ചിലരുണ്ട്,
കീറി മുറിഞ്ഞിരിക്കുമ്പോഴും
തകർന്ന് പോകാൻ വിടാതെ
ചേർത്ത് പിടിക്കുന്നവർ
മുനയൊടിഞ്ഞാലും
വേദനിപ്പിക്കാതെ
ചോര പൊടിക്കാതെ
ചേർന്ന് നിൽക്കുന്നവർ.
തീർച്ചയായും
മൊട്ടു സൂചിയോളം കരുതലുള്ള
പലരുള്ളത് കൊണ്ടാണ്
ലോകമിപ്പോഴും ഉടു തുണിയഴിയാതെ
ഞെളിഞ്ഞു നിൽക്കുന്നത്
ചിലർ
നിർത്താതെ കലപില പറയുന്ന ചിലരുണ്ട്
നാമൊന്നുമറിയാതെ
ഉള്ളിലൊരു കടലൊളിപ്പിച്ചു വെച്ചവർ.
അല്ലെങ്കിലും തീരത്ത്
തലതല്ലി ചിരിക്കുന്ന തിരകൾ
ആഴത്തെ വെളിപ്പെടുത്താറേയില്ലല്ലോ!
ഐ മിസ് യു
വൈകുന്നേരങ്ങളിൽ
കടപ്പുറത്ത്
കണ്ടു മുട്ടി പിരിഞ്ഞു പോയ
നമ്മളെ പോലെ,
ഓരോ വേലിയിറക്കത്തിലും
ഒരു നീണ്ട തിര വന്നു
ഐ മിസ് യു എന്നെഴുതി
തിരിച്ചു പോകും
എന്നെ പറ്റിയെഴുതാമോ
എന്നെ പറ്റിയെഴുതാമോ
എന്നൊരാൾ ചോദിക്കുന്നു
ഇത്രയും നാളെഴുതിയതൊക്കെ
ആരും കാണാതെ
കീറിയെറിഞ്ഞു
നടക്കാൻ പോകുന്നു.
തിര മായ്ക്കാൻ പാകത്തിൽ പേരെഴുതി
അവൾക്കൊപ്പം തിരിച്ചു നടക്കുന്നു
വാക്കറ്റം :
ഇലമുളച്ചിയെ പോലെ,
മുറിഞ്ഞു വീണിടത്തുനിന്നും
വാക്കുകൾ
പുതിയ ജീവിതത്തിലേക്കുള്ള
വഴി നോക്കുന്നതിനെ
നിങ്ങൾ
കവിതയെന്ന്
തെറ്റിദ്ധരിക്കുന്നതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!