ഇനിയും ഏറെ നേരം കൂടെയുണ്ടാകില്ലെന്ന്









 ഇനിയും ഏറെ നേരം

കൂടെയുണ്ടാകില്ലെന്ന്,

അയക്കുന്ന ഓരോ മെസേജിലും

ഓർമ്മപ്പെടുത്തുന്നത്

കാണുന്നു


പറയാതെ വെച്ച

വാക്കുകളെ

കൊക്കൂണിലൊളിപ്പിക്കുന്നു


ഏറെയകലെയല്ലാതെ ഒരുനാൾ ജനൽചില്ലുകളിൽ

പൂമ്പാറ്റകൾ തട്ടി വിളിക്കും

പുറത്തിറങ്ങുന്ന നിന്നെ പൊതിയുന്ന

ശലഭങ്ങളെ കണ്ട് അത്ഭുതപ്പെടുന്ന

ചിത്രം ഇപ്പോഴേ ഓർത്തെടുക്കുന്നു





മുറിവുണക്കത്തിന്


മുറിവുണക്കത്തിന്

മരുന്ന് തേടി പോകുന്നു.

വടക്ക് നോക്കിയന്ത്രം പോലെ

ഒറ്റ ദിശയിലേക്ക് പോയി

ഓരോ തവണയും

തെറ്റായ ആളുകളുടെ അടുത്ത്

നടപ്പവസാനിക്കുന്നു.

തൊലിപ്പുറത്തോ ആഴത്തിലോ

പുതിയ മുറിവുകൾ ഏറ്റുവാങ്ങി

മരിച്ചു പോകാതെ

തിരിച്ചു നടക്കുന്നു.



കടലിറക്കം!


തിര മായ്ക്കുമെന്ന് കരുതി

തീരത്തെഴുതിയിട്ടതൊന്നും

കടല് കാണുന്നേയില്ല.

പൊരിവെയിലിൽ ഉപ്പു കാറ്റിൽ

അരികു പൊടിയുന്നുണ്ടക്ഷരങ്ങൾക്ക്..


വാക്കറ്റം :


മനസ്സ് പോലെ

തെളിഞ്ഞു,

പരന്നു കിടപ്പുണ്ടാകാശം.

എളുപ്പത്തിൽ

മാഞ്ഞു പോകാത്ത

അടയാളങ്ങൾ സമ്മാനിച്ച്

പാഞ്ഞു പോകുന്നു

ചിലർ








ചേർന്നിരുന്നവരൊക്കെ




 









ചേർന്നിരുന്നവരൊക്കെ

കൊഴിഞ്ഞു പോകും

ഇലകൾ കൊണ്ട് മറച്ച

രഹസ്യങ്ങളൊക്കെ വെളിപ്പെടും

പതിയെ പതിയെ അരിച്ചിറങ്ങുന്ന

മഞ്ഞിനൊപ്പം പൊതിയുന്ന

ഏകാന്തതയോട് പൊരുതി തോക്കും

പിരിഞ്ഞു പോയവർ, ഓർമ്മകൾ

ഒക്കെയും കനലായെരിഞ്ഞു

മറ്റാരുടെയോ തണുപ്പകറ്റുന്നത്

അകലെയല്ലാതെ നോക്കി കാണും


ഓർമകൾ


പരിചിതമോ അല്ലാത്തതോ

ആയ വഴിയെന്നതൊന്നും

വിഷയമല്ല

വേഗത്തിലോടി പോകുമ്പോൾ

കണ്ണിൽപ്പെടുക കൂടിയില്ല


പശിമയുള്ള കണ്ണികളാൽ

വലിഞ്ഞു മുറുക്കി

നിന്നെ വലിച്ചൂറ്റി

വലിച്ചെറിയുന്നുണ്ടെന്നെ


ഓർമകൾ,

രക്ഷപ്പെട്ടു പോകലെളുപ്പമല്ലാത്ത

എട്ടുകാലി വലകളാകുന്നു.



വാക്കറ്റം



അ വിഹിതം

ഇലമുളച്ചിട്ട്,

അധിക നാള് വേണമെന്നില്ല

മുറിഞ്ഞു വീണ്

മറ്റൊരിടത്തുയിർക്കാൻ

ഇലമുളച്ചിക്ക്!!






മഷിത്തണ്ടിന്റെ കൂട്ടുകാര്‍