വളർച്ചയുടെ കാലസൂചികകൾ























കൊഴിഞ്ഞു വീണ നേരത്തെ
വേദനകളെയല്ല
ഓരോ പൂവും ഇലയും അടയാളപ്പെടുത്തുന്നത്,
വളർച്ചയുടെ കാല സൂചികകളെയാണ്..



അടയാളങ്ങൾ..

അക്ഷരങ്ങൾ അടയാള കല്ലുകളാകുന്നു
നിന്നെ തിരക്കി നടന്നു
താണ്ടിയ ഓർമ സൂചകങ്ങൾ.

നമ്മളെന്നു ചേർത്തെഴുതുമ്പോൾ
മാഞ്ഞു പോകുന്ന അടയാളങ്ങൾ..


ഒളിച്ചു കടത്തൽ 

ഒരുത്തനും കണ്ടുപിടിക്കാനാകില്ല
എഴുത്തിൽ ഒളിച്ചു കടത്തുന്ന നിന്നെ.
ഇനിയും കണ്ടുമുട്ടിയിട്ടില്ലാത്ത നീ
എത്ര സമർത്ഥമായാണ്
വരികളിൽ പതുങ്ങിയിരിക്കുന്നത്..


തോന്നൽ 

ഇടങ്ങളത്രയും
നിറച്ചിരിക്കുന്നു
നിന്റെയിഷ്ടങ്ങളെ കൊണ്ട്.
ഓരോ നിഴലനക്കവും നീയെന്നു കരുതി
തുറന്ന് വെക്കുന്നു വാതിലുകളും..



വാക്കുകൾ.

നീ കാണാനിടയില്ലെങ്കിലും
നിനക്കെഴുതി കുഴിച്ചു മൂടുന്നു വാക്കുകൾ.


വന്നൊന്നു തൊട്ടു നോക്കണം,
നിനക്കു ചുറ്റും വാക്കിൻ കാട് പൂക്കുന്നത് കാണാം..



വാക്കറ്റം :

യാത്ര കഴിഞ്ഞെത്തിയോ എന്നൊരു ആകാംക്ഷ
പരിഭവങ്ങളില്ലാതെ,
കാത്തിരിപ്പിന്റെ പുതപ്പിനുള്ളിൽ
ദീർഘമായി നിശ്വസിച്ചു തീർക്കുന്നുണ്ടാവണം

തീർന്നു പോയിട്ടല്ല, കരുതി വെക്കുന്നതാണ്




















തീർന്നു പോയിട്ടല്ല
കരുതി വെക്കുന്നതാണ്
വരും നാളിലൊന്നിൽ , വൈകാതെ,
വാക്കുകൾ കൊണ്ടൊരു താജ്മഹൽ
തീർക്കുന്നുണ്ട് നിനക്ക്..


വസന്തത്തിന്റെ മാന്ത്രികത

ഇലകൊഴിച്ചിട്ട മരങ്ങളെ
നീയൊന്നു തൊട്ടു നോക്കൂ
വസന്തത്തിന്റെ മാന്ത്രികത കാണാം
വേനലുകളെത്ര താണ്ടിയതാണ്
വേരുകൾ..

 രഹസ്യം
മുകളിൽ നീ മാത്രമാണെന്ന് കരുതി
കൂവിയാർത്തതാണ്
താഴ് വാരമാകെ ഏറ്റു കൂവുന്നു
നമ്മുടെ രഹസ്യം.
അല്ലെങ്കിലും
എത്രനേരം പിടിച്ചു വെക്കാനാകും
കാറ്റിനൊരു സുഗന്ധത്തെ..!

കണ്ടുമുട്ടിയിട്ടേയില്ലെന്ന്..

എത്തിനോക്കിയാൽ അറിയാം
പ്രണയത്തിനുള്ളിൽ കാലത്തെ
ഫ്രീസ് ചെയ്തു വെക്കുന്നതിനെ പറ്റി.
ഓർത്തു നോക്കൂ,
നമ്മളിനിയും കണ്ടുമുട്ടിയിട്ടേയില്ലെന്ന്..

നിന്റെ പേരായിരിക്കും.

ഇലകൾ കൊഴിച്ചിട്ട്, ഉണങ്ങിയ മരങ്ങൾക്കിടയിൽ
ചുവന്നു പൂത്ത ഗുൽമോഹർ
ഓർമകളുടെ കാട്ടിൽ ഏതു വേനലിലും
ചുവന്നു പൂക്കുന്ന മെയ്‌മരത്തിന്റെ 
ചില്ലകൾക്ക് നിന്റെ പേരായിരിക്കും.

വാക്കറ്റം : 

ഓർമകളുടെ കരട് നീങ്ങിയിരിക്കുന്നു.
കണ്ണുകളിലേക്ക്
നിറങ്ങൾ, കാഴ്ചകൾ
തിരിച്ചു കയറുന്നു.
നിലച്ചു പോയിട്ടില്ല ജീവിതം.

എത്തിനോട്ടം


























ഒരു തവണ നീ വന്നെത്തി നോക്കുമ്പോഴേക്കും 
വരണ്ടുണങ്ങി വിണ്ടു കീറിയയിടങ്ങളിൽ
പുതു നാമ്പുകൾ കിളിർക്കുന്ന അത്ഭുതം !


യാത്ര

ഏറെ പണിപ്പെട്ട് 
മടിയുടെ പുറന്തോട് നീക്കി 
നടത്തുന്ന യാത്രകളുടെ അവസാനത്തിൽ 
നീ ചിരിച്ചു കാത്തിരിക്കുന്നു.


ഇരുട്ടും നക്ഷത്രങ്ങളും


ചില ജീവിതത്തിലേക്ക് 
ശാസ്ത്രമെത്ര വിളക്ക് കാട്ടിയാലും
കണ്ണു ചിമ്മിയാലറിയാം
അന്ധവിശ്വാസത്തിന്റെ ഇരുട്ടും
അതിലെ നക്ഷത്രങ്ങളും


ഒറ്റ

നിഴലുകളില്ലാത്ത, 
രാത്രി നക്ഷത്രങ്ങൾക്കു കീഴിൽ
വെവ്വേറെയിടങ്ങളിൽ
ഒറ്റയെ കുറിച്ചെഴുതുന്നു
നമ്മൾ..


ഞാൻ

കടലെന്നെഴുതി വച്ചതിൽ 
നീയൊലിച്ചു പോകുന്നു
മുഴുമിപ്പിക്കാതെ ബാക്കി വെച്ചത്‌
കൗതുകത്തോടെ പൂർത്തിയാക്കി
മരുഭൂമിയിലുണങ്ങി പോകുന്നു ഞാൻ ..


തണൽ മരം 

നിന്നെ
നേരമിത്ര കാത്തിരുന്നിട്ടും
മുളച്ചിട്ടില്ല മടുപ്പിന്റെ വേരുകൾ..
ഉരുണ്ടു പോകാമായിരുന്നിട്ടും
ഒരു വിത്ത് പതിയെ തണൽ മരമാകുന്നു.


വാക്കറ്റം : 

നീ പെയ്തില്ല, ചാറി പോയതെയുള്ളൂ..
മഴപ്പാറ്റ കാത്തു നിന്നില്ല
പറന്നു തീർന്നിരിക്കുന്നു.

പൂവാക



















വഴിയിലെ അവസാനത്തെ പച്ചയും 
കരിച്ചു കളയുന്ന വേനൽ.
പോകുന്നത് നിന്നെ കാണാനെന്നു വെറുതെ പറഞ്ഞതെയുള്ളൂ
വഴി നീളെ ചുവന്നു പൂക്കുന്നു
പൂവാകകൾ..


പരിചയം 

നിന്റെ ചങ്ങാതിയെന്നു കരുതി
പരിചയപ്പെട്ടാണ്,
നിന്നെ കാണും മുമ്പേ
ആ നാട്ടിൽ നിനക്കറിയുന്നതിനെക്കാൾ കൂടുതൽ
പരിചയക്കാർ ഉണ്ടായത്..

വഴികൾ 

കൈ രേഖകളെന്നോണം
മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട്
നിന്റടുത്തേക്കെന്നു കരുതി
നടന്നു തീർത്ത ആ നാട്ടിലെ
വഴികളത്രയും



വാക്കറ്റം :

വിയർത്തൊലിച്ച
എത്ര വേനലുകളെ
അതിജീവിച്ചാണ് നാം
മഴ നനഞ്ഞു കുതിർന്നു
പരസ്പരം പുതപ്പുകളാകുന്നത്.. !

നമ്മളിടങ്ങൾ


















ഓർത്തു വെക്കുകയാണ്,
കടന്നു പോകുന്ന ഓരോ ഇടങ്ങളേയും.
ആദ്യമായി നമ്മൾ കാണുമ്പോൾ ,
അതിനു മുന്നേ നിന്നെ കണ്ടിരിക്കാനുള്ള
ഇടങ്ങളെന്ന നിലയിൽ !

നമ്മൾ 

കുഴിച്ചെടുക്കാനും കാണാതെ പോകുന്നത്
ആകാശത്തു നിന്നും പൊഴിഞ്ഞു നിറയും.
അകന്നിരുന്നു
വളർന്നു വരണ്ട വിടവുകളിൽ
നമ്മള് നിറഞ്ഞു തൂകും.


മടുപ്പ് 
ഓരോ കാൽവെപ്പിലും
പ്രതീക്ഷിച്ചു കൊണ്ടേയിരിക്കണം
മടുപ്പിന്റെ,
ഒതുക്കു കല്ലുകളില്ലാത്ത
കിണറിലേക്കുള്ള വീഴ്ച 

വാക്കറ്റം 
ഒറ്റയായതിന്റെ വേദനയിലാകണം മെയ്‌മരത്തിന്റെ ചില്ലയിൽ
വേനലിലും വിഷാദമിങ്ങനെ ചുവന്നു പൂക്കുന്നത് 





മഷിത്തണ്ടിന്റെ കൂട്ടുകാര്‍