിലരെങ്കിലും
കാണിച്ചു തരുന്നത്  എങ്ങനെയൊക്കെയാണ് 





പൂക്കളൊക്കെ കൊഴിഞ്ഞ ശേഷം
ശലഭങ്ങളും കിളികളും ഉപേക്ഷിച്ചു പോയ ശേഷവും
ഇടനേരങ്ങളിൽ മഞ്ഞയായും ചുവപ്പായും
നിറം മാറി
പോയ കാലത്തെ
ഓർമകളെ ചേർത്തു വരയ്ക്കാറുണ്ട്
നമ്മളെ ചേർന്ന് നിൽക്കുന്ന ഇലകൾ

ഓരോ ഇല കൊഴിയുമ്പോഴും
പറന്നു പോകാൻ മടിച്ച
ഏതോ ഒരു
ചിത്ര ശലഭത്തിന്റെ  ചിറകടിയെ
അനുകരിക്കുന്നുണ്ടാകും
നമുക്ക് വേണ്ടി


ഒരുവൾ വിലപിച്ചു കൊണ്ടേയിരുന്നു..












ഏറെ നാൾ മുൻപ് വെച്ചു മാറിയതിനാൽ
ഓരോ കരച്ചിലും മുഖത്ത്
ചിരിയുടെ അടയാളങ്ങളാണത്രേ
പരത്തിയത്..

മുറിവുകളുടെ ഭൂപടമായിരുന്നു
അവളുടെ ഉടൽ
പാഴായി പോകുന്ന ആത്മഹത്യ ശ്രമങ്ങൾ
വാർഷിക വലയങ്ങൾ എന്നപോലെ
ഉടലിൽ പുതിയ പുതിയ അടയാളങ്ങൾ ശേഷിപ്പിച്ചു.
ഏറ്റവും പഴയ പാടിന്
അവളോളം പ്രായമുണ്ടെന്ന്
അവളെഴുതിയത്‌ പെട്ടെന്ന് ഓർമ വന്നു.
അവൾക്കല്ലാതെ മറ്റാർക്കുമറിയില്ല
പുറമുണങ്ങിയിട്ടും അകമുണങ്ങാത്ത
മുറിവുകളുടെ എണ്ണം


വാക്കറ്റം


ഏകാന്തതയ്ക്കെന്താ ഇത്ര ലഹരിയെന്നോ

ഫ്രീസ് ചെയ്തു വെച്ച ഏതോ ഒരു കാലത്തെ
ആവശ്യം പോലെ
ചൂടാക്കി കഴിച്ചു നോക്കിയാലറിയാം

കണ്ടുമുട്ടാനുള്ള വഴികൾ






















നിന്റെ വീട്ടിലേക്കുള്ള വഴിയിൽ
തപാൽക്കാരൻ
എന്നെയെല്പിക്കുന്നു
നിനക്കയച്ച
കണ്ടുമുട്ടാനുള്ള വഴികൾ


 ഒറ്റ  
 
ഏകാന്തതയുടെ കാഴ്ചയിൽ
അത്രമേൽ മനോഹരമായ
പൂർണതയാണ്
ഒറ്റ  


ചോർച്ച 
 
ഒരു മുഴുവൻ വാക്ക് കൊണ്ട് പോലും
മുറിഞ്ഞു പോകേണ്ട
ഒരു സ്വര ചിഹ്നം പിഴച്ചാൽ മാത്രം മതി
"ചേർന്ന്" നിൽക്കേണ്ടവർ
"ചോർന്ന് " പോകാൻ !


കവിത 
 
വന്നിട്ടുണ്ടാകും
കണ്ടിട്ടുണ്ടാകും
ഇനിയും കവിതയിലേക്ക്
പകർത്തി വെക്കരുതെന്ന് കരുതി
പരിചയം കാണിക്കാതെ
മാറി പോയതാകും  


#വളർച്ച
 
വെട്ടിയൊതുക്കുന്നത് നാടും
അല്ലാത്തത് കാടും !!
സമൃദ്ധമായി വളരുക
എന്നതിനെ കാട് പിടിക്കുക
എന്ന് ഓർമ്മയിലേക്ക് എഴുതി ചേർത്തത് ഏതു കാലത്തിലാകും ?



 വിശപ്പ്

കവിതകളുടെ
ചിറകു മുറിഞ്ഞു
താഴെ വീഴുമ്പോൾ
കൂടെ ബാക്കിയാകുന്നു
വിശപ്പ്..


 മറവി

ആഴത്തിൽ,
ദാഹിച്ചു
മരിച്ചു പോയതറിയാതെ
വേരുകളെ
തട്ടിവിളിക്കുന്നു
മഴ.



നക്ഷത്രം 
 
 നക്ഷത്രമാണെന്ന്
പലപ്പോഴും
തെറ്റിദ്ധരിച്ചു പോകാറുണ്ട്,
ചുറ്റിനും ഇരുള് പരക്കുമ്പോൾ
ഉയരത്തിലെ
മിന്നാമിനുങ്ങിനെ !



 മഴ മുറിച്ചു മാറ്റിയ

നീണ്ട കാലം നട്ടു നനച്ചിട്ടും
ഒറ്റ വേനലിൽ വേരുണങ്ങുന്നവർ
മഴ മുറിച്ചു മാറ്റിയ ശിഖരങ്ങൾ
വേനലിൽ എങ്ങനെ തളിർക്കനാണ്  


ഉറക്കം 

യാത്രയുടെ അവസാനം
ഒരു ഉറക്കത്തിൽ
പറിച്ചു നട്ടിരിക്കുകയാണ്
വഴിയരികിൽ നിധികൾ
കളഞ്ഞു കിട്ടുന്ന ലോകത്തേക്ക് 




വാക്കറ്റം : 
ഏറെ അകലത്തിലായതിനാലാകണം
നുണയൂതി വീർപ്പിച്ചു
നിറക്കുന്നു
വിടവുകളത്രയും !! 

ജീവിതം














ഏറെയകലെയല്ലാത്ത
ലെവൽ ക്രോസിൽ
തടഞ്ഞു വെക്കപ്പെട്ടിരിക്കുന്നു
കൺമുന്നിലൂടെ
കൂവി വിളിച്ചു
ജീവിതം
കടന്നു പോകുന്നു.

 

 ഫോസിൽ  
 
മണൽ പാടെന്ന്
തെറ്റായി വിളിക്കുന്നതാണ്.
കടലെത്തും മുൻപേ
തീർന്നു പോയ
പുഴയുടെ
ഫോസിൽ  



 കടൽ ക്ഷോഭം 

ചെവി ചേർത്തു വെക്കാം
ശംഖിൽ
കടലിരമ്പത്തെ കേൾക്കാൻ
ചെവിയോർത്തു പോകരുത്
ഓർമകൾക്ക്
കടൽക്ഷോഭമാണ്‌
 



അമ്മ
 
വേനല് തളർത്തിയ
മരങ്ങളെ
കുളിപ്പിച്ചുണക്കി
പുതിയ ഇലക്കുപ്പായം ഇടീച്ച്
വരിവരിയായി ഒരുക്കി നിർത്തുന്നു മഴ.
ആ നേരങ്ങളിൽ സ്കൂൾ കുട്ടിയുടെ അമ്മയാണ് ഞാൻ
എന്ന് മഴയ്ക്ക് തോന്നുന്നുണ്ടാകണം !



കാത്തുനിൽപ്പ് 
 
ഒരേ ആകാശത്തിൻ കീഴിൽ
ഇരു ധ്രുവങ്ങളിൽ
ഒരുമിച്ചു നിലാവ് കാണുന്നു.
അന്യോന്യം വീടെത്തും വരെ ഉറങ്ങാതെ കാത്തിരിക്കുന്നു.
വേറൊരു പുലരിക്ക്‌ ശേഷം
അതേ അകലത്തിൽ , അതേ ആകാശത്തിൻ കീഴിൽ
ഒരാള് വെയില് കൊള്ളുമ്പോൾ
മറ്റേയാൾ നിലാവ് നനയുന്നു.
ആരും ആരെയും കാത്തു നിൽക്കുന്നതായി
ഉറക്കെ വിളിച്ചു പറയുന്നില്ല. 



നക്ഷത്രങ്ങളാണ്
 
നക്ഷത്രങ്ങളാണ് ,
ഏറെ നേരം മറഞ്ഞിരിക്കനാകില്ല
ഇരുള് പരക്കുമ്പോൾ
എന്നെഴുതിയത് വായിച്ച്
ഉള്ളിൽ ചിരിച്ചു
അപരിചിതരായ നമ്മൾ
പരസ്പരം കടന്നു പോകുന്നു


 വാക്കറ്റം : 

കളഞ്ഞു പോയതല്ല
കളവ് പോയതാണ്
മുറിവ് തുന്നുന്ന സൂചി !

ഓരോരുത്തരും ഒരാളെയെങ്കിലും സൂക്ഷിച്ചു വെക്കുന്നുണ്ട്.





















ഓരോരുത്തരും ഒരാളെയെങ്കിലും
സൂക്ഷിച്ചു വെക്കുന്നുണ്ട്.
ഏറെ പ്രിയപ്പെട്ടതെങ്കിലും
കൂടെ കൊണ്ടു നടക്കാതെ..
നീണ്ട ഇടവേളകളിൽ പാഞ്ഞു ചെന്നാലും
തലയാട്ടി ചിരിച്ചു ചേർത്ത് പിടിക്കുന്നവർ
മുൻപത്തെ തിരക്കിൽ ഇറങ്ങിപ്പോയപ്പോൾ
മുറിഞ്ഞു പോയ കഥകൾ പിണക്കമില്ലാതെ
വീണ്ടും തുടരുന്നവർ
വേദനകളിൽ ഓർത്തു വിളിക്കുകയും
ആഹ്ലാദത്തിൽ മാഞ്ഞ് പോവുകയും ചെയ്യുന്നവര്
പുഴ വറ്റുമ്പോൾ മാത്രം തെളിഞ്ഞു വരാറുള്ള
തുരുത്തുകൾ പോലെ അവരവിടെത്തന്നെയുണ്ട്


കാത്തിരിപ്പ് 
 
എത്ര കാലം മുൻപേ പകർത്തി വെച്ചതാണ്
നിന്റെ വീട്, നാട്, നാട്ടുകാർ, വഴികൾ, യാത്രകൾ
നിന്നെയല്ലാതെ മറ്റൊന്നുമിനി
ചേർത്ത് വെക്കാനില്ലാത്തതിനാൽ
കാത്തിരിപ്പെന്ന വാക്കു പുതച്ചുറങ്ങാൻ കിടക്കുന്നു.








 
 മഴക്കാലം

ഓർമ്മകളെയത്രയും
ഉണങ്ങാതെ കാത്തു വെക്കുന്നുണ്ട് ഇൗ മഴക്കാലം
എത്ര കാലം കൊണ്ട്
വെയിലുണക്കി വെച്ചതിനെയാണ്
ഒറ്റ മഴയിൽ കുതിർത്ത് കളഞ്ഞത്



 ഒഴുക്ക് 

വരണ്ടുണങ്ങിയയിടങ്ങളില്
നനവ് പടരുമ്പോൾ
ചിലയോർമകളിൽ തടഞ്ഞങ്ങനെ
നിന്ന് പോകുന്നുവെന്നെയുള്ളൂ
ഇൗ ഒഴുക്കിൽ
നിന്നിലേക്കെത്തിച്ചേരുക തന്നെ ചെയ്യും 



ശിക്ഷ 
കവിതയ്ക്കുള്ളിൽ നിന്നെയൊളിച്ച്
കടത്തിയെന്ന
കുറ്റത്തിനാണെന്നെ
ജീവപര്യന്ത പ്രണയത്തിന് വിധിച്ചത്



കൂട്ട് 
 
ചിറകു തളരുമ്പോൾ ,
കൂടിനേക്കാൾ
ഉറപ്പുള്ള അഭയസ്ഥാനമാണ്
കൂട്ട്. ! 

  

വാക്കറ്റം :
അതൊന്നും നിങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ല.
അവർക്ക് മാത്രം ഡീകോഡ് ചെയ്യാൻ വേണ്ടി
ഒരേ ഫ്രീക്വൻസിയില് അയക്കപ്പെട്ട
രഹസ്യങ്ങൾ.. !!

വിഷാദം













#വിഷാദം
ഒരു തുള്ളിയിൽ
കടലാസ് പോലെ കുതിരുന്നു
പേമാരി പുറത്ത് കാത്തു നിൽക്കുന്നു

 പൂർണത

എത്രകാലം ആ വാക്ക് തണുത്തു വിറച്ചിട്ടാകും
തണുപ്പ് എന്നു കേൾക്കുമ്പോൾ ഉള്ളിൽ കുളിരുന്നത്,
എത്രകാലം ഒറ്റയ്ക്കിരുന്നിട്ടുണ്ടാകും ഏകാന്തത എന്ന വാക്ക്
അതിനെ വായിച്ചു തീരുമ്പോഴേക്കും
നമ്മളെ ഒറ്റയാക്കി നിർത്താൻ
നനഞ്ഞു കുതിർന്നു പോയാലല്ലാതെ
മഴ എന്നോർക്കു മ്പോഴേക്കും
നമ്മളിങ്ങനെ നനഞൊലിക്കുകയില്ലാല്ലോ
അങ്ങനങ്ങനെ
ഒന്നോർത്തു നോക്കണം
ധാരാളിത്തത്താൽ എടുത്തുപയോഗിക്കുന്ന ഓരോ വാക്കും
അനുഭവങ്ങളുടെ
തീ ചൂളയിൽ
എത്ര കാലം ധ്യാനിച്ചിരുന്നിട്ടാണ്
അതിന്റെ പൂർണതയിൽ എത്തിയതെന്ന്



ഓർമ്മ 
പൂർത്തിയാക്കാൻ കഴിയാതെ പോയ എഴുത്തിനെ
മാഞ്ഞ് പോകാത്ത മഴവില്ലിനൊപ്പം ഓർക്കുന്നു
കുട ചൂടാതെ മഴയ്ക്കൊപ്പം വഴി നടക്കുന്നു. 



വഴികൾ

 
അടുത്ത വളവിൽ,
ഇറക്കത്തിൽ, ഇടവഴി തുടക്കത്തിൽ
നഷ്ടപ്പെട്ടു പോകുമെന്നോർത്ത്
നീ മുറുകെ പിടിച്ചു
നാം നടന്നു തീർത്ത വഴികൾ..
വീടെത്തി തിരിഞ്ഞു നോക്കുമ്പോൾ
കാണുന്നില്ലല്ലോ നിന്നെ..  


വാക്കറ്റം :

നനവ് ബാക്കിയില്ല,
മരത്തിലും മണലിലും.
പെയ്ത് പോയതിനു
പുതച്ച തണുപ്പ് സാക്ഷി
!

കടലാസ് തോണികൾ
















ഒറ്റ ലക്ഷ്യത്തിലേക്ക്
കവിഞ്ഞൊഴുകിയ കാലത്ത്
നീയൊഴുക്കി വിട്ടതാണ്
മഴ നിലച്ചപ്പോൾ
ഏതോ മണ് തിട്ടയിൽ
തങ്ങി നിൽപുണ്ടാവണം
നമ്മുടെ പേരെഴുതിയ കടലാസ് തോണികൾ 



നിശ്വാസക്കാറ്റ് 

നിന്റെ നിശ്വാസക്കാറ്റ് മതി
മേഘങ്ങൾ മറച്ചു വെച്ച
നമ്മുടെ ആകാശം വെളിപ്പെടുത്താൻ
ചിതറി കിടക്കുന്നുണ്ടാകും
മഴവില്ല്, നക്ഷത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ ...
നിന്നോളം മറ്റാർക്ക് പറ്റും
ഒന്നൊന്നായി അടുക്കി വെക്കുവാൻ 


 വാർഷിക വലയങ്ങൾ

മരങ്ങളെല്ലേയെന്ന് കരുതി
മുറിച്ചിടുമ്പോൾ കാണാം
ഓർമകളുടെ വാർഷിക വലയങ്ങൾ
മൂപ്പെന്നത്‌ മറ്റൊന്നുമല്ല ഓർമ്മകൾ നിറഞ്ഞു ചീർത്തത്  



നനവ് 

പണ്ടൊരു തവണയെങ്കിലും
ഒഴുകിയുണങ്ങി കടന്നു പോയതിന്റെ
നനവ് ബാക്കിയുണ്ട് , മണ്ണിൻ നെഞ്ചില്.
അതിന് മുകളിലൂടെയാണ്
നീയാർത്തലച്ച് പാഞ്ഞു തീരുന്നതും  



വാക്കറ്റം :
 
ഇരുട്ടിൽ
നിഴലുമുപേക്ഷിച്ച്
ഒറ്റയാകുമ്പോഴൊക്കെയും
ചേർത്തു പിടിക്കുന്നു
ഏകാന്തത !!

ഒരുമ



















ക്ലാസ് മുറിയിൽ
ഞാൻ ആകാശത്തെയും
നീ മഴവില്ലിനെയും
വരയ്ച്ചതോർക്കുന്നു
ചേർത്ത് വെച്ചാലും
നക്ഷത്രങ്ങൾ ക്കൊപ്പം
മഴവില്ല് ചേരില്ലെന്ന് പറഞ്ഞതും


 
 ഒരുമ 

മണലിൽ
ഉപ്പുകാറ്റേറ്റ് വെയിലിലുണങ്ങുന്നുണ്ട്
കടലിറക്കത്തിൽ
ബാക്കിയായതത്രയും ,
തമ്മിൽ ലയിക്കാതെ
ഒന്നിച്ചിരുന്ന്
കാലമെത്ര കടന്നു പോയി ! 


#ഏകാന്തത
ഒരേറു കൊണ്ട് തകർന്നു പോകേണ്ടതിനെയാണ്
ആഴ്ചകളോളം അടയിരുത്തി
വിരിയിച്ചെടുക്കുന്നത്. !  



 നമ്മൾ

ഇരുട്ടിൽ
അധിക നേരം ഒളിച്ചിരിക്കാനാകില്ല
നക്ഷത്രങ്ങൾക്ക്.
നിലാവ് വീണു പോകും
മുമ്പേ
കണ്ടുമുട്ടുക തന്നെ ചെയ്യും
നമ്മൾ.!




വാക്കറ്റം :
അകലേക്ക്
പറിച്ചു നടുമ്പോൾ
മുറിഞ്ഞു ബാക്കിയാകുന്നുണ്ട്
പലപ്പോഴായി
ആഴം തൊട്ടറിഞ്ഞ
വേരുകൾ
 

വായന ദിനത്തിലൊരാൾ പുസ്തകം വായിക്കുന്നു.





















വായന ദിനത്തിലൊരാൾ പുസ്തകം വായിക്കുന്നു.
( നിങ്ങൾക്കറിയുന്ന പോലെ
മറ്റുള്ള ദിവസങ്ങളിൽ വായിക്കാറില്ലെ എന്ന ചോദ്യത്തിനിവിടെ കാര്യമില്ല)
അത്ര നല്ലതൊന്നുമല്ലെങ്കിലും
ആവശ്യക്കാർ ചീന്തി കൊണ്ട് പോയ
അവർക്ക് പ്രിയപ്പെട്ട ഭാഗങ്ങൾ
അറിഞ്ഞോ അറിയാതെയോ
മറ്റു ചിലർ ചേർത്തൊട്ടിച്ച ചില കടലാസുകൾ

തൊട്ടാൽ പൊടിഞ്ഞു പോകുന്ന
ചിലർ (രുടെ) ശേഷിപ്പുകൾ
അടിവരയിട്ടു ചെയ്തികളെ
ഓർമ്മിപ്പിച്ചു നിലനിർത്തുന്നവർ
ഊഴം കാത്തിരുന്നു എഴുതി ചേർത്തവർ
കൊണ്ട് പോയി അടച്ചു വെച്ച് തിരികെ ഏല്പിച്ചവർ
ചിത്രങ്ങൾ ചിന്തകള് ചിരികൾ
കണ്ണീര്, കടം കറുപ്പ്
പേജുകളടർന്ന് പോയ ഒറ്റ പതിപ്പുള്ള
പുസ്തകം - ജീവിതം

വാക്കറ്റം :
 
പാതി വഴി
ഒരേയകലം
നിന്നിലേക്കും
തിരിച്ചും
അകലെ
കൈമാടി വിളിക്കുന്നത്
നീയാകില്ല
കാത്തിരിക്കുന്ന മടുപ്പ്
തന്നെയാകും

ഒപ്പു കടലാസിൽ പകർത്തി വെക്കുന്നത്


 
















ഒപ്പു കടലാസിൽ
പകർത്തി വെക്കുന്നു
ഓരോ യാത്രയേയും..
വിട്ടു പോകരുത്
നിന്നിലേക്കെത്തുന്ന
ഒരു ഇടവഴി പോലും..



 ഓര്മ 

ഒരു ഫോണകലത്തിൽ
നീ നനഞ്ഞതത്രയും
ഓർമകളുടെ മരം പെയ്ത്താണ്
മഴ നിലച്ചിട്ട് നേരമേത്രയായി !


പേര് 
 
അരികിടിഞ്ഞ് വീതി കൂടുമ്പൊഴും
ആഴം കുറഞ്ഞു വരുന്നൊരു പുഴയെ
സൗഹൃദത്തിന്റെ പേരിലോർക്കുന്നു. 


പരവതാനി പച്ച

തേടി വന്നപ്പോഴേ
വിരിച്ചു വെച്ചിട്ടുണ്ട്
ഞാൻ,
നിന്റെ
നടവഴി നിറയെ
പരവതാനി പച്ച ! 






വാക്കറ്റം :

ഏറ്റവുമൊടുവിൽ നിന്റെ പേര് കടം കൊടുത്തത്
കടലിലെത്തുന്നതിന് മുന്നേ
വറ്റി പോകുന്ന നദികൾക്കായിരുന്നു.  

ഓർമകളിലേക്ക് ടാഗ് ചെയ്യുന്നതല്ല



















ഓർമകളിലേക്ക് ടാഗ് ചെയ്യുന്നതല്ല
നമ്മള്, ' ഒറ്റ ' യിലേക്ക് ചുരുങ്ങിയപ്പോൾ
അറിയാതെ വന്നു പോകുന്നതാകും
അല്ലെങ്കിലും
ഒരേ വഴിയിലെ യാത്രക്കാരിൽ
ഒരാളെ മാത്രം എങ്ങനെ നനയ്ക്കാൻ പറ്റും
മഴയ്ക്ക്



വായന 
 
നിന്നെ മറന്നിട്ടല്ല,
വിലാസത്തിൽ നീയില്ലാത്ത കാരണമാണ്.
എഴുതിയയച്ച പ്രണയ ലേഖനങ്ങളെല്ലാം
എന്റെ വിലാസത്തിൽ വന്നു കിടപ്പുണ്ട്
വന്നൊന്ന് വായിച്ചു പോകണം !





ആഴം 
 
ഒരു വേരെങ്കിലും ആഴത്തിലേക്ക് പോയതിനെ
ഒരിക്കലും
കൂടെ കൊണ്ട് പോകാനാവില്ല.
ഇലകൾ കൊണ്ട് കലപില പറഞ്ഞു തലയാട്ടി നിന്നാലും
ഓർമ്മകളെ നിറച്ചാണ് കനം വെപ്പിക്കുന്നത് ഉടലിനെ




വേവലാതി കിളികളേ
 
ചിറകിന് ബലം വന്നിട്ടും
കൂട് ചോരുന്നതിനെ പറ്റിയും
പുഴ കവിയുന്നതിനെ പറ്റിയും ഓർത്തിരിക്കുന്ന
വേവലാതി കിളികളേ
ആകാശത്തിനെ ഉയർച്ചയെന്ന്
വിളിക്കുന്നത് കേട്ടിട്ടുണ്ടോ നിങ്ങൾ




 വാക്കറ്റം : 

നിലാവിൽ,
ഇലകൾ കുടഞ്ഞു
മഴയുണക്കുന്നു
മരങ്ങൾ ! 

നിറം കെട്ടു പോകുന്നൊരു വീട് !




















മറന്നു വെച്ചതല്ല,
ഏറെ നാളിരുന്നുറച്ചു പോയതാണ്
ജനലിലൊരു ചെവി
വാതിൽക്കൽ കണ്ണുകൾ..
നിന്നെ കാത്തിരുന്നു
ഉറങ്ങാതെ
നിറം കെട്ടു പോകുന്നൊരു വീട് !


 കാഴ്ച 

കണ്ടുമുട്ടും മുന്നേ
നമ്മിലൊരാളോ രണ്ടുപേരുമോ
മരിച്ചു പോയേക്കാം
എങ്കിലും
നമ്മളിട്ടു പോയ അടയാളങ്ങളെ നോക്കി വരുന്ന
ഏതോ രണ്ടുപേർ
പരസ്പരം കണ്ടുമുട്ടുക തന്നെ ചെയ്യും  

 

ജീവിതം
 ആളില്ലാത്തിടത്ത് കാട് കയറുന്ന പോലെ
നീയില്ലാത്തിടത്ത് പടർന്നു കയറുന്നു ഏകാന്തത.
ഓർമകൾ ഒലിച്ചിറങ്ങിയിട്ടും
പുറത്തു കാട്ടാതെ
വലിച്ചെടുത്തു കനത്തു തൂങ്ങുന്നു
സ്പോഞ്ച് ജീവിതം.


മഴ 

യാത്രയിൽ
കയറി നിൽക്കാനിടമില്ലാത്ത
അപരിചിത സ്ഥലത്ത്
അപ്രതീക്ഷിതമായി ആർത്തലച്ചു
പെയ്ത് ആകെ നനച്ചു പോകുന്ന
മഴയ്ക്ക്
നിന്റെ ഓർമകളുടെ മണമാണ്.  


 വാക്കറ്റം : 
വിണ്ടുകീറിയ വിടവിലൂടെ
നീയോഴുകി ചേർത്ത് പിടിക്കുന്നത് കൊണ്ടാണ്
അല്ലെങ്കിൽ
എന്നേ തകർന്നു പോയേനെ.. 


 


ഉറവ























വഴിയിലെ,
പെയ്തു പോയതിന്റെ ശേഷിപ്പുകൾ
മണൽ കാറ്റിൽ മാഞ്ഞു പോകുന്നു.
വിജനതയിൽ
ആരു കണ്ടെത്താനാണ്
മണൽകുന്നിൻ കീഴിലെ
ഉറവ വറ്റാത്ത നീരൊഴുക്ക്



നിരോധനം 

ഓരോ ദിവസവും
ഓരോ എഴുത്തിടാം
എന്നായിരുന്നു കരാർ,
ഇന്ന്
നിർത്താതെ എഴുതി കൊണ്ടിരിക്കുന്നു
അക്ഷരങ്ങളെ നിരോധിക്കുന്ന
കാലം
വിദൂരമല്ല..



ജീവിതം 

തപാൽ വിലാസമോ
മൊബൈൽ നമ്പരോ
ലഭ്യമല്ലാത്ത അകലത്തിൽ നിന്നും
പുറപ്പെട്ടിട്ടുണ്ട്..
മടുത്തിട്ടില്ല, 
വൈകിയാലും വരുമെന്നുറപ്പുള്ള
കാത്തിരിപ്പിന് ജീവിതമെന്നും വിളിക്കുന്നു.. 




വാക്കറ്റം :

മഞ്ഞുരുക്കി
ഉള്ളിലെ 
മണ്ണ് കാട്ടുന്നു
വേനൽ..!





ഗുൽമോഹർ


















ഓരോ വേനലോർമയിലും
പൊള്ളുന്ന ഒരു കനലുണ്ടാകും,
കെടാതെ,
എല്ലാ മനസ്സിലും .
വഴികളിലെല്ലാം അതോർമ്മിപ്പിക്കുന്നുണ്ട്, 
വേനലിൽ നിറഞ്ഞു പൂത്ത്
വസന്തത്തിൽ കൊഴിഞ്ഞു പോകുന്ന
ഗുൽമോഹർ 



സ്നേഹം

നിറഞ്ഞൊഴുകി നനച്ചിരുന്ന
കാലം വെയിലെടുത്തു
ഉറവകളിൽ
നിന്റെ പേരെഴുതാൻ പാകത്തിൽ
നേർത്തു നേർത്തൊലിച്ചിറങ്ങുന്നു
സ്നേഹം



താളം

കാത്തിരുന്നു
ഉണങ്ങിപ്പോവുക തന്നെ ചെയ്യും
വേരു പോയ വഴിയേ
ഉറുമ്പുകൾ വീടൊരുക്കുന്നത് കാണും
നീണ്ട നാളുകൾക്കു ശേഷം
നനഞ്ഞ വിരലുകൾ നീട്ടി
നീ തൊടുമ്പോൾ
ഉറക്കത്തിൽ നിന്നുണർന്ന പോലെ
പുതിയ ഇലകൾ താളം പിടിക്കും.. 


ജീവിതം

മുറിഞ്ഞു വീണാൽ
ഉയിർ കൂടുമെന്നോർത്ത്,
വെട്ടിയരിഞ്ഞ് കൂട്ടിയിട്ട് കത്തിച്ചാലും
ആദ്യ മഴയ്ക്കു ശേഷം വന്നു നോക്കണം.
തലയുയർത്തി നില്‌ക്കുന്നവരെ 
മണ്ണിൽ നിറഞ്ഞു നിൽപ്പുണ്ട് വേരുകൾ, ജീവിതം.

ചെമ്പരത്തി

കയ്യാലപ്പുറത്തെ തേങ്ങാ എന്നത് പോലെയേയല്ല
കയ്യാലപ്പുറത്തെ ചെമ്പരത്തി.
ഉണങ്ങിപ്പോയെന്നു തോന്നിയാലും
കാലഭേദങ്ങളില്ലാത്ത ഭ്രാന്തിനൊപ്പം
ചെവിയിൽ കയറിയിരിക്കാൻ
വേനൽ മഴയിൽ വരെ പൂത്തുകളയും..!

വാക്കറ്റം :


ചെറിയ ഭൂമിയിൽ
എത്ര നാള് വരെ കണ്ടുമുട്ടാതിരിക്കാൻ കഴിയും നമുക്ക്?.

വേനലെന്നാൽ
മറ്റൊന്നുമല്ല, നാളിതു വരെയുള്ള
നമ്മുടെ ഒളിച്ചു കളി !

പേരുമാറ്റം



















വേനൽ വിവസ്ത്രമാക്കിയ
മരച്ചില്ലകൾ.
ഒടുവിലത്തെ കിളിയും
പറന്നു പോയിരിക്കുന്നു.
വേനലിൽ ഇട്ടെറിഞ്ഞു 
പോകുന്നതിനെ പറ്റി
ഒരു മരവും ഒരു കൂടും
വേദനിക്കാറില്ല.
അടയിരുന്ന ചൂട്, നഖമുനകളുടെ കോറൽ
ഓർമകൾ വേവലാതിപ്പെടുത്തുമ്പോൾ മരങ്ങളുടെ നിശ്വാസക്കാറ്റിനെ
വേനലിലെ
ചൂട് കാറ്റെന്ന് പെരുമാറി വിളിക്കുന്നു
നമ്മൾ


മഴവില്ല്

കരച്ചിലിനിടെ നീ കണ്ട മഴവില്ല്,
മഴച്ചിറകിൽ ഞാൻ
കൊടുത്തയച്ചതാവില്ല.
നിന്നിലെത്തും മുന്നേ
ആവിയായി പോയ മഴക്കാലം
അതെന്റെയായിരുന്നു..

 വഴികൾ

നടന്നു പരിചിതമായ വഴികൾ,
(അല്ലെങ്കിലും ഇക്കാലത്തു ഇനിയേത് വഴിക്കാണ് അപരിചിതമായി തുടരാൻ പറ്റുക)
വഴികൾ, വഴിയിലെ കല്ലുകൾ, കുഴികൾ കുപ്പിച്ചില്ലുകൾ
കാലു കൊള്ളത്തിടത്തു തളിർത്ത കാട്ടു പുല്ലിന്റെ വളർച്ച.
കണ്ണു ചിമ്മിയാലും നാലു കാൽ ചുവടിനപ്പുറത്തെ വളവുകളും ഇറക്കവും മനസ്സിലെത്തും. 
അത്രമേൽ പരിചിതമായതിനാലാകണം
(അതേ അതു കൊണ്ടു തന്നെയാണ്)
ഉറക്കത്തിലേക്ക് നടക്കുമ്പോഴും
എന്നും ഒരേ വിഷാദത്തിലേക്ക് അടിതെറ്റി വീണു പോകുന്നത്. 

വാക്കറ്റം 
വഴികൾ,
അത്രമേൽ പരിചിതമായതിനാലാകണം
എന്നും
ഒരേ വിഷാദത്തിലേക്ക് അടിതെറ്റി വീണു പോകുന്നത്.

വളർച്ചയുടെ കാലസൂചികകൾ























കൊഴിഞ്ഞു വീണ നേരത്തെ
വേദനകളെയല്ല
ഓരോ പൂവും ഇലയും അടയാളപ്പെടുത്തുന്നത്,
വളർച്ചയുടെ കാല സൂചികകളെയാണ്..



അടയാളങ്ങൾ..

അക്ഷരങ്ങൾ അടയാള കല്ലുകളാകുന്നു
നിന്നെ തിരക്കി നടന്നു
താണ്ടിയ ഓർമ സൂചകങ്ങൾ.

നമ്മളെന്നു ചേർത്തെഴുതുമ്പോൾ
മാഞ്ഞു പോകുന്ന അടയാളങ്ങൾ..


ഒളിച്ചു കടത്തൽ 

ഒരുത്തനും കണ്ടുപിടിക്കാനാകില്ല
എഴുത്തിൽ ഒളിച്ചു കടത്തുന്ന നിന്നെ.
ഇനിയും കണ്ടുമുട്ടിയിട്ടില്ലാത്ത നീ
എത്ര സമർത്ഥമായാണ്
വരികളിൽ പതുങ്ങിയിരിക്കുന്നത്..


തോന്നൽ 

ഇടങ്ങളത്രയും
നിറച്ചിരിക്കുന്നു
നിന്റെയിഷ്ടങ്ങളെ കൊണ്ട്.
ഓരോ നിഴലനക്കവും നീയെന്നു കരുതി
തുറന്ന് വെക്കുന്നു വാതിലുകളും..



വാക്കുകൾ.

നീ കാണാനിടയില്ലെങ്കിലും
നിനക്കെഴുതി കുഴിച്ചു മൂടുന്നു വാക്കുകൾ.


വന്നൊന്നു തൊട്ടു നോക്കണം,
നിനക്കു ചുറ്റും വാക്കിൻ കാട് പൂക്കുന്നത് കാണാം..



വാക്കറ്റം :

യാത്ര കഴിഞ്ഞെത്തിയോ എന്നൊരു ആകാംക്ഷ
പരിഭവങ്ങളില്ലാതെ,
കാത്തിരിപ്പിന്റെ പുതപ്പിനുള്ളിൽ
ദീർഘമായി നിശ്വസിച്ചു തീർക്കുന്നുണ്ടാവണം

തീർന്നു പോയിട്ടല്ല, കരുതി വെക്കുന്നതാണ്




















തീർന്നു പോയിട്ടല്ല
കരുതി വെക്കുന്നതാണ്
വരും നാളിലൊന്നിൽ , വൈകാതെ,
വാക്കുകൾ കൊണ്ടൊരു താജ്മഹൽ
തീർക്കുന്നുണ്ട് നിനക്ക്..


വസന്തത്തിന്റെ മാന്ത്രികത

ഇലകൊഴിച്ചിട്ട മരങ്ങളെ
നീയൊന്നു തൊട്ടു നോക്കൂ
വസന്തത്തിന്റെ മാന്ത്രികത കാണാം
വേനലുകളെത്ര താണ്ടിയതാണ്
വേരുകൾ..

 രഹസ്യം
മുകളിൽ നീ മാത്രമാണെന്ന് കരുതി
കൂവിയാർത്തതാണ്
താഴ് വാരമാകെ ഏറ്റു കൂവുന്നു
നമ്മുടെ രഹസ്യം.
അല്ലെങ്കിലും
എത്രനേരം പിടിച്ചു വെക്കാനാകും
കാറ്റിനൊരു സുഗന്ധത്തെ..!

കണ്ടുമുട്ടിയിട്ടേയില്ലെന്ന്..

എത്തിനോക്കിയാൽ അറിയാം
പ്രണയത്തിനുള്ളിൽ കാലത്തെ
ഫ്രീസ് ചെയ്തു വെക്കുന്നതിനെ പറ്റി.
ഓർത്തു നോക്കൂ,
നമ്മളിനിയും കണ്ടുമുട്ടിയിട്ടേയില്ലെന്ന്..

നിന്റെ പേരായിരിക്കും.

ഇലകൾ കൊഴിച്ചിട്ട്, ഉണങ്ങിയ മരങ്ങൾക്കിടയിൽ
ചുവന്നു പൂത്ത ഗുൽമോഹർ
ഓർമകളുടെ കാട്ടിൽ ഏതു വേനലിലും
ചുവന്നു പൂക്കുന്ന മെയ്‌മരത്തിന്റെ 
ചില്ലകൾക്ക് നിന്റെ പേരായിരിക്കും.

വാക്കറ്റം : 

ഓർമകളുടെ കരട് നീങ്ങിയിരിക്കുന്നു.
കണ്ണുകളിലേക്ക്
നിറങ്ങൾ, കാഴ്ചകൾ
തിരിച്ചു കയറുന്നു.
നിലച്ചു പോയിട്ടില്ല ജീവിതം.

എത്തിനോട്ടം


























ഒരു തവണ നീ വന്നെത്തി നോക്കുമ്പോഴേക്കും 
വരണ്ടുണങ്ങി വിണ്ടു കീറിയയിടങ്ങളിൽ
പുതു നാമ്പുകൾ കിളിർക്കുന്ന അത്ഭുതം !


യാത്ര

ഏറെ പണിപ്പെട്ട് 
മടിയുടെ പുറന്തോട് നീക്കി 
നടത്തുന്ന യാത്രകളുടെ അവസാനത്തിൽ 
നീ ചിരിച്ചു കാത്തിരിക്കുന്നു.


ഇരുട്ടും നക്ഷത്രങ്ങളും


ചില ജീവിതത്തിലേക്ക് 
ശാസ്ത്രമെത്ര വിളക്ക് കാട്ടിയാലും
കണ്ണു ചിമ്മിയാലറിയാം
അന്ധവിശ്വാസത്തിന്റെ ഇരുട്ടും
അതിലെ നക്ഷത്രങ്ങളും


ഒറ്റ

നിഴലുകളില്ലാത്ത, 
രാത്രി നക്ഷത്രങ്ങൾക്കു കീഴിൽ
വെവ്വേറെയിടങ്ങളിൽ
ഒറ്റയെ കുറിച്ചെഴുതുന്നു
നമ്മൾ..


ഞാൻ

കടലെന്നെഴുതി വച്ചതിൽ 
നീയൊലിച്ചു പോകുന്നു
മുഴുമിപ്പിക്കാതെ ബാക്കി വെച്ചത്‌
കൗതുകത്തോടെ പൂർത്തിയാക്കി
മരുഭൂമിയിലുണങ്ങി പോകുന്നു ഞാൻ ..


തണൽ മരം 

നിന്നെ
നേരമിത്ര കാത്തിരുന്നിട്ടും
മുളച്ചിട്ടില്ല മടുപ്പിന്റെ വേരുകൾ..
ഉരുണ്ടു പോകാമായിരുന്നിട്ടും
ഒരു വിത്ത് പതിയെ തണൽ മരമാകുന്നു.


വാക്കറ്റം : 

നീ പെയ്തില്ല, ചാറി പോയതെയുള്ളൂ..
മഴപ്പാറ്റ കാത്തു നിന്നില്ല
പറന്നു തീർന്നിരിക്കുന്നു.

പൂവാക



















വഴിയിലെ അവസാനത്തെ പച്ചയും 
കരിച്ചു കളയുന്ന വേനൽ.
പോകുന്നത് നിന്നെ കാണാനെന്നു വെറുതെ പറഞ്ഞതെയുള്ളൂ
വഴി നീളെ ചുവന്നു പൂക്കുന്നു
പൂവാകകൾ..


പരിചയം 

നിന്റെ ചങ്ങാതിയെന്നു കരുതി
പരിചയപ്പെട്ടാണ്,
നിന്നെ കാണും മുമ്പേ
ആ നാട്ടിൽ നിനക്കറിയുന്നതിനെക്കാൾ കൂടുതൽ
പരിചയക്കാർ ഉണ്ടായത്..

വഴികൾ 

കൈ രേഖകളെന്നോണം
മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട്
നിന്റടുത്തേക്കെന്നു കരുതി
നടന്നു തീർത്ത ആ നാട്ടിലെ
വഴികളത്രയും



വാക്കറ്റം :

വിയർത്തൊലിച്ച
എത്ര വേനലുകളെ
അതിജീവിച്ചാണ് നാം
മഴ നനഞ്ഞു കുതിർന്നു
പരസ്പരം പുതപ്പുകളാകുന്നത്.. !

നമ്മളിടങ്ങൾ


















ഓർത്തു വെക്കുകയാണ്,
കടന്നു പോകുന്ന ഓരോ ഇടങ്ങളേയും.
ആദ്യമായി നമ്മൾ കാണുമ്പോൾ ,
അതിനു മുന്നേ നിന്നെ കണ്ടിരിക്കാനുള്ള
ഇടങ്ങളെന്ന നിലയിൽ !

നമ്മൾ 

കുഴിച്ചെടുക്കാനും കാണാതെ പോകുന്നത്
ആകാശത്തു നിന്നും പൊഴിഞ്ഞു നിറയും.
അകന്നിരുന്നു
വളർന്നു വരണ്ട വിടവുകളിൽ
നമ്മള് നിറഞ്ഞു തൂകും.


മടുപ്പ് 
ഓരോ കാൽവെപ്പിലും
പ്രതീക്ഷിച്ചു കൊണ്ടേയിരിക്കണം
മടുപ്പിന്റെ,
ഒതുക്കു കല്ലുകളില്ലാത്ത
കിണറിലേക്കുള്ള വീഴ്ച 

വാക്കറ്റം 
ഒറ്റയായതിന്റെ വേദനയിലാകണം മെയ്‌മരത്തിന്റെ ചില്ലയിൽ
വേനലിലും വിഷാദമിങ്ങനെ ചുവന്നു പൂക്കുന്നത് 





ലഹരി

















ജീവിതം 
വെന്തു പൊള്ളി 
തിളച്ചു മറിഞ്ഞുണ്ടായതാണ് 
നാവു പൊള്ളിക്കുന്ന 
ലഹരി !


കൂടെ

നടന്നു പൊയ്ക്കൊണ്ടിരിക്കെ
ജന നിബിഡമായ വഴികളെ 
ആരോ പകർത്തുന്നു.
കൂടെയുണ്ടെന്ന് ചിത്രങ്ങൾ നോക്കി സാക്ഷ്യപ്പെടുത്തുന്നു.
ഇതൊന്നുമറിയാതെ
ഓരോരുത്തരും
അവരവരുടെ താവളങ്ങളിലേക്ക്
ഒറ്റയ്ക്കൊറ്റയ്ക്ക് നടന്നു കയറുന്നു.




വേനൽ

മുറിച്ചെടുത്തപ്പോൾ
ബാക്കിയായ
വേരുകളെ,
ഉണക്കി
കളയുന്നുണ്ട്
വേനൽ




രണ്ടു പേർ

ഒരേ ജനലിലൂടെ
രണ്ടു പേർ പുറത്തേക്ക് നോക്കുന്നു
ഒരാൾ ആകാശത്തെയും
മറ്റെയാൾ ഭൂമിയേയും കാണുന്നു.
പരസ്പരം മിണ്ടാതെ,
കഴച്ചകളെ വെച്ചു മാറാതെ
ഇരുട്ടിലെ നെടുവീർപ്പിലേക്ക് മടങ്ങുന്നു.




ലോകം

ഉയരത്തിലല്ലെങ്കിലും
ആകാശത്തിലാണ്
നിലം തൊടാതെ,
കാൽക്കീഴിൽ
നമ്മളോളം
ചെറിയൊരു ലോകം 




മഴവില്ല്


രാത്രിയിലും മാഞ്ഞു പോകുന്നേയില്ല
രണ്ടറ്റങ്ങളിൽ നിർത്താതെ സംസാരിച്ചു
വാക്കുകൾ കൊണ്ട്
നാം തീർത്ത മഴവില്ല് !



വാക്കറ്റം :

കോപ്പി പുസ്തകത്തിൽ
നിന്റെയോർമ്മകളെ മാത്രം
ആവർത്തിച്ചെഴുതി
മനോഹരമാക്കുന്നു. !

മഷിത്തണ്ടിന്റെ കൂട്ടുകാര്‍