കടം കൊടുത്ത് തിരികെ കിട്ടിയ കാതുകളെ പറ്റി


 













കടം കൊടുത്ത്

തിരികെ കിട്ടിയ

കാതുകളെ പറ്റിയാണ്.

നിശബ്ദതയാണെന്ന് തോന്നും,

പറഞ്ഞു തീർത്ത കഥകളെ

അവ  ഓർത്തെടുക്കാൻ

ശ്രമിക്കുന്നതാണ്



തിരിഞ്ഞു നോക്കുന്നേയില്ല


പഴയത് പോലെ

പെൺകുട്ടി

കഥ കേൾക്കാനാളുണ്ടോയെന്ന്

ഉറക്കെ വിളിച്ചു ചോദിക്കുന്നു

ചൂട് വെള്ളത്തിൽ വീണ പൂച്ചയെപ്പോലെ

അങ്ങോട്ട് തിരിഞ്ഞു നോക്കുന്നേയില്ല

കഥയെന്ന് കരുതി

ജീവിതം കേട്ട ഒറ്റയാളും.


വഴി തെറ്റി വന്നൊരു വാക്ക്


വഴി തെറ്റി വന്നൊരു

വാക്ക് കുശലാന്വേഷണം

നടത്തി തിരിച്ചു പോകുന്നു.

ഭൂമിയിൽ കാലുറപ്പിച്ച് നിന്ന്

ഒരേ ആകാശത്തിന്റെ

സന്തോഷം  ഡൗൺലോഡ്

ചെയ്യുന്നു



ആ വണ്ടി


പ്രധാനപ്പെട്ട

സ്റ്റോപ്പല്ലേയെന്നു കരുതി

കൈ നീട്ടാതെ കാത്തിരിക്കും

ആരുമാരും ഇറങ്ങാനില്ലാത്തതിനാൽ

കണ്മുന്നിലൂടെ

നിർത്താതെ കടന്നു പോകും

സ്നേഹം നിറച്ചു വരുന്നതാണെന്ന്,

കാത്തിരുന്ന ആ വണ്ടി



വിവർത്തനം


മുല്ല പൂത്തതെന്നു നീ പറയുന്നു

പ്രണയ ഗന്ധമെന്നും.

രാത്രിയിലെ

നമ്മുടെ സംസാരത്തെ

അതിനു സാധ്യമാകുന്ന

ഭാഷയിലേക്ക്

വിവർത്തനം ചെയ്തതാകാം

മുല്ല വള്ളികൾ



മുറിവുകൾക്ക് മേൽ നിന്നെ ചേർത്ത് കെട്ടുന്നു


ഉണങ്ങിയിട്ടില്ലൊരു മുറിവും, 

നീ തൊടുമ്പോൾ, തളിരുകൾ

അവയെ ഒളിച്ചു വെക്കുന്നു.

മുറിവുണക്കാൻ നീ തരുന്ന

ഒറ്റമൂലികൾ താൽക്കാലത്തേക്ക്

വേദനകളെ  മായ്ക്കുന്നു

പറിച്ചെടുത്തു കൊണ്ടല്ലാതെ

പിരിഞ്ഞു പോകാൻ പറ്റാത്ത വിധം 

മുറിവുകൾക്ക് മേൽ

നിന്നെ ചേർത്ത് കെട്ടുന്നു


എത്ര നേരം 


എത്ര നേരം 

മിണ്ടാതിരിക്കാം..?

അനങ്ങിത്തുടങ്ങിയിട്ടും

അലിയാതെ, കലരാതെ

കല്ലും  വെള്ളവുമായിയിരിക്കാൻ

കഴിയുന്നത്രയും കാലം..!


വാക്കറ്റം: 

 

ഊതി വീർപ്പിച്ചതെന്നു കരുതി

കുത്തിപ്പൊട്ടിക്കുന്നു,

പരിഭവത്തിലാകെ

നനയ്ക്കുന്നു

പിണക്കത്തിന്റെ

വാട്ടർ ബലൂണുകൾ..




ഒരിക്കലെങ്കിലും ആരുടെയെങ്കിലും




 









ഒരിക്കലെങ്കിലും

ആരുടെയെങ്കിലും 

അക്വേറിയത്തിലെ മീനായി  മാറാത്ത ഒരാളുമുണ്ടാകില്ല

കൃത്യമായ ഇടവേളകളിൽ

കുശലാന്വേഷണം, ഭക്ഷണം, കാഴ്ച

വിരുന്നു വന്നവർക്ക് വിളിച്ചു കാണിക്കുന്ന വി  ഐ പി 

ഒരുമിച്ചെടുക്കുന്ന

ഓരോ ഫോട്ടോയും നിരവധിപേർ കാണുന്ന സ്റ്റാറ്റസ്

കാണുന്നവരൊക്കെ ജീവിതത്തിലിടമെന്നും

ഓരോ ശ്വാസത്തിലെയും ഓർമ്മയെന്നും തെറ്റിദ്ധരിച്ചു പോകും

ചില്ലു കൂടൊന്നു പൊട്ടി

ശ്വാസം  കിട്ടാതെ മരിച്ചാലും

ഏറെ വൈകാതെ അതേ സ്ഥാനത്ത് പുതിയ പുതിയ...


പകുത്തു നൽകാതെ


പകുത്തു നൽകാതെ

നാരങ്ങാ മിട്ടായി തിന്നുന്നു,

ബാക്കി വന്നവ

കൈയിൽ വെച്ച്

ഫോട്ടോയെടുക്കാൻ തുടങ്ങുമ്പോൾ

തെളിഞ്ഞു വരുന്നു

നീല മഷി കൊണ്ട് വരച്ചിട്ട

ഉള്ളം കയ്യിലെ

ജോളി, അഞ്ച്, പത്ത്, ഇരുപത്തിയഞ്ച്

പിന്നെ നിന്റെ പേരിന്റെ

ആദ്യാക്ഷരം.

ചില നേരങ്ങളിൽ 

ഓർമകൾക്ക് നാരങ്ങാ മിട്ടായിയുടെ

 രുചിയാണ്


അളവെടുത്തു നിർമ്മിച്ച


അളവെടുത്തു നിർമ്മിച്ച

ശവപ്പെട്ടി പോലെ

ഒറ്റയാൾക്കുമാത്രം പാകമാവുന്ന

കൂടാണ് ഏകാന്തത

കൂടെയുണ്ടെന്ന് പലവുരു

പറഞ്ഞവർ അളന്നു നോക്കി

എന്റെ പേര് വിളിക്കുന്നു


രുചി നോക്കി നോക്കി


രുചി നോക്കി നോക്കി

നേരമെത്തും മുൻപേ

തീർന്നു പോകുന്ന

മധുരപലഹാരം പോലെ

കണ്ടുമുട്ടിയ നേരം തൊട്ട് 

പറഞ്ഞു പറഞ്ഞു

തീർന്നു പോകുന്നു

വാക്കുകൾ



വാക്കറ്റം :


കൂടെയുണ്ടെന്ന് 

ചേർത്ത് പിടിക്കുമ്പോഴൊക്കെയും 

ഉള്ളിലോർമ്മകൾ ഞെരിയും

ഉണങ്ങിതുടങ്ങിയ മുറിവുകളിൽ നിന്ന് 

വീണ്ടും ചോര പൊടിയും


മായ്ച്ചു കളയാനുണ്ടാവില്ല ഒന്നും..














 ഒരു പൊതിച്ചോർ

ഒരു യൂണിറ്റ് രക്തം

ചിരിച്ചു പിരിഞ്ഞ അതിർത്തി തർക്കം

പെൻഷൻ, പഞ്ചായത്തോഫീസ്, വില്ലേജോഫീസ്

എല്ലാരും ഒരുമിച്ചിരിക്കുന്ന ഓണപ്പരിപാടി അല്ലെങ്കിൽ  ഉത്സവം

ജീവിതത്തിൽ വീണു പോയവന്റെ, തട്ടി നിൽക്കുന്നവന്റെ 

കോള് ലിസ്റ്റിലെ ആദ്യത്തെ നമ്പർ

നിങ്ങൾ കൊന്നു തീർക്കുന്നവരുടെ പേര് മാത്രമേ മാറുന്നുള്ളൂ

ഓർത്തെടുക്കാൻ ഇതിലേതെലും ഒന്നുണ്ടാകും എല്ലാവർക്കും, 

എവിടെ ഏതു നാട്ടിൽ ചെന്ന് ചോദിച്ചാലും

ഈ പറഞ്ഞവയിലേക്ക് കൂട്ടി വെക്കുന്നതല്ലാതെ

മായ്ച്ചു കളയാനുണ്ടാവില്ല ഒന്നും..



ഹത് റാസ് 

അധികാരം കൊണ്ട് മായ്ച്ചു കളഞ്ഞ

ഇടങ്ങളിൽ പുതിയ അതിരുകളെ വരയ്ക്കുന്നു

ആഴത്തിൽ കുഴിച്ചിട്ടും കണ്ടെത്താനാവാത്ത ഇടങ്ങളിൽ നിന്നും

കൊണ്ട് വച്ചെതെന്നു തോന്നിപ്പിക്കാതെ

മനുവിനെയും രാമനെയും തെളിയിച്ചെടുക്കുന്നു

ഇന്ത്യയെ കണ്ടെത്തൽ എന്നെഴുതാനിരുന്ന

കവിതയ്ക്ക്

ഹത് റാസ്  കൊണ്ടടിവരയിടുന്നു..



മറന്നിട്ടുമില്ല


വളഞ്ഞു വളഞ്ഞു

നീണ്ടു പോയ,

ഓർമ്മിക്കപ്പെടേണ്ടുന്ന

യാത്രയുടെ, 

അടയാളമായി

ചേർത്ത് വെക്കുന്ന

ചിത്രമാണ്. 

സ്കെയിൽ വെച്ചു 

വരച്ച മാർജിന് പോലെ

നിവർന്നിരുന്ന 

വഴികളെ 

മറന്നിട്ടുമില്ല



വാക്കറ്റം 

കണ്ടു മുട്ടിയിട്ടേയില്ലാത്ത

രണ്ടു പേരെന്ന്

മാറി നിൽക്കുന്നു

വാക്കുകളുടെ വിടവിൽ

കടല് വളരുന്നു.

സ്വന്തമെന്ന് തോന്നുന്ന










സ്വന്തമെന്ന് തോന്നുന്ന

ആ ഒരു നിമിഷത്തിൽ

കുത്തി വരയ്ക്കുന്നതാണ്,

ഒരിക്കലും മാഞ്ഞു പോകാത്ത

ആഴത്തിൽ..

എത്രയെത്ര  പേരുകളെയും

 ചിഹ്നങ്ങളെയും മുറിവുകളെയും

വഹിച്ചാണ്  ഓരോരുത്തരും

അവരവരുടെ പാളങ്ങളിലൂടെ

കൂകി വിളിച്ചു പാഞ്ഞു പോകുന്നത്..



പെരുമഴയിൽ നനഞ്ഞിട്ടും


പെരുമഴയിൽ നനഞ്ഞിട്ടും

കുതിർന്നു പോകാത്തൊരു

കടലാസ് തോണിയിൽ

ഏകാന്തത തേടിവരും..

ഒപ്പ് കടലാസിൽ

മഷിയെന്ന പോലെ

ഞാനലിഞ്ഞു പോകും..



വെയിൽ പുതപ്പിൻ കീഴിൽ 


വെയിൽ പുതപ്പിൻ കീഴിൽ 

കാത്തിരിക്കുന്നവരെ നോക്കൂ,  

വെളിച്ചം കെട്ടു പോകും മുമ്പേ 

നക്ഷത്രങ്ങൾ കൊതിപ്പിച്ച

അവരുടെ  ആകാശത്തെ 

കാത്തിരിക്കുന്നവരാണവർ.


നീണ്ട  കാലം


നീണ്ട  കാലം തുരുമ്പെടുത്തിട്ടും

ഒറ്റ വാക്കിനു തുറക്കുന്ന 

പൂട്ടുകളുള്ള  ഇടങ്ങളെ പറ്റിയാണ്. 

കെട്ടുപോയ കാലത്തെ 

അടച്ചു വെച്ചതിൽ നിന്നും 

ചികഞ്ഞെടുത്ത് കുളിരു കായാനിരിക്കുന്നുണ്ടവിടെ.. !



വാക്കറ്റം :

തേഞ്ഞു തീർന്നതല്ലേയെന്ന്

ചിരിച്ചു തള്ളും..

തേച്ചുരച്ചു മൂർച്ച കൂട്ടുന്നതിനെ പറ്റി

മുറിഞ്ഞു വീഴുമ്പോൾ മാത്രം

ഓർക്കും..

മഷിത്തണ്ടിന്റെ കൂട്ടുകാര്‍