ഒന്ന് .. രണ്ട്.. മൂന്നു...!!












പുഞ്ചിരി പോലും സമ്മാനിക്കാത്ത
ആ തിരിഞ്ഞു നോട്ടത്തില്‍ അവസാനിച്ചത്രെ;
അവളുടെ പ്രണയ മഴ ,
ഹൃദയമേ നമുക്കിനി ഒറ്റയുടെ വെയില് കായാം ...!!



കുളക്കരയിലെ അരയാല്‍
കവിതയ്ക്ക് പറ്റിയ ബിംബമേ അല്ലെന്നു
ആദ്യം പറഞ്ഞത് അവളാണ്.
വായടക്കാനാവാത്ത ഇലകള്‍ക്കും
ബുദ്ധി ജീവി ചമയുന്ന വേരുകള്‍ക്കും
കണ്ടു മടുത്ത, (ഒരു ദേശത്തിന്റെ )
നഗ്നതയുടെ വിവരണമേ
നല്‍കാനാവൂ പോലും.. :(
























കടല്‍ത്തിരയിലെക്ക് കാലുനീട്ടി അവളുടെ മടിയില്‍ തലവെച്ചു കിടന്നു കൊണ്ട് ചോദിച്ചു :
'ഈ കടലോളം സ്നേഹമുണ്ടോ നിനക്കെന്നോട്.. ?'

നീല മിഴികളില്‍ വിഷാദം നിറച്ചു കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു:

' ഇന്നലത്തെ ഫ്രീ എസ് എം എസ് എല്ലാം നിനക്ക് തന്നെയല്ലെടാ അയച്ചു തന്നത് എന്നിട്ടും നീ...'



 പിന്കുറിപ്പ് : 

വഴിയരികില്‍,
ഇലകളെല്ലാം കൊഴിഞ്ഞ്
നഗ്നനാക്കപ്പെട്ട ഒരു ആണ്‍ മരം..
 
ഇത് പ്രണയത്തിന്റെ ഇലപൊഴിയും കാലം ...

ബ്ലൂ ടൂത്തിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍






















ഇവിടെ നമുക്ക് ചുറ്റും തന്നെ ഉണ്ട് ,
തിരക്കില്‍ പാഞ്ഞു പോകുന്നതിനിടെ
ഒന്ന് ശ്രദ്ധിച്ചാല്‍  മതി

തുണി ക്കടയിലും, മെഡിക്കല്‍ സ്റ്റോറിലും
ബസിനുള്ളിലും, എന്തിനു
തെരുവിലേക്ക് തുറക്കാത്ത ജനാലകളുള്ള
ചില വീടുകളിലടക്കം ..

പിന്‍കഴുത്തിലെ കാക്കപുള്ളി , മാറിലെ മുറിഞ്ഞ പാട്
വയറിനു താഴോട്ടു പോകുന്ന മറുക് , അങ്ങനെ
താനറിഞ്ഞതും അറിയാത്തതുമായ രഹസ്യങ്ങളെല്ലാം
പരസ്യമായവര്‍

ഒരു തിരിഞ്ഞു നോട്ടത്തില്‍ ചൂളി പ്പോകുന്നവരാണ്
ഏറെയും
ആരെങ്കിലും തിരിച്ചറിഞ്ഞാല്‍
മൌനിയായി കണ്ണുകളില്‍ നീല വിഷാദം നിറച്ച്
തല കുനിച്ചു മാറി നില്‍ക്കുന്നവരോട്
എന്ത് പറയാന്‍ ?!!
എങ്കിലും
നാക്ക് ചൊറിഞ്ഞു വരാറുണ്ട്
കണ്ടതൊന്നും എന്നെയല്ല എന്നാ മട്ടില്‍
ദഹിപ്പിക്കുന്ന നോട്ടവുമായി നില്‍ക്കുന്നവരോട് ..!!


പിന്കുറിപ്പ് : 
പുതുവര്ഷ പ്രതീജ്ഞയിലെ , ഒഴിവാക്കപ്പെടേണ്ട
ദുശ്ശീലങ്ങളില്
എത്രാമത്തെയാണു നിനക്ക്
ഞാന്..


രാത്രിയൂണ്‌


 














അനിയത്തിക്ക് പൂവിന്റെ ചിത്രമുള്ള തളികയില്‍
ഒരിത്തിരി ചോറും കറിയുടെ കഷണങ്ങളും മാത്രം .
രണ്ടു കയ്യ് കൊണ്ടും ഒരു പോലെ കുഴച്ചു
കാക്കയ്ക്കും പൂച്ചയ്ക്കും അമ്പിളി മാമനും കൊടുത്ത്
കഥ പറഞ്ഞും അങ്ങനെ ..
(അമ്മ തന്നെ ഉരുളയാക്കി കൊടുത്താല്‍ സന്തോഷം..!! )

ഏട്ടന് വൃത്തിയാണ് പ്രധാനം , അഴുക്കിന്റെ
ഒരു പൊടിയെങ്കിലും കണ്ടാല്‍ പിന്നെ പാത്രങ്ങള്‍
മുറ്റത്തു നിന്നും പെറുക്കിയെടുക്കാം..
(ചായയില്‍ ഒരു കുഞ്ഞുറുമ്പുണ്ടായിരുന്ന അന്ന് കട്ടിലിനടിയില്‍ നിന്നാണ് ഗ്ലാസ്സിന്റെ
കഷണങ്ങള്‍ പെറുക്കിയെടുത്തത് ..!!)

അച്ഛന്  സ്വര്‍ണ കളറുള്ള കിണ്ണ ത്തിലാണ്  ഊണ്
വിളമ്പിയ ചോറിനെ, സ്കെയില് വെച്ച് അളന്നത് പോലെ
കൃത്യമായി പകുതിരിക്കും (മറ്റേ പകുതി അമ്മയ്ക്ക് )
ചോറ്  ഉണ്ണുമ്പോള്‍ ഒരക്ഷരം മിണ്ടാന്‍ പാടില്ല
(മിണ്ടിയാല്‍ പിന്നെ ഈര്ക്കിലിയോ ചൂരലോ ആണ് തിരിച്ചു മിണ്ടുക..!! )

അച്ഛന്റെ പകുതി, ഏട്ടന്റെയും  അനിയത്തീടെയും ബാക്കി
കറി വെച്ച ചട്ടിയിലിട്ട് എല്ലാം കൂടികുഴച്ചു ഒച്ചയുണ്ടാക്കാതെ
അടുക്കളയില്‍ അടുപ്പിനരികത്തു തന്നെ അമ്മ.
(അമ്മയിപ്പോഴും , എപ്പോഴും പാവം ..!)

ഏതേലും പാത്രത്തില്‍ വിളമ്പി  അടച്ചു വെച്ചിട്ടുണ്ടാകും
തിന്നു കഴിഞ്ഞാല്‍ പാത്രം കഴുകി വെച്ചോളണം
തിന്നുന്നതിന് മുന്പ് കയ്യെങ്കിലും കഴുകിയാല്‍ നല്ലതെന്ന് അശരീരി ഉണ്ടാകാം.
(പാതി രാത്രി കേറി വരുന്നവന് ഡിമാണ്ട് പാടില്ല ..!!)


പിന്കുറിപ്പ് :

കപ്പ പറങ്കി പൊടിച്ച പച്ച മോരൊഴിച്ചു
മങ്ങണത്തില്‍ കുടിക്കുന്ന കുളുത്തിനു
നിന്റെ രുചി , മണവും ..!!






*കപ്പ പറങ്കി :  പച്ച (കാന്താരി )മുളക്
മങ്ങണം : മണ്ണ് കൊണ്ടുള്ള ഒരു തരം പാത്രം
കുളുത്ത് : പഴങ്കഞ്ഞി 



ഓര്‍മ്മ













കുപ്പി വളകള്‍ അണിയാറുണ്ടോ  നീയിപ്പോഴും ?
വള കഷണം  ഉള്ളം  കയ്യില്‍ വെച്ച് പൊട്ടിച്ചു 
സ്നേഹം നോക്കിയാലോ നമുക്ക് ?!!
വലിയ കഷണം പൊട്ടി ബാക്കിയാവുമ്പോള്‍ ,
വിചാരിച്ചത് നിന്നെയാണെന്ന്
സമ്മതിക്കുമ്പോള്‍ , മുഖത്ത് വിരിയാറുള്ള 
ആ ചിരി ഒന്നൂടെ കാണണമെന്നുണ്ട് ..!!

പിന്കുറിപ്പ് :
നിന്റെ  ഹൈഡ്രജന്‍  ബലൂണുകളോട്,
പച്ചീര്‍ക്കില്‍ വളച്ചു വെച്ച്  
കഞ്ഞിപ്പശ കൊണ്ട് ഒട്ടിച്ച ഈ കടലാസ് പട്ടം
എങ്ങനെ  മത്സരിക്കാന്‍  ആണ്..?!! 



പിറന്നാള്‍






ജൂലൈ 31 നു മഷിത്തണ്ടിന്റെ രണ്ടാം പിറന്നാള്‍ നാളിതു  വരെ  മഷിത്തണ്ട്  വായിക്കുകയും അഭിപ്രായങ്ങള്‍  പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഔപചാരികതയ്ക്കപ്പുരത്തെ നന്ദി ഹൃദയത്തിന്റെ ഭാഷയില്‍ അറിയിക്കുന്നു . തുടര്‍ന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ... എല്ലാവര്ക്കും നല്ല ദിവസം ആശംസിക്കുന്നു !!

പിറന്നാള്‍ പ്രമാണിച്ച്  കഴിഞ്ഞ പിറന്നാള്‍ മുതലുള്ള, മഷിത്തണ്ടില്‍ എന്നും ചര്ച്ചയാകാറുള്ള  പിന്കുരിപ്പുകള്‍  ഒരുമിച്ചു  പോസ്റ്റുന്നു !!




വെയിലത്ത്‌ കുറുകി കിടന്നതൊക്കെ
മഴയത്ത് ഒലിച്ചു പോകുമെന്ന് കരുതി,
കൈ വഴികളിലൂടെ പല വഴി
കുത്തിയൊലിച്ചിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ നീ...