വിഷാദം













#വിഷാദം
ഒരു തുള്ളിയിൽ
കടലാസ് പോലെ കുതിരുന്നു
പേമാരി പുറത്ത് കാത്തു നിൽക്കുന്നു

 പൂർണത

എത്രകാലം ആ വാക്ക് തണുത്തു വിറച്ചിട്ടാകും
തണുപ്പ് എന്നു കേൾക്കുമ്പോൾ ഉള്ളിൽ കുളിരുന്നത്,
എത്രകാലം ഒറ്റയ്ക്കിരുന്നിട്ടുണ്ടാകും ഏകാന്തത എന്ന വാക്ക്
അതിനെ വായിച്ചു തീരുമ്പോഴേക്കും
നമ്മളെ ഒറ്റയാക്കി നിർത്താൻ
നനഞ്ഞു കുതിർന്നു പോയാലല്ലാതെ
മഴ എന്നോർക്കു മ്പോഴേക്കും
നമ്മളിങ്ങനെ നനഞൊലിക്കുകയില്ലാല്ലോ
അങ്ങനങ്ങനെ
ഒന്നോർത്തു നോക്കണം
ധാരാളിത്തത്താൽ എടുത്തുപയോഗിക്കുന്ന ഓരോ വാക്കും
അനുഭവങ്ങളുടെ
തീ ചൂളയിൽ
എത്ര കാലം ധ്യാനിച്ചിരുന്നിട്ടാണ്
അതിന്റെ പൂർണതയിൽ എത്തിയതെന്ന്



ഓർമ്മ 
പൂർത്തിയാക്കാൻ കഴിയാതെ പോയ എഴുത്തിനെ
മാഞ്ഞ് പോകാത്ത മഴവില്ലിനൊപ്പം ഓർക്കുന്നു
കുട ചൂടാതെ മഴയ്ക്കൊപ്പം വഴി നടക്കുന്നു. 



വഴികൾ

 
അടുത്ത വളവിൽ,
ഇറക്കത്തിൽ, ഇടവഴി തുടക്കത്തിൽ
നഷ്ടപ്പെട്ടു പോകുമെന്നോർത്ത്
നീ മുറുകെ പിടിച്ചു
നാം നടന്നു തീർത്ത വഴികൾ..
വീടെത്തി തിരിഞ്ഞു നോക്കുമ്പോൾ
കാണുന്നില്ലല്ലോ നിന്നെ..  


വാക്കറ്റം :

നനവ് ബാക്കിയില്ല,
മരത്തിലും മണലിലും.
പെയ്ത് പോയതിനു
പുതച്ച തണുപ്പ് സാക്ഷി
!

കടലാസ് തോണികൾ
















ഒറ്റ ലക്ഷ്യത്തിലേക്ക്
കവിഞ്ഞൊഴുകിയ കാലത്ത്
നീയൊഴുക്കി വിട്ടതാണ്
മഴ നിലച്ചപ്പോൾ
ഏതോ മണ് തിട്ടയിൽ
തങ്ങി നിൽപുണ്ടാവണം
നമ്മുടെ പേരെഴുതിയ കടലാസ് തോണികൾ 



നിശ്വാസക്കാറ്റ് 

നിന്റെ നിശ്വാസക്കാറ്റ് മതി
മേഘങ്ങൾ മറച്ചു വെച്ച
നമ്മുടെ ആകാശം വെളിപ്പെടുത്താൻ
ചിതറി കിടക്കുന്നുണ്ടാകും
മഴവില്ല്, നക്ഷത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ ...
നിന്നോളം മറ്റാർക്ക് പറ്റും
ഒന്നൊന്നായി അടുക്കി വെക്കുവാൻ 


 വാർഷിക വലയങ്ങൾ

മരങ്ങളെല്ലേയെന്ന് കരുതി
മുറിച്ചിടുമ്പോൾ കാണാം
ഓർമകളുടെ വാർഷിക വലയങ്ങൾ
മൂപ്പെന്നത്‌ മറ്റൊന്നുമല്ല ഓർമ്മകൾ നിറഞ്ഞു ചീർത്തത്  



നനവ് 

പണ്ടൊരു തവണയെങ്കിലും
ഒഴുകിയുണങ്ങി കടന്നു പോയതിന്റെ
നനവ് ബാക്കിയുണ്ട് , മണ്ണിൻ നെഞ്ചില്.
അതിന് മുകളിലൂടെയാണ്
നീയാർത്തലച്ച് പാഞ്ഞു തീരുന്നതും  



വാക്കറ്റം :
 
ഇരുട്ടിൽ
നിഴലുമുപേക്ഷിച്ച്
ഒറ്റയാകുമ്പോഴൊക്കെയും
ചേർത്തു പിടിക്കുന്നു
ഏകാന്തത !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍