മുൻകരുതൽ














മുന്കരുതലാണ്,
മുറിഞ്ഞു ചോര പൊടിയില്ലെങ്കിലും
ഊതി വീർപ്പിച്ച ജീവിതമാണല്ലോ.. !!


ഓർമകൾ

എത്ര വളർന്നാലും
ചവിട്ടേറ്റ് മെതിഞ്ഞതിന്റെ ഓർമകൾ
തലപ്പത്ത് തിണിർത്തിരിക്കും
നാട്ടു വഴികളിലെ
കാട്ടു പുല്ലുകളിൽ.


തോൽവി 
തോറ്റു പോയെന്നവർ രേഖപ്പെടുത്തിയത്,
ജീവിക്കാഞ്ഞിട്ടല്ല;
ജീവിച്ചിരിപ്പുണ്ടെന്നു
കാട്ടാനാകാതെ പോയതിനാലാണ്. !


വിഷാദത്തിന്റെ മഞ്ഞു വീഴ്ച്ച.

വിഷാദത്തിന്റെ മഞ്ഞു വീഴ്ച്ച.
പതിയെ വീണു
ഏറെ നേരം തങ്ങി നിന്ന്
ആകെ നനച്ചു
ചുറ്റുമുള്ളവരെ
മായ്ച്ചു കളയുന്ന
ഏകാന്തത കൊണ്ടു മൂടുന്നു.





വാക്കറ്റം :

മൗനമായിരുന്നില്ല
ഇനിയും മിണ്ടിയിട്ടില്ലാത്ത നിന്നോട് മിണ്ടി തുടങ്ങുവാൻ
വാക്കുകളെ ശേഖരിച്ചടച്ചു വെക്കുന്നതാണ്..

പാട്ട്

















അകലെയേതോ നാട്ടിൽ
ആൾക്കൂട്ടത്തിൽ നിന്നൊളിച്ചു
ഒരു മൂലയിൽ
നീ മനസ്സിലുച്ചത്തിൽ പാടുന്നു.
അതിർത്തി രേഖകൾ
മായ്ച്ചു കളഞ്ഞ ഇരുട്ടിൽ, ആകാശത്തിനു കീഴിൽ
ഞാനതു ചെവിയോർത്തു കേൾക്കുന്നു.


ഓർമ്മ 

മഴു കൊണ്ടു മുറിഞ്ഞാലും
മഴ കൊണ്ടു തളിർക്കാമെന്നു 
ഓരോ മരവും ഓർമിപ്പിക്കുന്നു. 
ഓരോ മുറിവിലും കാടോർത്തു പോകുന്ന 
വേരുകൾക്ക് വേണ്ടി 
മുറിവിൽ പുതു മുകുളങ്ങളാൽ
കാട് തീർക്കുന്ന ഉടൽ !



ഒറ്റ 
ഇരുട്ടും ചില്ലക്ഷരങ്ങളും എനിക്കു മാറ്റിവെച്ചു
നിലാവും നക്ഷത്രങ്ങളും സ്വരങ്ങളും വ്യഞ്ജനങ്ങളും നീയും പകുത്തെടുക്കുന്നു.
ഒറ്റയ്ക്കൊരു വാക്കു ചേർക്കാനാകാതെ,
ലോകമുണ്ടാക്കാനാകാതെ,
നിനക്കു വേണ്ടി കാത്തിരിക്കുന്നു ഞാൻ. !


കാലം
മുറിഞ്ഞ കൈപ്പത്തിക്ക്,
പകരം തുന്നിച്ചേർത്തു
മറന്നു പോയ അക്ഷരങ്ങളെ
എഴുതി പഠിക്കാൻ ശ്രമിക്കുകയാണ്
വാക്കുകളുടെ ഭംഗി വീണ്ടെടുക്കുന്നൊരു
കാലം വരിക തന്നെ ചെയ്യും. !


വാക്കറ്റം 

കൂട് തകർന്നിട്ടും
വരിവരിയായി പോകുന്ന ഉറുമ്പുകളെ പോലെ, ഓർമകൾ
അച്ചടക്കത്തോടെ നിന്നിലേക്കെത്തുന്നു.

മഷിത്തണ്ടിന്റെ കൂട്ടുകാര്‍