1, 2, 3..





















1.

അടുക്കുമ്പോൾ ചൂടെന്നും
അകലുമ്പോൾ തണുപ്പെന്നും പറഞ്ഞ്‌
ഒളിച്ചു കളിച്ചതോർക്കുന്നുവോ...
നീയിപ്പോഴും,
കയ്യെത്താത്ത അകലത്തിലായതിനാലാവണം
പുറത്തിപ്പോഴും
കൊടും തണുപ്പ്‌
 

 2.

ഒരു ചിത കത്തുന്ന
മണമുയരുന്നതറിഞ്ഞുവോ നീ..
ഇന്നലെ നാമൊരുമിച്ച്‌ കഴുത്ത്‌ ഞെരിച്ചു കൊലപ്പെടുത്തിയ
നമ്മുടെ പ്രണയത്തിന്റെയാണത്‌..


3.

ചില സ്വപ്നങ്ങൾ അങ്ങനെയാണ്‌
ഭാരമില്ലായ്മയുടെ ചിറകിൽ നമ്മേം കൊണ്ട്‌ ഉയരത്തിൽ പേരറിയാത്ത ഏതൊക്കെയോ തലങ്ങളിൽ
ഊളിയിട്ടങ്ങനെ...

തിരിച്ചുയരുമെന്ന് ഉറപ്പില്ലെങ്കിലും
ഒന്നു നിലം തൊടാതെ എത്ര കാലമാണിങ്ങനെ...


വാക്കറ്റം  :

കമ്പിളി പുതപ്പിച്ചു ഉറക്കി കിടത്തിയിട്ടും
എഴുന്നേറ്റ്‌
കൂടെ വരുന്നു,
ഓർമ്മകളുടെ
ചൂടു കായാൻ
നിന്നെ കുറിച്ചുള്ള ചിന്തകൾ...
 

വേനൽ
























ഒരിക്കലും  വറ്റില്ലെന്നു കരുതിയ സൌഹൃദത്തിന്റെ 
കടലാണ് ഒരു തീയാളലിൽ ആവിയായി പോയത്..!!

കൂടെയുണ്ടാകുമെന്നും എന്ന് വാക്ക് തന്നവളാണ് 
ആദ്യമിറങ്ങി പോയത് ..!

ആർക്കും തകർക്കാനാവരുതെന്നുറച്ച് 
സ്‌നേഹത്തിൽ കുഴച്ചു കെട്ടിയുയർത്തിയതായിരുന്നു ചുറ്റും..
തകർന്നു വീഴുന്ന മണല്കൊട്ടാരം,
ചുറ്റുമുള്ളത് ആൾകൂട്ടം മാത്രമാണെന്ന് 
എത്ര നിസ്സാരമായാണ് കാട്ടിത്തരുന്നത്..!!

പെട്ടെന്നായതു കൊണ്ട് 
തുണിയുടുക്കാനാകാതെ പുറത്തേക്ക് ചാടിയ,
എന്നും ഞാൻ വെള്ള പൂശി കാണിക്കാറുള്ള 
പ്രിയപെട്ടവരുടെ തനിനിറം കാണാനൊത്തല്ലോ..!!

ഇനിയിപ്പോൾ 
ലോകം പെട്ടന്നൊന്നും അവസാനിക്കുന്നില്ലെങ്കിൽ
നിങ്ങൾ വാ  
നമുക്കൊരു കവിത വായിച്ചിരിക്കാം ഇവിടെ..!!



വാക്കറ്റം :

വരി (ഴി) തെറ്റിപോകാതിരിക്കാൻ 
അടിവരയിടുക തന്നെ വേണം..
പ്രണയത്തിലായാലും
പ്രളയത്തിലായാലും... 

നിഷ്പക്ഷർ





















നിഷ്പക്ഷർ 
കയ്യാലപ്പുറത്തെ തേങ്ങയാണെന്നു 
ആരാ പറഞ്ഞത് .. 
അതിനിയും തെറ്റാണെന്ന് തിരിഞ്ഞിറ്റെ ?
കാലം കൊറേ യായല്ലോ  ഉപമേന വിറ്റു ജീവിക്കുന്നു.

മീൻകാരി കുഞ്ഞമേടത്തീടെ കയ്മലെ 
മീൻ തൂക്കുന്ന ത്രാസ് കണ്ടിനാ. അതാണ്‌ നിഷ്പക്ഷത..! 

അര കിലോന്റെ കട്ടി എപ്പും അയിന്റെ മോളീ തന്നെ ഉണ്ടാവും 
ഇപ്പറത്തെ ഭാഗത്ത് രണ്ട് മീനെങ്കിലും എടുത്തിടാണ്ട് 
ആ കട്ടി മാറ്റൂല, കൂടുതൽ തൂക്കാനായാലും കുറക്കാനായലും..!

ഇങ്ങനെയൊക്കെയാണേലും 
കുഞ്ഞമ്മേടത്തീടെ കയ്മന്നേ എന്നും മീൻ വാങ്ങൂ..
ചീഞ്ഞതാണെലും രണ്ടു മത്തി അധികം 
കിട്ടിയാലുള്ള സന്തോഷം , ഹാ..!
അതൊന്നു വേറെ തന്നെയാട്ടാ ..
അത് മാത്രോ..!

മീൻ തൂക്കുന്നതിനിടയ്ക്കത്തെ പയ്യാരവും 
നാട്ട്ത്തെ മൊത്തം നൊണേം നൊട്ടേം 
കൂലോത്തെ രഹസ്യോം കൃത്യമായ 
എരിവും പുളീം കൂട്ടി വേറാരു പറഞ്ഞു തെരൽ ..!!


ആ നിഷ്പക്ഷതക്കാർ കവിതയെഴുതാത്തത് 
രക്ത സാക്ഷികൾക്ക് സന്തോഷായിരിക്കും .. 



( ഓഫ്‌ : കാസർഗോഡൻ ഭാഷയാണ്‌ മനസ്സിലാകാത്തവർ ഉണ്ടെങ്കിൽ ചോദിക്കാം, വാക്കുകൾ പറഞ്ഞു തരാം.. :)  )




പിന്കുറിപ്പ് :

ഇത്രയൊക്കെ 
അടുത്തു ചേർന്ന് ജീവിച്ചിട്ടും 
ഒറ്റവാക്കിനു 
രണ്ടു കഷണമാകുന്ന വിധം 
മാറി പോകുന്നതെങ്ങനെ 
നാം ..?

കവിതയാവാൻ വരി തികയാത്തവയിൽ ചിലത്

ജീവിതം 



  









തലയ്ക്ക്‌ തീപ്പിടിച്ച ഗുൽമോഹറിനു കീഴെ
ബസ്‌ കാത്തു നിൽക്കുന്ന തീക്കുട്ടീ...
ഇത്രയും ' കുത്തു' നോട്ടങ്ങളെ പ്രതിരോധിക്കാൻ
ഹോർലിക്സ്‌ വുമൻ പ്ലസിനാകില്ലെന്നുറപ്പുണ്ട്‌

നട്ടുച്ച പോലും തോറ്റു പോകുന്ന ജീവിത പൊള്ളലിൽ
തന്റേടത്തിന്റെ പാഠങ്ങളുടെ പ്രാക്റ്റിക്കലുകൾ...





ഒറ്റ


















അവസാനത്തെ, 


 

ഒറ്റ നക്ഷത്രത്തെയും
എറിഞ്ഞിട്ട
ഇരുട്ടാണു ജീവിതത്തിൽ..

ചുറ്റുമുണ്ടായിട്ടും കൂടെ ഇല്ലാത്ത
ചില്ലു കൂട്ടിനപ്പുറത്തെ ആൾക്കൂട്ടവും..!!



 കൂട്ട്‌
 


  


















 വേണം എനിക്കു നിന്നെ പോലൊരു കൂട്ട്‌...
ഇത്ര സാകൂതം എന്നെ കേൾക്കുവാൻ..

ഒരു ചക്രവാളം ഉയിർത്തു വരും നമുക്കു ചുറ്റും..

പുറം തിരക്കിനെ നിശ്വാസത്തിലൂടെ പറത്തി വിട്ട്‌
പരസ്പര പ്രേമത്തിന്റെ ഒരു ശ്വാസമായി
ഇരുവരുടെയും ഉള്ളിലേക്ക്‌... ഉള്ളിലേക്ക്‌..!!



കാത്തിരിപ്പ് 















ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ
എനിക്കുറപ്പുണ്ട്‌
ഇടിമിന്നലൊരുക്കി പെയ്യുന്ന
ഏതോ
ഓർമ്മയുടെ മഴ നനഞ്ഞ്‌
വിറച്ച്‌ ഇരിക്കുകയാണു
നീയെന്ന്..

മൗനത്തിന്റെ ഓരൊ മുറിയിലും
ആരൊക്കെയാണു നമ്മെ കാത്തിരിക്കുന്നത്‌..



 ഓർമ്മ

















കൈ ചേർത്തു പിടിച്ച, നിശബ്ദതയിൽ
എത്ര ഉത്തരങ്ങളാണു മുങ്ങി മരിച്ചത്‌..
നനഞ്ഞ മഴയുടെ അവസാനത്തെ തുള്ളിക്കു വരെ നിന്റെ മണം..




 പിന്കുറിപ്പ് :

'പറഞ്ഞു' പറ്റിച്ചതിനേക്കാൾ സങ്കടമാണു നീ
പറയാതെ പറ്റിച്ചപ്പോൾ..
 



ആമയും മുയലും

























പണ്ട്,
ഓട്ട മത്സരത്തിൽ തോറ്റ 
വെളുമ്പൻ മുയലിന്റെ കൊച്ചു  മകളും 
ജയിച്ച  കറുമ്പൻ ആമയുടെ കൊച്ചു മകനും 
ഇന്നലെ ടൌണിൽ വെച്ച്  കണ്ടുമുട്ടി. 

തോറ്റതിന്റെ  പക തീരാതെ മരിച്ച മുയലിന്റെയും 
ജയിച്ച ആഹ്ലാദത്തിൽ 
ഹാർട്ട് അറ്റാക്ക് വന്നു മരിച്ച ആമയുടെയും 
ആത്മാക്കളടക്കം കവലയിലെ സകലമാന പേരും 
കടകളിൽ നിന്നും പുറത്തിറങ്ങി നോക്കി ..

ന്യൂ ജനറേഷൻ പിള്ളേരുടെ പുതിയ മത്സരം എന്തായിരിക്കും ..?!!

ആഗോളവൽകരണം, അഴിമതി , രാസായുധം ...
മനസ്സിൽ പലതുമുണ്ടായിട്ടും 
മഞ്ഞ പല്ല് മൊത്തം പുറത്തു കാണത്തക്ക വിധം 
'വെളുക്കനെ ' ചിരിച്ച് അഞ്ചു തവണ  കൈ പിടിച്ച് 
കുലുക്കി രണ്ടു പേരും  എതിർദിശയിലേക്ക്  നീങ്ങി..


അല്ല മാഷേ.. ഇത്രേ ഉള്ളൂ.
നിങ്ങളോടാരാ കൂടുതൽ ആലോചിക്കാനൊക്കെ  പറഞ്ഞത് ?



പിന്കുറിപ്പ് :
നമുക്കിടയിൽ 
ഇത്രയും ഉറപ്പുള്ള ഒരു കണ്ണാടി മതിൽ 
ഉണ്ടായിരുന്നെന്ന് ഇന്നലെ 
തട്ടി വീണപ്പോഴാ അറിഞ്ഞത് ..
എന്തു നന്നായി കണ്ടതാണു നാം പരസ്പരം ..!!

തേങ്ങ























പൂവാകകൾ  ഗുൽമോഹറിലേക്ക്  പേര് മാറ്റിക്കൊണ്ട് 
ഗസറ്റ് വിജ്ഞാപനം നടത്തിയതിന്റെ തലേന്നാളാണ് 
ഞാനവനെ അവസാനമായി കണ്ടത് ...

കാവിമുണ്ട്‌ മടക്കി കുത്തി അരയിൽ അരിവാളിറക്കി 
പശുവിനരിഞ്ഞു വെച്ച പുല്ലു വലിച്ചു കയറ്റുകയായിരുന്നു 

കൂട്ടുകാരിയുടെ പേരിട്ടു വളർത്തിയ കയ്യാലപ്പുറത്തെ 
ചെമ്പരത്തി ആട് കടിക്കാതെ നോക്കണമെന്നാണ് 
അവസാനം പറഞ്ഞത് ..

അമ്മേടെ കെട്ടുതാലി വിറ്റു നാടുവിട്ടവൻ 
മുതലാളിയായി തിരിച്ചു വന്ന് 
കതകിൽ  മുട്ടി ചിരിച്ചു നിൽക്കുന്നത് 
സ്വപ്നം കണ്ടു ഞെട്ടിയെണീറ്റിട്ടുണ്ട് പല തവണ 

' ആടുജീവിതം ' വായിച്ചതിനു ശേഷമാണ് 
അവനെപറ്റി ആധി കൂടിയത്..
വെള്ളപ്പൊക്കത്തിന്റെ  പേരു പറഞ്ഞ് കുപ്പായം 
ചോദിക്കാൻ വന്ന ആസാമീ  ചെറുപ്പക്കാരന് 
അവന്റെ ഛായ ഉണ്ടെന്നു വരെ  തോന്നീട്ടുണ്ട് 


കഴിഞ്ഞ ആഴ്ച രക്തസാക്ഷി ദിനാചരണത്തിന് 
പോയപ്പോഴാണ് അവനെ വീണ്ടും കണ്ടത് 
മൂന്ന് പശുക്കളും തൂമ്പയും അരിവാളും കയ്യാലപ്പുറത്തെ 
ആ പഴയ പെണ്ണും കൂടെയുണ്ട്.. 
ജീവിതത്തെ മുഖത്തു കാണാമെങ്കിലും 
സുഖം തന്നെ സഖേ.. എന്ന മറുപടിയും..

അല്ലെങ്കിലും  സാധാരണക്കാരന്റെ ജീവിതത്തിലൊന്നും 
ഒരു " തേങ്ങയും"  സംഭവിക്കാറില്ല ന്നേ ...


പിന്കുറിപ്പ് :

വാക്കുകളുടെ ഒരു  കടൽപ്പാലം 
പണിതു വെച്ചിട്ടുണ്ട് 
എനിക്കറിയാം 
ഓർമ്മകളുടെ കടലിൽ 
പിടിവള്ളികളില്ലാതെ 
തുഴയുകയായിരിക്കും 
നീയെന്ന് ..

കളഞ്ഞു പോയ കുട ഓര്‍മ്മിപ്പിക്കുന്നത്

നമ്മുടെ ആ പഴയ
കാലു പോയ 'കാലൻ' കുടയാണ്
ഇന്നലെ കളഞ്ഞു പോയത്..

അല്ലികൾ താമര ആകൃതിയിൽ
വിടർത്തി ചിരിച്ചു നിന്നിരുന്ന താമര
മാർക്ക് കുട..

എത്ര മഴ നനച്ചിട്ടും
അച്ഛന്റെ , ഓർമ്മയുടെ മണം
ഇളകി പോകാത്തത്...

അമ്മയോടൊപ്പം,
 റേഷൻ കടയുടെ മുന്നിൽ 'ക്യൂ ' നിന്ന്
തളരുമ്പോൾ
പൊരിവെയിലത്തും, ആകാശത്തിലെ
നക്ഷത്രങ്ങളെ കാണിക്കാൻ
വിടർത്തി ചൂടിക്കാറുള്ള അതേ കറുമ്പൻ കുട..

മുദ്രാവാക്യങ്ങൾ ഉറക്കെ ഏറ്റു വിളിച്ചു
നീളൻ വരാന്തയിലൂടെ പോകുമ്പോഴും
പിന് കോളറിൽ കൂട്ടുകാരനെന്ന
വണ്ണം തൂങ്ങി നിന്നത്..

എടീ നിനക്കോർമ്മയില്ലേ,
സൈക്കിളിൽ
നിന്നെയുമിരുത്തി പോകുമ്പോൾ
അകം പുറം മറിഞ്ഞു പ്രണയത്തിന്റെ
മഴ മുഴുവൻ നനച്ചത് ..
നീ ആദ്യമായി ഉമ്മ തന്നപ്പോൾ
ലോകത്തെ മുഴുവൻ മറച്ചത് ..


കളഞ്ഞു പോയ ഒരു കുട
നമ്മെ  നനയ്ക്കുന്നത് ,
വെറും മഴയെ മാത്രമല്ല
ഓർമ്മകളുടെ പെരുമഴയെ കൂടിയാണ്..


സെപ്തംബർ ലക്കം  യുവധാരയിൽ വന്നത് 



നൊസ്റ്റാൾജിയ


















 


ഒരു   കുട നിറഞ്ഞു മറിഞ്ഞ് നനയാനുള്ള  മഴ,
ചളി വെള്ളം തെറിപ്പിച്ചു നടക്കാനുള്ള ഇടവഴി,
ഒരു കല്ലു സ്ലേറ്റ്‌ , മഷിപ്പേന നോട്ടു പുസ്തകം ..
( അറിഞ്ഞോ.. രാഘവേട്ടന്റെ മോന്റെ കയ്മലെ
കമ്പ്യൂട്ടറിന്റെ പേരും നോട്ട് ബുക്ക്‌ എന്നാണത്രേ ..!!)
വക്കു  പൊട്ടിയ കഞ്ഞി പാത്രം  ഒരു തുണി സഞ്ചി
മതി ഇത്രേം മതി സ്കൂൾ ദിവസങ്ങളിൽ ..
അല്ലാത്തപ്പോ ,
പാലത്തിന്റെ മോളീന്ന് മലക്കമിട്ടാൽ
25   വരെ എണ്ണി കഴിയുമ്പോൾ മാത്രം
പൊങ്ങി വരാനുള്ളത്രയും തോട്ടു വെള്ളം ..
മാപ്ലേന്റെ പറമ്പ് ന്ന് കരിക്ക് മാട്ടി
ഒറ്റയോട്ടത്തിനു ഓടിക്കയറാനുള്ള കുന്ന് ..
ആ കരിക്ക് ഇടിച്ചുരിക്കാനുള്ള പരമ്പരാഗത പാറക്കല്ല്
മതീപ്പാ .. ഒരു വരുംകാല മഴക്കാല നൊസ്റ്റാൾജിയക്ക്
ഇത്രേംമൊക്കെ മതി...



 മഴ





















പ്രണയത്തിനു ചിറകുകൾ
സങ്കൽപ്പിക്കുമ്പോൾ
മഴ പാറ്റകളെയാണിപ്പോൾ ഓർമ്മ
വരുന്നത്..
മണ്ണും മനസ്സും കുളിർപ്പിച്ച്
വേനൽമഴ പെയ്തതിന്റെ പിറ്റേന്ന്
ചെറു സുഷിരങ്ങളിലൂടെ
മുളച്ചു പൊന്തുന്ന മഴ പാറ്റകൾ..
ചിറകടിച്ച് പൊങ്ങിയുണർന്ന്
ചുറ്റിപ്പറന്ന്
അവിടെത്തന്നെ ചിറകറ്റു വീൺ
അപ്രത്യക്ഷമാകുന്നവ...



പിന്കുറിപ്പ് :
കയ്യകലത്തിൽ ആർത്തലച്ചു പെയ്തിട്ടും 
ഒരു തുള്ളി പോലും നനയാത്ത
മഴയ്ക്കും എന്റെ പ്രണയത്തിനും ഒരേ ചുവ .. !!

കുഞ്ഞെഴുത്ത്




ദിസ്‌ പ്രോഗ്രാം ഈസ്‌ സ്പോൺസേർഡ്‌ ബൈ..





 












ഇടവേളകളില്ലായിരുന്നെങ്കിൽ
തീർന്നു പൊകുന്ന
ജീവിതത്തെ കുറിച്ച്‌
ആരാണു നമ്മെയിങ്ങനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുക... ?



വിശപ്പ്‌ 





















കണ്ണുകൾ എത്ര മുറുക്കെ അടച്ചാലും
എത്ര നിഷേധാർത്ഥത്തിൽ തലയാട്ടിയാലും
ഒരു നാണവും മാനവും ഇല്ലാതെ കയറിവന്നോളും

വിശപ്പ്‌... 



 ജീവിതം















 സ്വപ്നങ്ങളുടെ ചങ്ങലയാൽ ബന്ധിച്ച്‌ 
നിഷേധത്തിന്റെ ചൂരലിനാൽ അടയാളം വെച്ച 
ചില ജീവിതങ്ങളുണ്ട്‌ കണ്മുന്നിൽ...

ഉച്ച മയക്കത്തിന്റെ ഇടവേളകളിൽ
ചെന്നെത്തി നോക്കി
നെടുവീർപ്പോടു കൂടി
സ്വയം ആശ്വസിക്കാനുള്ളവ...



  
പ്രണയം















#1. 

 ഇനിയും എഴുതപ്പെടാത്ത നിന്റെ ചരിത്രത്തിലെ,
പ്രണയ പർവ്വത്തിലെ അഭിമന്യു ആണു ഞാൻ..

പ്രതിരോധങ്ങളെ തുളച്ചു ഹൃദയത്തിലേക്ക്‌ കയറിയിട്ടും
തിരിച്ചിറങ്ങാനാകാതെ
വഴി തിരയുന്നവൻ...




#2 .


















 ദീർ ഘ ചുംബനത്തിനു ശേഷം,
ചുണ്ടുകളിൽ നിന്നും മധുരം
സിരകളിലേക്ക്‌ പടരുന്നതു പോലെ
എത്ര സാവധാനത്തിലാ പ്രണയം മൊട്ടിട്ടു വിരിഞ്ഞത്‌...
ഒറ്റ നിമിഷം കൊണ്ട്‌ പൂവിൻ ഗന്ധത്തെ
നാടാകെ പാടി നടന്നു വെളിപ്പെടുത്തി
തോന്ന്യാസി കാറ്റ്‌...


ഇര



  


















നീയും ഞാനും..
ഒരാൾ ഇരയും മറ്റയാൾ വേട്ടക്കാരനുമാകണമെന്നു തീർച്ച...

നമ്മിൽ ആദ്യത്തെ ഇര ആരാകുമെന്നതാണു പ്രശ്നം..

ബാക്കി വെച്ചേക്കുമോ സ്വപ്നങ്ങളെയെങ്കിലും...





സ്വപ്നം



 

















തെളിച്ചു കൊണ്ടു വന്ന സ്വപ്നങ്ങളെയെല്ലാം
കുന്നിൻ മുകളിലേക്ക്‌ കയറൂരി വിട്ടേക്ക്‌
അറ്റത്തെ, ആകാശത്തെ തൊട്ടിട്ടു വരട്ടെ...

ഇവിടെ തണലിൽ, താഴ്‌വാരത്തിൽ
എന്റെ കൂടെ വന്നിരിക്ക്‌..
വരും വസന്തത്തിലെ ചിത്രശലഭങ്ങൾക്ക്‌

 ചിറകുകൾ തുന്നി ചേർക്കാം നമുക്ക്‌..

 പിൻ വഴി
























ഓർമ്മകളിലേക്ക്‌ ഊർന്നിറങ്ങാനുള്ള
ഊടു വഴികൾ ഒളിഞ്ഞിരിപ്പുണ്ട്‌ ചുറ്റിലും..
ഏണീം പാമ്പും കളിയിലെന്ന പോലെ
പ്രതീക്ഷിക്കാത്ത നിമിഷത്തിൽ
ഒരിറക്കമാണു കുതിച്ചു ചാടിക്കടന്ന
വഴികളിലേക്ക്‌, ഓർമ്മയുടെ പിൻ വഴിയിലേക്ക്‌...  




പിന്കുറിപ്പ് :

ഓർമ്മകളസ്തമിക്കുന്നിടത്തു നിന്നാണു നീ ഉദിച്ചു വരുന്നത്‌..







































ചിത്രങ്ങൾ : ഫോട്ടോഗ്രാഫെര്സ്  ചെറുപുഴ യൂനിറ്റ്  
 


















 

കാഴ്ച

സംസ്കാരം

















" ഹലോ.."

" ഉം.. ഹലോ.."

" ഡാ.., ഇന്നു വൈകുന്നേരത്തെ
നിന്റെ പ്രസംഗം കലക്കി.."

" നീ റൂമിലാണോ.. ? ഫാൻ ഫുൾ സ്പീഡിലിട്ടിട്ടില്ലേ ? വർത്തമാനം പറയുന്നത്‌ അമ്മ കേൾക്കോ.. ? "

" ഇല്ലപ്പാ.. അതൊക്കെ ചെയ്തിനി.. അമ്മ ഉറങ്ങി."

" ഉം.."

ഡൽ ഹി രണ്ടാം പെൺകുട്ടിയെ കുറിച്ചും
ഭാരതത്തിന്റെ സംസ്കാര പാരമ്പര്യത്തെ കുറിച്ചും നീ പറഞ്ഞ വാക്കുകൾ... ഹൊ..
നീ ഇതൊക്കെ എപ്പൊ പഠിച്ചു.. ?!! "

" കോപ്പ്‌.. ഒന്നു നിർത്തുന്നുണ്ടൊ നീ.. രാത്രി പന്ത്രണ്ടേ കാലിനാ അവൾടെ കിന്നാരം...

നീ നൈറ്റിയുടെ കുടുക്കഴിക്ക്‌..
ഞാൻ പുതപ്പിനടിയിലേക്ക്‌ വരാം.. "
.
.
."ബീപ്‌... ബീപ്‌...ബീപ്‌..."

" ബീപ്‌.. ബീപ്‌... ബീപ്‌.."
.
.

" മതി മോളുറങ്ങിക്കൊ.. രാവിലെ ഡൽ ഹി വിഷയത്തിലൊരു ഡിബേറ്റ്‌ ഉണ്ട്‌.. ഗുഡ്‌ നൈറ്റ്‌.. ഉമ്മ.."

" ഗുഡ്‌ നൈറ്റ്‌.. ഉമ്മാ... "




മഴക്കുഞ്ഞ് 






















എന്നിലേക്ക്‌ പെയ്തിറങ്ങാൻ തയ്യാറായി വന്ന മഴക്കുഞ്ഞിനെ
എത്ര ഈസിയായാൺ കാറ്റ്‌ വിളിച്ചിറക്കി കൊണ്ടു പോയത്‌...


കണ്മുന്നിൽ തന്നെ ഒരു കയ്യകലത്തിനപ്പുറം ആർത്തലച്ചു പെയ്യുന്നുണ്ടവളിപ്പോഴും..

ഒരു തുള്ളി സ്പർശനത്തിന്റെ കുളിരൊർമ്മയിലെങ്കിലും നനയട്ടെ ഞാൻ..


പിന്കുറിപ്പ്  :
കെട്ടിക്കിടന്നതൊക്കെ
ആർത്തലച്ചു പെയ്തതിനാലാകണം
ഓർമ്മയുടെ ഇന്നത്തെ പകലിനു
ഇത്ര തെളിച്ചവും ചൂടും...

പെണ്ണ്






























പാറക്കെട്ടുകൾക്കിടയിലെ ,   ഗുഹയിലെ ഇരുട്ടിൽ 
നക്ഷത്ര ആമകളെയും  കട്ടിയുള്ള പുറന്തോടോടുകൂടിയ ഞണ്ടുകളെയും 
പേടിച്ച് പതുങ്ങിയിരിക്കുന്ന ഒരു സ്വപ്നത്തിലേക്ക് 
ഒരു മുന്നറിയിപ്പുമില്ലാതെയാണ് അവൾ കയറി  വന്നത് .

ഫെമിനിസം പറഞ്ഞതിന്റെ പേരിൽ മാഗസിനു ലഭിച്ച 
അവാർഡ് വാങ്ങാൻ എഡിറ്ററുടെ കൂടെ പോയതാണത്രെ .  

ടി വി ചാനലുകളും പത്രങ്ങളും പലവുരു ചവച്ചു തുപ്പിയതിനാൽ 
കൂടെ കൊണ്ടുപോകാൻ പറ്റില്ലെന്നു സാംസ്കാരികനും , 
യഥാർത്ഥത്തിൽ ആറു  പേരും ഫെസ്ബൂക്കിലൂടെ പതിനാറായിരത്തിലേറെ പ്പേരും 
പീഡിപ്പിച്ചതിനാൽ,  സ്കോപ്പില്ല എന്ന് പറഞ്ഞു പുതിയ മാഗസിൻ എഡിറ്റർ മാരും 
 കയ്യൊഴിഞ്ഞപ്പോൾ ഒറ്റപ്പെട്ടു പോയത് സത്യം .

അച്ചടിച്ച മാഗസിന്റെ അറുന്നൂറു  കോപ്പി യും 
വിതരണം ചെയ്തു തീർത്ത  എഡിറ്റർ സുഹൃത്തെ 
നീ മിടുക്കനാ, 
വാ പിളർന്നുറങ്ങുന്ന ഒരുത്തന്റെ  സ്വപ്നത്തിലേക്ക് 
എത്ര സമർഥമായിട്ടാ നീ അവളെ കയറ്റി വിട്ടത്. 

പെണ്ണേ , 
നീ ഇറങ്ങി വന്ന കോളേജ് മാഗസിനിലെ 
ഇരുപത്തിയാറാം  പേജിലെ പതിമൂന്നാമത്തെ വരി 
നിന്നെ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ടാവണം 
എങ്കിലും നീ ധൈര്യമായിട്ട്  വാ , പെണ്ണെന്ന 
ഒറ്റ വരി കവിതയിലിരുത്താം നിന്നെ ..


 

പിന്കുറിപ്പ് :

നീ ഇറങ്ങി പോയ ഒഴിവിലേക്കാണ് 
വിഷാദം കയറി വന്നത് 
വിഷു കഴിഞ്ഞതും , കൂട്ടുകാരനെ പാമ്പ് കടിച്ചതും 
ഒന്നും അറിഞ്ഞിട്ടേ  ഇല്ല ഇതുവരെ 
നിന്നെക്കാളും  കൂട്ടു ചേർന്നു പോയി.. 


എന്നിട്ടും ബാക്കിയാകുന്നത്


 














നാളത്തെ നാലു മണിയുടെ കൂട്ട ബെല്ലോടു കൂടി
എന്തൊക്കെയാണു ഇവിടെ അവശേഷിക്കാൻ പോകുന്നത്‌..

കഞ്ഞിപ്പുരയുടെ തേക്കാത്ത ചുവരിൽ
കളർ ചോക്കു കൊണ്ടെഴുതി വെച്ച എന്റെയും നിന്റെയും പേരു.
വയറു കീറിയ ഡസ്റ്റർ, നാരായണൻ മാഷ്ക്ക്‌ ഉന്നം തെറ്റിയ ചോക്കു കഷണങ്ങൾ,
ഒരു കാലൊടിഞ്ഞിട്ടും ചുമരും ചാരി നിൽക്കുന്ന
സ്കൂളിനോളം പഴക്കമുള്ള ബ്ലാക്ക്‌ ബോർഡ്‌...

കോപ്പിയടിക്കാൻ ബെഞ്ചിലെഴുതിവെച്ച
കണക്കിലെ സമവാക്യങ്ങൾ
സാമൂഹ്യത്തിലെ കൊല്ലങ്ങൾ, സയൻസിലെ കോശങ്ങൾ...

ഓരോ ഇങ്ക്വിലാബിലും ചുരുൾ നിവർത്തി ആവേശത്തോടെ പാറുന്ന ശുഭ്ര പതാക
മനസ്സിലെ വിപ്ലവത്തെ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റിയ സ്വന്തം നോട്ടീസ്‌ ബോർഡ്‌..

ഏറ്റവും ഒടുവിൽ
വാക്കുകൾ തെറ്റിയെഴുതി നീ കീറിയെറിഞ്ഞ
എന്റെ ഓട്ടോഗ്രാഫിലെ കുന്നിക്കുരുവിന്റെ ചിത്രമുള്ള നടുപ്പേജ്‌..

അങ്ങനെയങ്ങനെ...

ഓർമ്മകളുടെ നീളൻ വരാന്ത നിറയെ
നിന്നിലേക്കെത്താൻ മറന്നിട്ട
വളപ്പൊട്ടുകളുടെ കിലുക്കം..
പിന്കുറിപ്പ് :

നട്ടുച്ചയുടെ ഇരുട്ടിലേക്ക്‌ 
കണ്ണു തുറന്നപ്പോൾ 
മുന്നിലെ കളത്തിലൊരു 
"ഒറ്റ മൈന.. " 

രണ്ടു വാക്യങ്ങൾ


 ചുവന്നുള്ളി പോലൊരു പ്രണയം  





















ചുവന്നുള്ളി പോലൊരു പ്രണയം 
 
പ്രതീക്ഷയോടെ അടുത്ത്
പൊളിച്ചു ഉള്ളിലെത്തിയപ്പോഴേക്കും
ശൂന്യം ..

കൈ നാറിയതും
കണ്ണ് നിറഞ്ഞതും ബാക്കി ...





ഒരു ചുംബനം വസന്തത്തെ വിളിച്ചുണർത്തട്ടെ..



















സ്നേഹത്തിലേക്ക്‌ വേരുകൾ നീട്ടി വളരുന്ന,
സൗഹൃദത്തിന്റെ നിരവധി ശിഖിരങ്ങളുള്ള
ഒരു ഒറ്റ മരത്തിന്റെ കാടുണ്ട്‌ , മനസ്സിൽ..

കൊഴിഞ്ഞു വീണ പഴുത്തിലകൾക്കു മീതെ
വാസന പൂവു വിടരുന്നു..
ഒരു ചുംബനം വസന്തത്തെ വിളിച്ചുണർത്തട്ടെ..







പിന്കുറിപ്പ് :
 
ഒരനക്കം, ഒരു വാക്ക് ..
അത്യാവശ്യമാണ് , ഓര്മ്മകളെ പോലും ചിതലരിക്കാൻ
തുടങ്ങിയിട്ടുണ്ട്
എത്ര കാലമായി
മനസ്സിൽ
നീയിങ്ങനെ
ഒരേ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ..  

ഓർമ്മ

















ഓർമ്മകളുടെ നനവിലേക്ക്‌ വേരിറക്കി
വളരുന്ന ഒരു മരമുണ്ടാകും എല്ലാ മനസ്സിലും..

മഞ്ഞു കാലത്തിൽ
ഇലകൾ പൊഴിക്കുമ്പോൾ നഗ്നമാകുന്ന
ശരീരത്തിൽ ഓർമ്മകളുടെ എന്തൊക്കെ
അടയാളങ്ങളായിരിക്കും തെളിഞ്ഞു കാണുക ..

ഓരോ വേനലിലും അപ്പൂപ്പൻ താടി പോലെ
കുറേ ഓർമ്മ വിത്തുകൾ പൊട്ടിത്തെറിച്ച്‌
പറന്നു പോകും, നാടു ചുറ്റി
പിടി കിട്ടാത്ത അകലത്തിലേക്ക്‌..

ആദ്യ മഴയ്ക്കു തന്നെ വിത്തുകളെല്ലാം
പൊട്ടി മുളച്ച്‌ ഓർമ്മയുടെ കാടുകൾ
വളർന്നു വരാറുണ്ടൊ നിനക്കു ചുറ്റിലും..

അവസാനമായി കൈ ചേർത്തു പിടിച്ച
സായാഹ്നത്തിൽ പാലിക്കപ്പെടാതെ പോയ വാക്കും ഓർമ്മ വിത്തായി
അലയുന്നുണ്ടാവണം വായുവിലെവിടെയോ...


പിന്‍ കുറിപ്പ്  :

ഹലോ ..

ഓര്‍മ്മയിലുണ്ടോ
എന്റെ പേരെങ്കിലും ... 













ഫോട്ടൊ : © മാനസ സ്റ്റുഡിയോ പാടിയൊട്ടു ചാൽ

രക്ത സാക്ഷി
























നിന്റെ ഒറ്റ നിമിഷത്തെ നിശബ്ദത ഒരു നിഷേധം...

സ്വപ്നങ്ങളുടെ രക്ത സാക്ഷികളെ
ശൃഷ്ടിക്കാറുണ്ട്‌ ...
ഒരു തുള്ളി
രക്തം പോലും ചിന്താതെ മനസ്സിനകത്തു..
പൂർണ്ണമാകും മുൻപെ മുറിഞ്ഞു വീണതു കൊണ്ട്‌
യുവത്വം അസ്തമിക്കാത്തത്‌... തെളിച്ചം മങ്ങാത്തത്‌..

പെണ്ണേ.. എന്നാണു നമുക്കൊരുമിച്ച്‌ ഒരടുപ്പിൽ വെച്ചുണ്ണാൻ കഴിയുന്നത്‌..??!!



പിന്‍ കുറിപ്പ്  : 
 എന്നെ സഹിക്കാൻ കഴിയാത്തതിനാൽ 
ഇറങ്ങി നടന്ന 
നിഴൽ 
പിന്നിൽ നിന്നും മുരടനക്കുന്നു...
അമ്പട ഞാനേ.. 

ഇനി നിന്നെ കൂടെ കൂട്ടൂല...

വിരഹ ദശകം
























പ്രണയ ബലൂണ്‍

പേരും നുണകള്‍ കൊണ്ട് ഊതി വീര്‍പ്പിച്ചതാണെന്ന്
അറിയാ..
എങ്കിലും
ഒരു മൊട്ടു സൂചി കൊണ്ട് പോലും ചികഞ്ഞു നോക്കാത്തത്
ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ
ഒരു കവിള്‍ കാറ്റെങ്കിലും
ഉണ്ടാകുമെന്ന
വിശ്വാസത്തിലാണ് ..!!



പ്രണയം

വെയിലു വന്നു മുഖത്തടിച്ചിട്ടും
പൊട്ടി തീരാന്‍ ബാക്കിയുള്ള
ഉറക്കത്തിന്റെ കുമിളകള്‍..!!



സ്വപ്നം

പല തവണ കണ്ടിട്ടും,
പൂര്‍ത്തിയാകാതെയും
ഒട്ടും പിടി തരാതെയും പോകുന്ന
സ്വപ്നങ്ങളില്‍
ഒന്നാണ് നീ..!!


ലാഭം

പ്രണയത്തിന്‍റെ പേരില്‍
നിന്നോട് ഇരന്നു വാങ്ങുന്ന ഫോണ്‍ വിളിയുടെ നിമിഷങ്ങള്‍..
വിളിക്കാത്ത ദിവസങ്ങളില്‍
നിന്നെ ഓര്‍ത്ത്‌ കഴിയുന്ന 24 മണിക്കൂര്‍....
വേണ്ട,  നിന്നെ വിളിക്കുന്നത്‌ തന്നെയാണ്
ലാഭ..!!

വേനല്‍ മഴ

എല്ലാം പറഞ്ഞു തീര്‍ന്നതിന്റെ ശൂന്യത..
ഒരു വരി കവിത പോലും
വന്നു നിറയുന്നില്ല
ഉറവകള്‍ വറ്റി പോയിരിക്കണം
ഒരു വേനല്‍ മഴയ്ക്ക്‌ സാധ്യത ഉണ്ടോ..?


കലണ്ടര്‍

പുതിയ മാസത്തിലേക്ക് തുറക്കുന്ന
കലണ്ടറുകളിലെ ചുവന്ന അക്ഷരങ്ങള്‍
നിന്നെ വിളിക്കുന്നതിനെ ഓര്‍മ്മിപ്പിക്കും..
മറച്ചു വെക്കുമ്പോള്‍
വിളിക്കാന്‍ വിട്ടു പോയ
തിരക്കുകളെയും..!!



പേന

നിനക്കെഴുതാന്‍ തുടങ്ങുമ്പോള്‍
നിറഞ്ഞൊഴുകുന്ന മഷി തന്നെയാണ്
പ്രണയത്തെ നിനക്ക് വായിക്കാന്‍ കഴിയാത്തവണ്ണം
വികൃതമാക്കുന്നതും..!!


പുല്ലു മുട്ടായി

ചില പ്രണയങ്ങളുണ്ട്,
പുല്ലു മുട്ടായി പോലെ
തുറന്നു (പറഞ്ഞു ) കഴിഞ്ഞാല്‍
വായുവില്‍ അലിഞ്ഞു
പോകുന്നവ..!!


മൌനം

പ്രണയത്തിന്‍റെ കുമ്പസാരം
അറിഞ്ഞതിന്റെ പിറ്റേ നാള്‍
മുതലാണ്‌ തുടങ്ങിയത്
എന്നാണറിവ്...!!


തിരിച്ചറിവ്

സന്തോഷത്തിന്‍റെ ഒരു നിമിഷത്തിലും
നിന്റെ ഓര്‍മ്മകളില്‍ കൂടി
ഞാനില്ല എന്ന അറിവ് തന്നതില്‍
സന്തോഷം..
തിരിച്ചറിവുകളുടെ വിറകു മുട്ടികള്‍
കൊണ്ട് പ്രണയത്തിന്‍റെ
ചിതയൊരുക്കട്ടെ ഞാന്‍..!!



പിന്കുറിപ്പ് :

നെറ്റ് വര്‍ക്കുകളുടെ വിലക്കയറ്റം കാരണം 
പ്രണയമിപ്പോള്‍ APL ആണ്..
ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറച്ചുവെങ്കിലും 
ഇടക്കാല ആശ്വാസത്തിന്
സബ്സിഡി അനുവദിച്ചാല്‍ മതിയായിരുന്നു..!!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍